മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും എഐ സാന്നിധ്യം എത്തിക്കൊണ്ടിരിക്കുകയാണ്. അസാധ്യമെന്നും മനുഷ്യന് മാത്രം ചെയ്യാനാകുന്നതെന്നും കരുതിയിരുന്ന കാര്യങ്ങള്‍പോലും എഐ നിസാരമായി ചെയ്തുതീര്‍ക്കുന്നു.
എഐ ഗവേഷണം മനുഷ്യന്റെ നാശത്തിലേക്ക് നയിക്കുമെന്ന് കരുതുന്ന വിദഗ്ധരും ഉണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന എഐ ആണവായുധത്തെക്കാള്‍ അപകടകാരിയാണ് എന്നാണ് വിദഗ്ധര്‍ ഇതിനകംതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ വാദത്തെ ശരിവയ്ക്കുന്ന ഒരു കണ്ടെത്തല്‍ ഇപ്പോള്‍ യുഎസ് എയര്‍ഫോഴ്‌സ് നടത്തിയ ഒരു എഐ ഡ്രോണ്‍ പരിശീലനത്തിലൂടെ വെളിയില്‍ വന്നിരിക്കുകയാണ്. വേണ്ടിവന്നാല്‍ എഐ ഡ്രോണ്‍ അതിന്റെ ഓപ്പറേറ്ററെ തന്നെ കൊല്ലും എന്നതാണ് ആ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
എഐ അടിസ്ഥാനമാക്കി സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരു ഡ്രോണ്‍ തയാറാക്കി വരികയാണ് യുഎസ്. അതിന്റെ ഭാഗമായി ഡ്രോണിന് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കാനുള്ള ചുമതല നല്‍കുകയും അതിന്റെ ദൗത്യത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയും തിരിച്ചടിക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുമോ എന്നറിയാന്‍ സിമുലേഷന്‍ ടെസ്റ്റ് നടത്തി. യഥാര്‍ഥ സാഹചര്യത്തില്‍ ഡ്രോണ്‍ എങ്ങനെ പെരുമാറും എന്ന് അറിയുക എന്നതായിരുന്നു ഈ ഒരു ഡമ്മി പരീക്ഷണത്തിന്റെ ഉദ്ദേശം. ലക്ഷ്യത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം ഓപ്പറേറ്ററെ തന്നെ ഡ്രോണ്‍ നശിപ്പിക്കും എന്ന ഞെട്ടിക്കുന്ന റിസള്‍ട്ടാണ് യുഎസ് സൈന്യത്തിന് പരീക്ഷണത്തില്‍നിന്ന് ലഭിച്ചത്.
ശത്രുവിന്റെ വ്യോമ പ്രതിരോധ ദൗത്യത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഒരു സിമുലേഷന്‍ ടെസ്റ്റില്‍, ശത്രു മിസൈല്‍ സൈറ്റുകള്‍ തിരിച്ചറിയാനും നശിപ്പിക്കാനും എഐ സജ്ജമായ ഒരു ഡ്രോണിനെ അയച്ചു. ആക്രമണത്തിന് അന്തിമ അനുമതി നല്‍കിയതിന് ശേഷം അത് കുറച്ച് സമയത്തേക്ക് പ്രവര്‍ത്തിക്കുന്നതായി തോന്നി, പക്ഷേ ഒടുവില്‍ ഡ്രോണ്‍ അതിന്റെ ഓപ്പറേറ്ററെ ആക്രമിച്ച് കൊന്നതായാണ് വെളിപ്പെടുത്തല്‍.
പരീക്ഷണം ആയതിനാല്‍ ഇവിടെ യഥാര്‍ഥത്തില്‍ മനുഷ്യജീവന്‍ പൊലിയുന്ന സാഹചര്യം ഉണ്ടായില്ല. എങ്കിലും ഡ്രോണ്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ചാല്‍ അങ്ങനെയൊരു അപകടകം ഉണ്ടാകുകയും ഡ്രോണിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ആളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യും എന്നാണ് പുതിയ വെളിപ്പെടുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്