നമ്മുടെ റെനിൽ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ അധികാരമേറ്റപ്പോഴും ഇത്രക്ക് പ്രതിസന്ധിയിലാണ് ശ്രീലങ്കക്കാർ എന്നു മനസിലാക്കിയിരുന്നില്ല. അവരാകെ പ്രകോപിതരാണ്. എങ്ങിനേയും ലങ്കൻ ജനതയെ പാട്ടിലാക്കിയില്ലെങ്കിൽ പണി പാളുമെന്നുറപ്പായി. അമിത പ്രതീക്ഷ നൽകാതിരിക്കാൻ നാവിന് കടഞ്ഞാണിട്ടാണ് പുള്ളിക്കാരന്റെ നടപ്പും കിടപ്പും.
നാലു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായിരുന്ന റെനിൽ വിക്രമസിംഗെയുടെ അമ്മാവനും അവിടെ പ്രധാനമന്ത്രിയായിരുന്നു എന്നു പറഞ്ഞതുകൊണ്ടൊന്നും ഇന്ന് പിടിച്ചു നിൽക്കാനകില്ലെന്ന് കക്ഷിക്ക് നന്നായി അറിയാം. ശ്രീലങ്കയിൽ യുഎൻപി നേതാവും മുൻ പ്രധാനമന്ത്രിയുമാണ് കക്ഷി. അതുതന്നെയാണ് ആകെയുള്ള കൈമുതലും. ശ്രീലങ്കക്ക് പണ്ടേ എന്തോ നാഗദോഷം പിടിപെട്ടിട്ടുണ്ടെന്ന് മൂപ്പര് വർഷങ്ങൽക്കുമുമ്പെ കവടി നിരത്തി കണ്ടുപിടിച്ചതാണ്.
ആദ്യം അതുപരിഹരിക്കുന്നതിനായി നമ്മുടെ കാസർകോടുള്ള ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി പൂജ നടത്തിയെങ്കിലും അതൊന്നും അതങ്ങട് ഏറ്റില്ല. പിന്നെയൊരു വഴിയേ കക്ഷിയുടെ മുന്നിലുള്ളു. എല്ലായിപ്പോഴും മുൻ സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുക. അതുകൊണ്ടാണ് റെനിൽ വിക്രമസിംഗെ ഇപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴെല്ലാം വിമർശനത്തിന്റെ കുന്തമുന എറിയുന്നത്. അധികമായാൽ അമൃതും വിഷമാണെന്നറിയാതെയല്ല ഈ തട്ടുതട്ടുന്നത്.
ഒന്നു പിടിച്ചു നിൽക്കണം. അത്രതന്നെ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 ശതമാനത്തിലധികം വരുമെന്ന് റെനിൽ വിക്രമസിംഗെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ..! ട്രഷറി ബില്ലുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അംഗീകൃത പരിധി 3000 ബില്യണിൽ നിന്ന് 4000 ബില്യണായി ഉയർത്താനുള്ള നിർദ്ദേശം പാർലമെന്റിനെക്കൊണ്ട് എങ്ങിനേയും അംഗീകരിപ്പിക്കുകയാണ്. ആദ്യ വഴി.
ഇതിൽ ഏറ്റവും വലിയ തമാശ, 225 അംഗ പാർലമെന്റിൽ വിക്രമസിംഗെയാണ് യുഎൻപിയുടെ ഏക അംഗം എന്നതാണ്. 2020ലെ പൊതു തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) തകർന്നു തരിപ്പമമായിപ്പോയിരുന്നു. അവിടെ നിന്നുമാണ് ഒരു ഫീനിക്‌സ് പക്ഷിയെപ്പോയെ കക്ഷി പരന്നുയർന്നത്. രാജയോഗം എന്നല്ലാതെന്തുപറയാൻ...!
പുതിയ ഭരണഘടനയിൽ വേണമിനി രാജ്യത്തിന് മുന്നേറാൻ എന്നു കരുതുന്നൊരു വലിയ വിഭാഗം ജനങ്ങൾ ലങ്കയിലുണ്ടത്രെ.
ശ്രീലങ്കയിലെ പ്രധാന തമിഴ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാലൊട്ടുലൊടുക്ക് ഗ്രൂപ്പുകളും പുതിയ ഭരണഘടനയിൽ രാജ്യത്തെ അവിഭാജ്യ രാഷ്ട്രമായി അംഗീകരിക്കാൻ സമ്മതിച്ചതായി റനിൽ വിക്രമസിംഗെ കണ്ടെത്തിയെന്നും പറയുന്നുണ്ട്. ഭരണഘടന രൂപീകരിക്കുന്നത് സംബന്ധിച്ച സർവകക്ഷി സ്റ്റിയറിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനിടെയാണ് വിക്രമസിംഗെയുടെ പരാമർശം.
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഏകീകൃത സംസ്ഥാനമായി അംഗീകരിക്കാൻ ടിഎൻഎ ഉൾപ്പെടെയുള്ള കക്ഷികൾ സമ്മതിച്ചുവെന്നും കേൾക്കുന്നു. എങ്കിൽപ്പിന്നെ ഇനി ഒന്നും നോക്കാനില്ല. വച്ചടി വച്ചടി മുന്നേറാനാകുമെന്ന് കക്ഷി പകൽക്കിനാവ് കാണാനും തുടങ്ങിയിട്ടുണ്ട്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്