അങ്ങ് ചൈനയിൽ എതിർ ശബ്ദങ്ങളെയെല്ലാം വെട്ടി നിരത്തി ഒരു പരുവത്തിലാക്കിയെന്നുറപ്പുവരുത്തിയ ശേഷം ഷി ജിൻപിങ് ചൈന രാജ്യത്തിന്റെ സർവാധികാരിയായി വാണരുളാൻ നിന്നുകൊടുത്തു. തനിക്കോശാന പാടുന്നവരെ ഇടംവലം ഇരുത്താനായതോടെ കാര്യങ്ങളെല്ലാം ഇഷ്ടന്റെ വരുതിയിലായി.
ചൈനീസ് പ്രസിഡന്റായ ഷി ഇത് മൂന്നാം തവണയാണ് ജനറൽ സെക്രട്ടറിയാകുന്നത്. മാവോയ്ക്ക് ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ രണ്ടാം മാവോ. ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി എന്നാണ് വയ്പ്.
2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ് എന്നുകൂടി അറിയുക. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നോട്ടമിട്ടത്. ആഗ്രഹിക്കുന്നതെന്തും കൈപ്പിടിയിലൊതുക്കുന്ന മനുഷ്യൻ ആ സ്ഥാനത്തെത്തുകതന്നെ ചെയ്തു.
മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയായതുകൊണ്ടായിരിക്കണം താൻ കെട്ടിപ്പടുത്തുന്നതിൽ വിള്ളൽ വീഴ്ത്താൻ ഒരുത്തനേയും അനുവദിക്കില്ല.
അടുത്ത അഞ്ചു വർഷത്തേക്ക് പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെയൊക്കെ തെരഞ്ഞെടുത്തിട്ടുണ്ട്. 205 പൂർണ സമയ അംഗങ്ങളും 171 അൾട്ടർനേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. അഥവ തെരെഞ്ഞെടുത്തതായി ഭാവിച്ചു.
അമേരിക്ക എന്ന വെല്ലുവിളിക്കുപുറമേ, മറ്റു പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും സ്വയംസമർപ്പിതരാകാൻ ജനതയോട് ആജ്ഞാപിക്കാനും സിപിസി ഇരുപതാം പാർടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സമയം കണ്ടെത്തി.
ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തികച്ചും ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസമെന്ന മഹത്തായ ആശയം പാർടി ഉയർത്തിപ്പിടിക്കണം. മാർക്‌സിസത്തെ അടിസ്ഥാനപ്രമാണമാക്കി ചൈനയുടെ യാഥാർഥ്യങ്ങളോട് കൂട്ടിയിണക്കണം. പാർടി രൂപീകരിച്ചിട്ട് 100 വർഷം പിന്നിട്ടു. അടുത്ത ശതാബ്ദിയിലേക്കുള്ള ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ ഒരു മനസ്സാലെ ഏറ്റെടുക്കണമെന്നും ഷി അരുൾ ചെയ്തതായാണ് അറിവ്.
ഇതോടെ, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ അധികകാരങ്ങളും കീശയിലാക്കിയ സന്തോഷവും സംതൃതിയും ആ മുഖത്ത് നന്നായി വിളയാടുകയും കളിയാടുകയും ചെയ്യുന്നുണ്ട്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്