അങ്ങ് റഷ്യയിൽ ജോസഫ് സ്റ്റാലിനു ശേഷം ആരെന്ന് ചോദിച്ചാൽ വ്‌ളാഡിമിർ പുടിൻ എന്നാണ് പറയുക. എന്നാൽ സ്റ്റാലിനെ കടത്തിവെട്ടാൻ അന്തകവിത്തുമായി തക്കം പാർത്തിരിക്കുകയാണ് പുടിനെന്ന പിച്ചാത്തിക്കുട്ടപ്പൻ..! ഉന്മൂലനമെന്ന കായികവിനോദത്തിലാണ് ഈ അസുരവിത്തിന് പ്രിയം. റഷ്യയുടെ പ്രഥമ പ്രസിഡന്റ് ബോറിസ് യെൽസിന്റെ കീഴിലാണ് അടിതട പഠിച്ചത്. റഷ്യയിൽ രൂപം കൊടുത്ത പരമരഹസ്യപ്പൊലീസ് ആയ കെജിബിയിൽ 15 വർഷം ഇന്റലിജൻസ് ഓഫിസറായി പുടിൻ വിലസി.
സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ ജർമിനിയിൽ തികഞ്ഞൊരു ചാരനായാണ് തുടക്കം. അതുകൊണ്ടുതന്നെ ഇന്നും എന്നും ചാരപ്പണിയിലാണ് ഇഷ്ടന്റെ കമ്പം. സോവിയറ്റ് യൂണിയന്റെ പതനശേഷം റഷ്യൻ രാഷ്ട്രീയത്തിൽ പുടിൻ ഒരു രാജവെമ്പാലയെപ്പോലെ പിടിമുറുക്കുകയായിരുന്നു. 1990ൽ ലഫ്. കേണലായാണ് അദ്ദേഹം കെജിബിയിൽ നിന്നു വിരമിക്കുന്നത്.
രഹസ്യപ്പൊലീസ് ആയ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി ആയാണു ക്രെംലിനിലെ അധികാര ഇടനാഴികളിൽ പുടിൻ ചുവടുറപ്പിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രിയായ പുടിനെ രണ്ടായിരത്തിന്റെ പുതുവർഷത്തലേന്ന് യെൽത്സിൻ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചതോടെ റക്ഷ്യയുടെ ജാതകം തിരുത്തിക്കുറിക്കുകയായിരുന്നു.
2000 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് പുടിൻ മെയ് ഏഴിന് ഔദ്യോഗികമായി റഷ്യൻ പ്രസിഡന്റായി ഇരുപ്പുറപ്പിച്ചു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2008 വരെ പ്രസിഡന്റ്, 2008-2012 മുതൽ വീണ്ടും പ്രസിഡന്റായി തുടരുന്നു. 2013 മുതൽ 2016 വരെ നാലു തവണയാണു ഫോബ്‌സ് മാസിക പുടിനെ ലോകത്തെ ഏറ്റവും ശക്തയുള്ള സൂപ്പർ മാനായി കാണ്ടാടിയത്.
അതിനും മുൻപേ എത്രയോ വർഷങ്ങൾ അദ്ദേഹം റഷ്യയിലെ ഏറ്റവും ശക്തനായ വ്യക്തിയായി സ്വയം അവരോധിച്ചു കഴിഞ്ഞിരുന്നു. എതിർശബ്ദങ്ങളെ നിഷ്‌ക്കരുണം ഇല്ലാതാക്കിയും രാജ്യാന്തര സമൂഹത്തെ വെല്ലുവിളിച്ചും കുതിരസവാരിയും യുദ്ധവിമാനം പറത്തുലമടക്കമുള്ള ഗിമിക്കുകൾ കാട്ടി ജനത്തെ കയ്യിലെടുത്തും മുന്നേറുന്ന ഹുങ്കന്മാരാണ് മികച്ചനേതാവെങ്കിൽ ലോകത്തിൽ ഏറ്റവും കരുത്തനായ നേതാവ് വ്‌ളാഡിമിർ പുടിൻ ആണെന്ന് നിസംശയം പറയാം.
1952 ൽ സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ സാധാരണ തൊഴിലാളി കുടുംബത്തിൽ ജനനം. ആർക്കും നിയന്ത്രിക്കാനാവാത്ത വികൃതിപ്പയ്യന്റെ ജീവിതത്തിൽ അച്ചടക്കം കൊണ്ടുവന്നത് കായികമൽസരങ്ങളായിരുന്നുവെന്ന് കായികാധ്യാപകർ പറയുമെങ്കിലും അങ്ങിനെ ഒരച്ചടക്കം ഈ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ആർക്കാണറിയാത്തത്.
ബിരുദപഠനത്തിനുശേഷം എങ്ങിനേയും റക്ഷ്യയുടെ ഭരണം തന്റെ ഇങ്കിതം പോലെ നടത്തണമെന്നു മോഹിച്ച ഈ വിദ്വാൻ അതിനായി ചെയ്തുകൂട്ടിയ വിക്രിയകളുടെ കണക്കുകൂട്ടിയെടുക്കാൻ ജീവനിൽ കൊതിയുള്ള ഒരു കണക്കപ്പിള്ളയും മുന്നൊട്ടു വന്നിട്ടുമില്ല. പുടിനെന്ന അസുരവിത്തിന് നല്ല ബുദ്ധി തോന്നാൻ നമുക്ക് കൂട്ടായി, മുട്ടിപ്പായി പ്രാർത്ഥിക്കാം. അല്ലാതെന്തുചെയ്യാൻ..!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്