സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എന്നൊക്കെ ഒരുകാലത്ത് പാടിപ്പുകഴ്ത്തിയിരുന്ന ബ്രിട്ടൺ ഇന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇഴഞ്ഞുലഞ്ഞ് നീങ്ങുകയാണ്. അതിനിടയിലാണ് ലിസ് ട്രസ് അവിടെ പുതിയ പ്രധാനമന്ത്രിയാകുന്നത്.
ഇന്ത്യൻ വംശജനും അതിസമ്പന്നനുമായ ഋഷി സുനകിന് അവിട പ്രധാനമന്ത്രിയാകാൻ കഴിഞ്ഞേക്കുമെന്നൊരു തോന്നൽ പരന്നപ്പോഴേക്കും ബ്രിട്ടണോട് മധുരമായപ്രതികാരം ചെയ്യാൻ അതുവഴി കഴിഞ്ഞേക്കുമെന്നൊക്കെ ചില ഇന്ത്യൻ മനസ്സുകൾ മനക്കോട്ട കെട്ടിയതുമാത്രം മിച്ചം..!
ആദ്യഘട്ടത്തിൽ കൺസർവേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന മാറ്റുരക്കലിൽ മറ്റ് സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു നമ്മുടെ ഋഷി. അഞ്ചിൽ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടിൽ വമ്പൻ മുന്നേറ്റമുണ്ടാക്കി ലിസ് ട്രസ് ജേതാവായി എന്നു പറഞ്ഞാൽ മതിയല്ലോ.
ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡിൽ ജോൺ കെന്നത്തിന്റെയും പ്രിസില്ല മേരി ട്രൂസിന്റെയും മകളായി ജനിച്ച മേരി എലിസബത്ത് ട്രസ് ആണ് ലിസ് ട്രസ് എന്ന അപരനാമത്തിൽ വിജയശ്രീലാളിതയായി ഇനി വിഹരിക്കാൻ പോകുന്നത്.
ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ മെർട്ടൺ കോളേജിൽ പഠിക്കുമ്പോഴാണ് രാഷ്ട്രീയം തലയ്ക്കു പിടിച്ചത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായി കസറി. 1996ൽ ബിരുദം നേടിയശേഷം കൺസർവേറ്റീവ് പാർട്ടിയിൽ ചേർന്നു. അന്നുമുതലാണ് മുദ്യാവാക്യം വിളിക്കാനും ആളുകളെ കൂട്ടാനും പഠിച്ചുതുടങ്ങിയത്. 2010ൽ അവിടെ പാർലമെന്റിലെത്തി.
2021 മുതൽ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായി. 2019 മുതൽ സ്ത്രീസമത്വത്തിനായി മുറവിളികൂട്ടി മുക്രയിട്ടുനടന്നു. മന്ത്രിയായപ്പോഴും മാർഗരറ്റ് താച്ചറേപ്പോലെ ഉരുക്കുവനിതയൊന്നും ആയിരുന്നില്ല. എന്നിട്ടും ബ്രിട്ടന്റെ മൂന്നാമത്തെ വനിതപ്രധാനമന്ത്രിയാകാൻ യോഗം ഈ 47 കാരിക്കുണ്ടായി. മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മെയ്, ബോറിസ് ജോൺസൺ എന്നിവരുടെ കീഴിൽ വിവിധ ക്യാബിനറ്റ് സ്ഥാനങ്ങളിൽ ഇരുന്ന് അടിയും തടയും പഠിച്ച ലിസ് ഒടുവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി മാറിയിരിക്കുന്നു.
ഓർക്കാപ്പറെത്തെ അടിയുടെ ആഘാതം വിട്ടുമാറും മുമ്പേ, ഋഷി സുനക് എന്ന എതിരാളി സംയമനത്തോടെ ട്വിറ്ററിൽ കുറിച്ചതിങ്ങനെ: പ്രയാസകരമായ സമയങ്ങൾ വരുമ്പോൾ ലിസ് ട്രസിന്റെ പിന്നിൽ നാം ഒന്നിക്കണം. തന്ത്രശാലിയായ മുതലാളിയുടെ ബിസിനസ് ബുദ്ധി എന്നൊക്കെ വേണമെങ്കിൽ പറയാമെങ്കിലും അദ്ദേഹത്തിന്റെ പ്രായോഗിക ബദ്ധിയെ സമ്മതിച്ചുകൊടുക്കണം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്