കോഴിക്കോട്: ഇറാന്‍ റാഞ്ചിയ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മോചനത്തിനായി ശ്രമിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും പത്ത് ദിവസമായിട്ടും പ്രതീക്ഷ നല്‍കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ബന്ധുക്കള്‍.
കപ്പലിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ആന്‍ ജോസഫ് മാത്രമാണ് നാട്ടില്‍ തിരിച്ചെത്തിയത്. മറ്റ് മൂന്നുപേരുടെ കാര്യത്തിലാണ് ഭീതി ഒഴിയാത്തത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശിയായ പി.വി ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകന്‍ സുമേഷ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത ശേഷം 15 ന് രാത്രി ശ്യാംനാഥ് അമ്മയെ വിളിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണ്. ഭക്ഷണമെല്ലാം തരുന്നുണ്ട്. ആരെയും ദ്രോഹിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ പത്ത് മിനിറ്റോളം സംസാരിച്ചു. അതിനുശേഷം യാതൊരു വിവരവും ഇല്ലാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് ശ്യാംനാഥിന്റെ പിതാവ് വിശ്വനാഥന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പായതിനാല്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും രക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും കുടുംബം ആശങ്കയിലാണെന്നും അദേഹം പറഞ്ഞു. 13 ന് ഉച്ചയോടെയാണ് നാല് മലയാളികള്‍ അടങ്ങിയ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്