എന്തുപറയാനാ, വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞാൽ മതിയല്ലോ..! കേന്ദ്രത്തിൻ പത്മ പുരസ്‌ക്കാരത്തെ അനുകരിച്ച് കേരള ശ്രീ പുരസ്‌ക്കാരവുമായെത്തിയ പിണറായക്ക് പുത്തിരിയിലെ കല്ലുകടിക്കേണ്ടിവന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. കക്ഷിക്കുകൊടുത്ത 'കേരളശ്രീ' തിരസ്‌ക്കരിച്ചിരിക്കുകയാണ്.
തിരുവനന്തപുരം വേളി കടൽ തീരത്തെ കാനായി കുഞ്ഞിരാമന്റെ ശില്പമായ മത്സ്യകന്യകയെ വികലമാക്കുന്നതായി നേരത്തെതന്നെ പരാതി പറഞ്ഞിരുന്നതാണ്. ശില്പങ്ങളെയും അനുബന്ധമായി നിർമ്മിച്ച മൺകൂനകളുൾപ്പെടെയുള്ള ഇൻസ്റ്റലേഷനുകളെയും അപ്രസക്തമാക്കും വിധം യുദ്ധവിമാനം സ്ഥാപിച്ചതാണ് കക്ഷിയെ ചൊടിപ്പിച്ചത്. അത് പരിഹരിക്കാതെ തന്നെ സോപ്പിടാനുള്ള കേരള ശ്രീ കയ്യിൽ തന്നെ വച്ചിരുന്നാൽ മതിയെന്നാണ് പുള്ളിക്കാരന്റെ പക്ഷം.
കാനായി ശിൽപങ്ങൾ ഉരുത്തിരിയുന്നത് പ്രകൃതിയിൽനിന്നാണ്. അടച്ചുകെട്ടി ബന്തവസാക്കിയ മ്യൂസിയങ്ങളിൽ ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട്ടിൽ വയ്ക്കുന്ന വിഗ്രഹങ്ങളല്ല അവ. അതുകൊണ്ടുതന്നെ സമാധാനത്തിന്റെ പ്രതീകമായ ശില്പങ്ങളോട് ചേർന്ന് യുദ്ധവിമാനമെന്തിനെന്നാണ് സമാധാനപ്രിയരുടെ ചോദ്യവും.
1937 ജൂലൈ 25ന് കാസർകോട് ജില്ലയിലെ കുട്ടമത്ത് ജനിച്ച കാനായി കേരളത്തിൽ അങ്ങോളമിങ്ങോളം ആസ്വാദന ശില്പവിപ്ലവം തീർത്ത കാലാകാരനാണ് ടിയാൻ. കാനായി കുഞ്ഞിരാമൻ ചോളമണ്ഡലം കലാഗ്രാമത്തിൽ കെ.സി.എസ്. പണിക്കരുടെ കീഴിൽ ചിത്രകല അഭ്യസിച്ചവനാണ്. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മനംമാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ ഗുരുക്കന്മാരുടെ കുടക്കീഴിൽ അടിതട അഭ്യസിക്കുന്നതിനിടയിൽ തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി.
തകരപ്പാളിയിൽ തീർത്ത 'അമ്മ' എന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽ നിന്നും ചരിത്രത്തിൽനിന്നും കേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ് എന്നൊക്കെയാണ് ആശാൻ തട്ടിവിടുന്നത്. എന്തായാലും മദിരാശിയിലെ ഫൈൻ ആർട്‌സ് കോളെജിൽ നിന്ന് 1960ൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്‌കൂൾ ഓഫ് ആർട്‌സിൽ പഠിച്ചു.
1965ൽ അതും പൂർത്തിയാക്കി. പിന്നെ നാടുനീളെനടന്ന് യക്ഷിയേയും മറുതയേയും മത്സ്യകന്നികയേയും ആവാഹിച്ച് കരിങ്കല്ലിൽ കുടിയിരുത്തുകയായിരുന്നു. അതിന് വേണ്ടപ്പെട്ടവർ ഒട്ടേറെ പുരസ്‌ക്കാരങ്ങളും കൊടുത്തുകെട്ടോ..! രാജാ രവിവർമ്മ നാഷണൽ അവാർഡ് ഫോർ ആർട്ട് എന്ന ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയായിരുന്നു കാനായി.
കർണ്ണാടക ചിത്രകലാ പരിഷത്തിന്റെ നഞ്ചുണ്ട റാവു നാഷണൽ അവാർഡ് ഫോർ ആർട്ട്. ഇതും ആദ്യം കരഗതമാക്കിയത് കക്ഷിതന്നെയായിരുന്നു. എന്തിനുപറയുന്നു പട്യാല അന്താരാഷ്ട്ര ശിൽപ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതിനും പുറമെ, കേന്ദ്ര ലളിതകല അക്കാദമി അദ്ദേഹത്തിന്റെ രചനകൾ ഉൾപ്പെടുത്തി 2008 ൽ മഹത്തായൊരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഇതിനും പുറമെ ശില്പിയെതന്നെ ശില്പമാക്കിക്കളഞ്ഞ ഒരു ഉണ്ണിക്കാനായിയും ഉണ്ടിവിടെ. അങ്ങിനെ കലയുടെ പരമോന്നതിയിൽ നിന്നു വിലസുന്ന കാനായിയോടാണോ കളി..?
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്