ദയാഭായിയോട് ഞഞ്ഞാപിഞ്ഞ പറയാനെത്തിയ മന്ത്രിക്കൊച്ചമ്മമാർ

OCTOBER 18, 2022, 6:10 PM

സെക്രട്ടേറിയേറ്റിന് മുന്നിൽ  ദിവസങ്ങളായി ദയാബായി നിരാഹാര സമരത്തിലായിരുന്നുവല്ലോ. ഒടുവിൽ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലാവുകയും ചെയ്തു. അവരെ സന്ദർശിച്ച മന്ത്രിക്കൊച്ചമ്മമാർ കൊച്ചുവർത്തമാനം പറഞ്ഞ് ദയാഭായിയെ സുഖിപ്പിച്ചുവിടാമെന്നാണ് കരുതിയത്. എന്നാൽ പണി പാളി. മന്ത്രിക്കൊച്ചമ്മമാർ അപ്പോഴാണ് ആരാണീ ദയാഭായി എന്ന് അന്വേഷിച്ചത്.

അങ്ങ് പാലായിൽ ജനിച്ചു മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു. 16-ാം വയസിൽ കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിലെത്തിയതായിരുന്നു മേഴ്‌സി മാത്യു.

വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ് അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം പലഹാരങ്ങളുമൊക്കെയായി കോൺവെന്റ് നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ് കൊണ്ടാടുമ്പോൾ പെരുമഴയത്ത് കുട്ടികളെയും ഒക്കത്ത് കെട്ടി ഒറ്റവസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയുടെ മറുവശത്ത് കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്‌സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്‌സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം വേണ്ടെന്നുവച്ച്  മഠത്തിൽ നിന്നും പുറത്തുവന്നു.

vachakam
vachakam
vachakam

ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവർ ദരിദ്രരുടെ ലോകത്തേക്ക് നടന്നടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ്‌വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷൻ തറകളിലും അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് 'ദയാബായി' ആയി.

ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. സഹനത്തിന്റെ, ചെറുത്തുനിൽപ്പിന്റെ വഴികളിലൂടെ അവർ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.

അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.  ഒടുവിൽ ഒരു സിനിമയിലും അഭിനയിച്ചുകളഞ്ഞുഞാൻ നിന്നോടു കൂടെയുണ്ട് എന്ന ആചിത്രത്തിലെ അഭിനയവും ഗംഭീരം..!

vachakam
vachakam
vachakam

ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്. 'സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഭൂമിയിൽ ഇവരെപ്പോലെ എത്രപേരുണ്ടെന്ന് നമുക്കറിയില്ല. ഏറെപ്പേരൊന്നും ഉണ്ടാകാൻ ഇടയില്ല. മികച്ച സാമൂഹികപ്രവർത്തകയ്ക്കുള്ള 2001ലെ ധർമ്മഭാരതി ദേശീയ പുരസ്‌കാരം, 2007 ലെ വനിതാ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം, വിജിൽ ഇന്ത്യയുടെ നാഷണൽ ഹ്യൂമൺ റൈറ്റ്‌സ് അവാർഡ്, അയോദ്ധ്യാ രാമായൺ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാർഡ്, സ്വിറ്റ്‌സർലാന്റിലെ കേളീ വുമൺ ഓഫ് ദി ഇയർ അവാർഡ്,

കേരളത്തിലെ സരേന്ദ്രനാഥ് ട്രസ്റ്റ് അവാർഡ്, ദി സ്പിരിറ്റ് ഓഫ് അസീസി' ദേശീയ പുരസ്‌കാരം, പി.കെ.എ. റഹീം സ്മാരക പുരസ്‌കാരം, ഇങ്ങനെ എത്രയെത്ര പുരസ്‌ക്കാരങ്ങൾ ഈ  അമ്മയെ തേടിയെത്തയിരിക്കുന്നു. കർമ്മ മണ്ഡലത്തിലെ പ്രകടനമാണ് പുരസ്‌ക്കാരങ്ങൾക്ക് മാനദണ്ഡം എങ്കിൽ ഈ മഹതിയെ ആദരിക്കാനുള്ള പുരസ്‌ക്കാരങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

അനുഭവത്തിന്റെ തീച്ചൂളയിൽ കിടന്ന് വെന്തുരുകിയ ഈ അമ്മയോടാണ് ഞഞ്ഞപിഞ്ഞ പറഞ്ഞ് സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനായി മന്ത്രിക്കൊച്ചമ്മമാരെത്തിയതെന്നോർക്കമ്പോൾ അവരോട് സഹതപിക്കയല്ലാതെ നമുക്കെന്തു ചെയ്യാൻ കഴിയും.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam