ഫാ. എബ്രാഹം അടപ്പൂർ എന്ന മഹനീയ വ്യക്തിത്വം ഇനി ഓർമ്മ മാത്രം. വാക്കിലും നോക്കിലും ചിന്തയിലും പ്രവൃത്തിയിലും അവസാനനിമിഷം വരെയും സൂക്ഷിച്ച ഊർജ്വസ്വലതയും ആത്മാർത്ഥതയും എടുത്തുപറയേണ്ട സംഗതിയാണ്. ഈശോസഭ വൈദികനായ അടപ്പൂർ ക്രിസ്തീയ വിശ്വാസത്തെയും പ്രബോധനങ്ങളെയും കുറിച്ച് രചിച്ച ഗ്രന്ഥങ്ങൾ ഏവരാലും ശ്രദ്ധിക്കപ്പെട്ടതാണ്.
ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങൾക്ക് തുടർച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോർഡിനേറ്ററായിരുന്നു. കൽക്കത്തയിൽ ആയിരുന്ന വേളയിൽ അന്ന് സിസ്റ്റർ മാത്രമായിരുന്ന തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയത് അടപ്പൂരച്ചനായിരുന്നു. അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന ബഹുഭാഷാ പണ്ഡിതൻ എൻ.വി. കൃഷ്ണവാര്യർ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു അങ്ങിനെയൊരു ലേഖനം അച്ചൻ തയ്യാറാക്കിയത്.
പിന്നീടവർ മദർ ആയപ്പോൾ അവരുടെ ദർശനങ്ങൾ മലയാളികൾക്കിടയിലേക്ക് പകർത്താൻ അച്ചൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി യതിന്റെ ഗുണങ്ങൾ എന്നും അച്ചനോടൊപ്പം ഉണ്ടായിരുന്നു. 1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ ആരക്കുഴയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അച്ചൻ സ്വപ്രയത്‌നം കൊണ്ടാണ് ഈ നിലയിൽ എത്തിയത്. 1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ, ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അദ്ദേഹം കരഗതമാക്കിയിരുന്നു.
ഫ്രഞ്ച് സർക്കാരിന്റെ സ്‌കോളർഷിപ്പോടെയാണ് അച്ചൻ ഫ്രാൻസിൽ ഗവേഷണം പൂർത്തിയാക്കിയത്. 1959 മാർച്ച് 19നാണ് ഫാദർ എബ്രഹാം അടപ്പൂരായി പൗരോഹിത്യം സ്വീകരിച്ചത്. സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ട അദ്ദേഹം എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടവരായിരുന്നു. മികച്ച പ്രഭാഷകനായിരുന്ന അച്ഛൻ നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
സഭാ പ്രസിദ്ധീകരണമായ 'സന്ദേശ'ത്തിലാണ് എഴുതിതുടങ്ങിയത്. സാഹിത്യത്തിനുള്ള എ.കെ.സി.സി അവാർഡ്, ക്രിസ്ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാർഡ്, കെ.സി.ബി.സി മാനവിക സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അനുഗ്രഹീതനായ ഈ പുരോഹിത ശ്രേഷ്ഠന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്