വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ അഭിനന്ദിച്ച മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനവും പരിഹാസവും. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഉത്തരകൊറിയ തെരഞ്ഞെടുക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കിം ജോങ്ങ് ഉന്നിനെ അഭിനന്ദിച്ചത്. കിം ജോങ്ങിന്റെ പേര് കിം ജങ്ങ് എന്ന് തെറ്റായി എഴുതുകയും ചെയ്തു മുന്‍ പ്രസിഡന്റ്.
സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന ഭരണാധികാരിയാണ് കിമ്മെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ ട്രംപിന്റെ എതിരാളിയായ നിക്കി ഹേലി പറഞ്ഞു. ലോകാരോഗ്യ സംഘടനയിലെ നായകസ്ഥാനം ഉത്തരകൊറിയക്ക് ലഭിച്ചത് പ്രഹസനമാണെന്നും ഹേലി ചൂണ്ടിക്കാട്ടി.
ബൈഡനില്‍ നിന്ന് രാജ്യം തിരികെ വാങ്ങുന്ന നടപടി ആരംഭിക്കേണ്ടത് ഉത്തരകൊറിയയിലെ കൊലയാളിയായ ഏകാധിപതിയെ പുകഴ്ത്തിക്കൊണ്ടാവരുതെന്ന് ജോര്‍ജിയ ഗവര്‍ണറും റിപ്പബ്ലിക്കനുമായ ബ്രയാന്‍ കെംപ് പറഞ്ഞു.
അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും കടുത്ത ശത്രുവായ കിമ്മുമായി ട്രംപിന് അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. കിമ്മിനെ സ്ഥിരം പ്രകീര്‍ത്തിക്കാന്‍ ട്രംപ് മടിച്ചിരുന്നില്ല. ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായും ട്രംപ് മാറിയിരുന്നു. എന്നാല്‍ യുഎസിനെതിരെ ആണവ ഭീഷണിയുമായി രംഗത്തുള്ള കിമ്മിനെ പിന്തുണക്കുന്ന നടപടി ട്രംപിന് ഇത്തവണ വലിയ രാഷ്ട്രീയ നഷ്ടങ്ങളുണ്ടാക്കിയേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്