ടൂള്‍ കിറ്റ് 21 ജോഷി ജോര്‍ജ്
രാഷ്ട്രീയ മോഹം എന്നന്നേക്കുമായി കുഴിച്ചുമൂടിയ സ്റ്റൈയില്‍ മന്നന്‍ തമിഴ്‌നാട് വിഭജനപ്രശ്‌നത്തില്‍ തലയിടാതെ തടിതപ്പുകയാണോ..? അത് വരും നാളുകളിലറിയാം..! ഇന്ത്യയില്‍ ആദ്യമായി സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ സിനിമാതാരം രാജേഷ് ഖന്നയാണ്. പിന്നെ അമിതാബ് ബച്ചന്‍. തമിഴകത്തെ സൂപ്പര്‍താരം. തല നരച്ചിട്ടും ബച്ചനെപ്പോലെ വൃദ്ധവേഷങ്ങളിലേക്ക് ചുവടുമാറ്റാതെ രജനികാന്ത് എന്നും എപ്പോഴും യുവാവായി, ആന്‍ഗ്രി എങ്മാനായി വിലസുകയാണ്. . ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന മറാട്ടാക്കാരനാണ് തമിഴരുടെ സ്‌റ്റൈയില്‍ മന്നനായി മിന്നിത്തിളങ്ങുന്നത്.
പത്മഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തതോടെയാണ് ബിജെപി ഇദ്ദേഹത്തെ വലയിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ചത്. അതുവഴി തമിഴകം ബിജെപിക്കു പിടിക്കാന്‍ കഴിയുമെന്ന് മോദിജിയും അമഠ് ഷാജിയും കണക്കുകൂട്ടി. വിഗ് വച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ബച്ചനടക്കമുള്ള താരങ്ങള്‍ക്കുമുന്നില്‍ കഷി തലയും നരച്ചമുടിയുമായി സാധാരണ മുണ്ടും ജുബയും ധരിച്ച് ജനപ്രിയനായി വിലസുന്നതു കാണുമ്പോള്‍ ബിജെപിക്കാര്‍ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രാന്‍ഡാണ് രജനികാന്ത്. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹം കസറുമോ..?
പല കോണുകളില്‍ നിന്നും ഈ ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ രജനി പതറാന്‍ തുടങ്ങിയിരുന്നുവെന്നതാണ് സത്യം..! നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയോടെ ഞങ്ങള്‍ വിജയിക്കുകയും സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു നയനമനോഹരസര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നാണ് ആദ്യം രജനികാന്ത് തട്ടിവിട്ടത്. എങ്കിലും അവസാനം നൈസായി പിന്‍വാങ്ങിക്കളഞ്ഞു സ്റ്റെയില്‍ മന്നല്‍. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ശേഷം നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം കാണാന്‍ ആറ്റുനോറ്റിരുന്നവര്‍ അമ്പഴങ്ങ വിഴുങ്ങി അടിച്ചിലില്‍ വീണപോലെ ഇളിഭ്യരുമായി. പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ള 70 കാരനായ രജനികാന്ത് ആര്‍ക്കോ വേണ്ടി എന്നവണ്ണം രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആദ്യം അറിയിക്കുകയായിന്നു.
ബിജെപിയുടെ മെഗഫോണായി രജനി വരുന്നതിനെതിരെ കടുത്ത അമര്‍ഷം അന്നേ അണിയറയില്‍ ഉരുണ്ടുകൂടിവരുന്നുമുണ്ടായിരുന്നു.രജനിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് രജനി മക്കള്‍ മണ്‍ട്രത്തിന്റെ ചില നേതാക്കള്‍ അരയും തലയും മുറുക്കിയൊരുങ്ങിയതു മാത്രം മിച്ചം. തമിഴകരാഷ്ട്രീയം ബിജെപിയോട് ചായ്വുള്ള ആര്‍്എസ്സ്എസ്സിന്റെ ഉപദേശം സ്വീകരിക്കുന്ന രജനി സ്റ്റയില്‍ അണികളില്‍ ഏറെപ്പേര്‍ക്കും അത്ര പിടിച്ചില്ലെന്നതാണ് സത്യം..! അമിതാബ് ബച്ചന്‍ രാഷ്ടീയത്തിലിറങ്ങി കാലിടറിവീണത് അവര്‍ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.
തലൈവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് തങ്ങള്‍ക്ക് ദീപാവലി പോലെയാണെന്ന് വളരെ കുറച്ചുപേരേ പറയാനുണ്ടായിരുന്നുള്ള എന്ന സത്യം രജനി വൈകിയാണെങ്കിലും മനസ്സിലാക്കിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയം. പാര്‍ട്ടി രൂപീകരിച്ച് 234 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് 2017ല്‍ രജനീകാന്ത് അത്യാവേശത്തോടെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക മാത്രമേ ചെയ്യുകയുളളൂവെന്നും രജനീകാന്ത് അത്രവലിയ ആവേശത്തിമിര്‍പ്പില്ലാതെയാണ് പറഞ്ഞത്. നെടുനാളത്തെ ആലോചനകള്‍ക്ക്ു ശേഷം രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് സൂപ്പര്‍ താരം രജനികാന്ത് തടി രക്ഷിച്ചിരിക്കുകയാണിപ്പോല്‍.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മനന്‍ട്രം എന്നന്നേക്കുമായി പിരിച്ചുവിട്ടു. സംഘടന പഴയതുപോലെ രജനി രസികര്‍ മന്‍ട്രമായി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി കസറുക മാത്രമാണ് ഇനിയുള്ള ലക്ഷ്യം..!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്