കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പശ്ചിമ ബംഗാളിലെ ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 17ന് രാമനവമി ഘോഷയാത്രയ്ക്കിടെ മുര്‍ഷിദാബാദില്‍ നടന്ന അക്രമസംഭവങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
'ജനങ്ങള്‍ക്ക് സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ ജില്ലകളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് ഞങ്ങള്‍ പറയും, അതാണ് ഏക പോംവഴി,' ബെഞ്ച് പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും, ഇരുവിഭാഗം ആളുകള്‍ ഇതുപോലെ പോരാടുകയാണെങ്കില്‍, അവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കും അര്‍ഹരല്ലെന്നും കോടതി പറഞ്ഞു. രാമനവമി ദിനത്തില്‍ കൊല്‍ക്കത്തയില്‍ സമാനമായ ഘോഷയാത്രകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. കേസന്വേഷണം സിഐഡി വിഭാഗം ഏറ്റെടുത്തതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മുര്‍ഷിദാബാദിന് കീഴില്‍ വരുന്ന ബെര്‍ഹാംപൂരില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുമെന്ന് കോടതി സൂചിപ്പിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ അടുത്ത വാദം ഏപ്രില്‍ 26 വെള്ളിയാഴ്ച കേള്‍ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്