ഡൽഹി: സിനിമാ പ്രമോഷൻ്റെ ഭാഗമായി പുറത്തിറക്കിയ ട്രെയിലറുകൾ വാഗ്ദാനങ്ങളല്ലെന്ന് സുപ്രീം കോടതി. ട്രെയിലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കണമെന്ന് നിര്ബന്ധമില്ല. സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുന്നത് സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ മാത്രമാണെന്നും കോടതി പറഞ്ഞു.
ട്രെയിലറിലെ ഉള്ളടക്കം സിനിമയിലില്ലെങ്കിൽ നിർമ്മാതാവിനെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാൻ നായകനായ ‘ഫാൻ’ എന്ന ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
“ഒരു പാട്ട്, സംഭാഷണം അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ചെറിയ രംഗം എന്നിവയെ പരസ്യം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിനിധീകരിക്കുന്നതിനു പകരം, സിനിമ ജനപ്രീതിയാർജ്ജിക്കുന്നതിനോ അല്ലെങ്കിൽ ഒരു ഓളം സൃഷ്ടിക്കുന്നതിനോ ഇവ ഉപയോഗിക്കാം,” ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഫാൻ സിനിമയുമായി ബന്ധപ്പെട്ട് 2017ൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ട്രെയിലറിൽ ഉൾപ്പെടുത്തിയ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സ്കൂൾ അധ്യാപിക അഫ്രിൻ ഫാത്തിമ സെയ്ദി നൽകിയ പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ യഷ്‌രാജ് ഫിലിംസിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ഉത്തരവ് ചോദ്യം ചെയ്ത് യാഷ് രാജ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്