അമ്പമ്പോ..! ഇവരൊക്കെയാണ് ഇക്കണ്ടകാലമത്രയും ഗാന്ധി കുടുംബത്തോട് കൂറ് പുലർത്തിയിരുന്നവർ എന്നറിയുമ്പോഴാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ അമ്പരന്നു പോകുന്നത്. ഗാന്ധികുടുംബത്തോട് ഒട്ടി നിന്നു എന്ന കാരണത്താൽ മാത്രം നീണ്ട 14 സംവത്സരക്കാലമാണ് മുഖ്യമന്ത്രിക്കസേരയിൽ നീണ്ടുനിവർന്നിരുന്നും കിടന്നും ഇപ്പോഴും ഇരിപ്പുറപ്പിച്ചിരിക്കുകയും ചെയ്യുന്നത്.
പറഞ്ഞുവരുന്നത് അശോക് ഗെലോട്ട് എന്ന മനുഷ്യനെക്കുറിച്ചു തന്നെയാണ്. ഇക്കണ്ടകാലമൊക്കെ ഭരിച്ചു തിമിർത്തു നടന്നില്ലേ, അതുകൊണ്ട് തന്നെ ഇനി നാഷണൽ കോൺഗ്രസിന്റെ അമരത്തിരുത്തിക്കളയാം എന്നു കരുതിയ സോണിയാഗാന്ധിയുടെ മുഖത്ത് രാജസ്ഥാൻ കരി വേണ്ടുവോളം തേച്ചൊട്ടിച്ച മഹാമാന്ത്രികൻ.
1951ൽ ഒരു പ്രശസ്തനായ സാക്ഷാൽ മജീഷ്യൻ പിതാവിന്റെ മകനായി ജനിച്ച അശോക് ഗെലോട്ട് 1970കളിൽ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്. 1980ൽ ജോധ്പൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗവും 1982ൽ ഇന്ദിരാഗാന്ധി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയുമായി. അഞ്ച് തവണ ലോക്‌സഭയിൽ അംഗമായ അദ്ദേഹം 1998ൽ ബിജെപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രിയായി. 2008ൽ വീണ്ടും മുഖ്യമന്ത്രിയായി.
2013ൽ 200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് 21 എംഎൽഎമാരായി ചുരുക്കിയെടുക്കാനും കക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിൽ ഗെലോട്ട് വലിയ പങ്കുവഹിച്ചു. ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ, 2017 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഗെലോട്ട് ഉറപ്പാക്കി.
പ്രതീക്ഷകൾക്ക് വിരുദ്ധമായി, തെരഞ്ഞെടുപ്പിൽ പാർട്ടി അതിന്റെ നേട്ടം ഉയർത്തി. 2018ൽ, രാജസ്ഥാൻ സംസ്ഥാനത്ത് കോൺഗ്രസ് മികച്ച വിജയം നേടുകയും ഗെലോട്ട് വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു, പാർട്ടി ഹൈക്കമാൻഡ് ഈ സ്ഥാനത്തേക്ക് യുവ നേതാവ് സച്ചിൻ പൈലറ്റിനേക്കാൾ മുൻഗണന നൽകേണ്ട ഗതികേടിൽ അന്നുമെത്തിയിരുന്നു.
സഹികെട്ട് സച്ചിൻ പൈലറ്റ് 2020 ജൂണിൽ സർക്കാരിനെ താഴെയിറക്കാൻ ഒന്നു ശ്രമിച്ചതാണ്. അന്ന് രാഹുലും പ്രിയങ്ക ഗാന്ധിയും കൈയിലും കാലിലും പിടിച്ചുവെന്നത് അരമനരഹസ്യമല്ല.
അന്ന് അശോക് ഗെലോട്ടിനൊപ്പം നിന്നുവെന്നവകാശപ്പെടുന്ന 102 എംഎൽഎമാരിൽ നിന്നുള്ള ഒരാളെ തനിക്കു പകരക്കാരനായി മുഖ്യമന്ത്രിയാക്കണമെന്നാണ് ആദ്യത്തെ ആവശ്യം. അതു നടക്കില്ലെന്നുകണ്ടപ്പോൾ അടവുമാറ്റി. താൻ കോൺഗ്രസ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന് പറഞ്ഞ് തന്റെ കൂറ് മുഖ്യമന്ത്രിക്കസേരയോടുമാത്രമാണ് എന്നു തെളിയിച്ചു. സത്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഇന്നു കാണുന്ന ഒരൊറ്റ നേതാവിനും കിട്ടാത്തത്ര സൗഭാഗ്യങ്ങൾ അനുഭവിച്ച ഇത്തിൾക്കണ്ണി. ഇങ്ങനെയുള്ള കുളയട്ടകളാണല്ലോ കുറെയേറെക്കാലമായി കോൺഗ്രസിൽ വിലസിയിരുന്നതെന്നോർക്കുമ്പോൾ...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്