ഒരു കാലത്ത് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന് സ്വയം അവകാശപ്പെട്ട അറ്റ്‌ലസ് ജ്വല്ലറി പിന്നീട് വരുത്തിവച്ച അസ്വസ്തതയ്ക്ക് കണക്കില്ല. മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായിരുന്ന അറ്റ്‌ലസ് എന്ന സ്വർണക്കട രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് വളർന്നത്.
അറ്റ്‌ലസിന്റെ പരസ്യങ്ങളിൽ മോഡലായാണ് രാമചന്ദ്രൻ ജനകീയനായത്. നിശ്ചയദാർഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എം.എം. രാമചന്ദ്രൻ എന്നും വൈശാലി രാമചന്ദ്രൻ എന്നുമൊക്കെ വിളിപ്പേരുള്ള ഈ മനുഷ്യൻ ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിലും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂർവ വ്യക്തിത്വത്തിനുടമയാണ്.
കലാകാരനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് രുഗ്മിണിയമ്മയുടെയും മകനായി 1941 ജൂലൈ 3ന് ജനനം. ബാങ്കിങ് മേഖലയിലാണ് തുടക്കം. പിന്നീട് കുവൈറ്റിലേക്ക് പോയി. അവിടെയാണ് അറ്റ്‌ലസ് ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങിയത്. സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണ ശൈലിയിലൂടെ മിമിക്രിക്കാരുടെ മിത്രമായി. സിനിമയോട് എന്നും കമ്പമുണ്ടായിരുന്ന രാമചന്ദ്രന് എങ്ങിനേയും സിനിമാക്കാരനാകണമെന്ന മോഹത്താൽ കിട്ടിയ പണം സിനിമയിലിറക്കി.
ചന്ദ്രകാന്ത് ഫിലിംസ് എന്നൊരു സിനിമാക്കാമ്പനിയും തുടങ്ങി. എം.ടി. വാസുദേവൻ നായരാണ് വൈശാലിയിലേക്ക് ഇദ്ദേഹത്തെ വലിച്ചിഴച്ചത്. നിർലോഭം പണം വാരിയെറിഞ്ഞ് ഭരതന്റെ മനസിലെ വൈശാലിയെ എല്ലാ അർത്ഥിലും ഗംഭീരമാക്കി. അതൊരു മാസ്റ്റർപീസായി മാറി. പിന്നെ സുകൃതം, ധനം, വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നിങ്ങനെ സിനിമകൾ നിർമ്മിച്ചു കൂട്ടിയപ്പോൾ ഒരു സംവിധായകനാകാൻ മോഹമുദിച്ചു. അങ്ങിനെ ഹോളിഡേ എന്ന ചിത്രം സംവിധാനവും ചെയ്തു. തുടർന്ന് 13 ചിത്രങ്ങളിൽ അഭിനയിക്കുക എന്ന സാഹസത്തിനും മുതിർന്നു.
1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലവും രാമചന്ദ്രനുണ്ടായിരുന്നു. അവിടെ നിന്ന് കെട്ടിപ്പൊക്കിയതത്രയും പിന്നീട് തകർന്നതും ചരിത്രസത്യം..!
3.5 ബില്യൺ ദിർഹം വാർഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകർന്നടിഞ്ഞത്. ദുബായിലുളള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുള്ള പണം അടയ്ക്കാൻ കാലതാമസം വന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളെ ഒരു കൂട്ടർ പർവ്വതീകരിച്ചുവത്രെ..!
അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ പടിയും. പൊലീസ് വിളിച്ചപ്പോൾ ഒരിക്കലും ഇത്രയും കാലം അഴിയെണ്ണേണ്ടി വരുമെന്നാ പാവം മനുഷ്യൻ കരുതിയില്ല. ആ തകർച്ചയിൽ നിന്നു കരകയറ്റാൻ രാമചന്ദ്രന്റെ നല്ലപാതി ഇന്ദുവും മക്കളും മാത്രമാണുണ്ടായിരുന്നത്.
തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്‌നങ്ങളും തീർക്കാമെന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തെ വിധി കീഴ്‌പ്പെടുത്തിക്കളഞ്ഞത്.
സകലകലാവല്ലഭന് പ്രണാമം..!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്