അതിശക്തരെന്ന് സ്വയം കരുതുന്ന ജി23 എന്ന കോൺഗ്രസ് വിമതഗ്രൂപ്പിന്റെ കെട്ടുപൊട്ടിച്ച് കബിൽ സിബൽ ഇതാ സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവിനോടൊപ്പം ചേർന്നുനിൽക്കുന്നു. വെറുതെയങ്ങ് ചേരുകയല്ല, സർവ്വതന്ത്രസ്വതന്ത്രനായി അഖിലേഷിന്റെ ആശീർവാദത്തോടെ രാജ്യസഭയിലേക്ക് പ്രവേശിക്കാൻ വേണ്ടിയാണ് കൈകുടഞ്ഞുകളഞ്ഞ് സൈക്കിളേറിയത്.
കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ഗ്രൂപ്പ് 23 നേതാക്കളിൽ മുമ്പനും വമ്പനുമായിരുന്ന കപിലിന്റെ വിമർശനം. ഗാന്ധി കുടുംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേൽപിക്കുന്നു.
സോണിയ ഗാന്ധിയെപ്പോലും നിശബ്ദയാക്കുന്ന ഒരു ജിഞ്ചർഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് പാവം രാഹുൽഗാന്ധിയെന്നും പറയുമ്പോൾ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ആ ഗാന്ധി കുടുംബക്കാരനാരെന്ന ഒരു ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ജി23 ലെ ഒരാളുമായി ഒരാലോചനയുമില്ലാതെ ഇപ്പോൾ കബിൽ മറുകണ്ടം ചാടിയതോടെ ജി22 ആയിചുരുങ്ങിച്ചുരുണ്ടു കൊണ്ടിരിക്കുന്നു.
2003ലെ ഷിംല ചിന്തൻ ശിബർ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു 2004ൽ യു.പി.എ സർക്കാർ അധികാരത്തിലെത്തിയത്. ആ പരിപ്പിനി വേകാൻ പോകുന്നില്ലെന്നു കണ്ട് കബിൽ ഒരു മന്തൻ ശിബിരത്തിനും നിൽക്കാതെ തന്ത്രത്തിൽ രാജ്യസഭയിലേക്ക് കടക്കാൻ വഴിതെളിക്കുകയായിരുന്നു.
ഷിംല മാതൃകയിൽ രാജസ്ഥാനിൽ വീണ്ടും ചിന്തൻ ശിബരിന് വേദിയൊരുങ്ങുമ്പോൾ പഴയ പ്രതാപങ്ങളൊന്നും കോൺഗ്രസിനില്ല. ആകെ കൈവശമുള്ളത് രാജസ്ഥാനും ചത്തീസ്ഗഡും മാത്രം. ലോക്‌സഭയിൽ കേവലം 52 സീറ്റും.
കബിലിന്റെ കോൺഗ്രസ് പാരമ്പര്യം എന്നു പറയുന്നത് സുപ്രീം കോടതിയിൽ കോൺഗ്രസിന്റെ ചില കേസുകൾ വാദിക്കാൻ വന്നു എന്നിടത്തുനിന്നാണ് തുടങ്ങുന്നത്. പിന്നെ കോൺഗ്രസുകാരനായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം, ശാസ്ത്രസാങ്കേതികം, എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയായാണ് കപിൽ സിബലിനെ പിന്നെ കാണുന്നത്.
ഒരു ഒരു പഞ്ചാബിയായ കപിൽ ജലന്ധറിൽ, 1948 നാണ് ഭുജാതനായത്. ഡെൽഹി യൂണിവേഴ്‌സിറ്റിയിലെ സെ.സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദം നേടിയതിനു ശേഷം പിന്നീട് അമേരിക്കയിലെ ഹാർവാർഡ് നിയമ വിദ്യാലയത്തിൽ നിന്ന് ബിരുദവും കരഗതമാക്കിയിരുന്നു.
ആദ്യകാലത്ത് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്സിൽ കപിലിന് അവസരം കിട്ടിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. 1972ൽ ബാർ അസോസിയേഷനിൽ ചേർന്നു. 1983 ൽ ഒരു മുതിർന്ന വക്കീൽ ആയി വിലസുമ്പോഴാണ് അധികാരം തലയ്ക്കുപിടിച്ചതും അതുനേടാനായി കോൺഗ്രസിൽ ചേർന്നതും. ഇത്രനാൾ നാം കണ്ടതൊന്നും യഥാർത്ഥ കളിയല്ല, ഇനിയാണ് കബിലിന്റെ യഥാർഥ കളി ഇന്ത്യ കാണാൻ പോകുന്നത്.
ഒരുതരത്തിലുമുള്ള കെട്ടുപാടുകളില്ലാതെ അഖിലേഷിനെ അർഹിക്കുന്ന സ്ഥാനത്തെത്തിച്ചേ കക്ഷി അടങ്ങുകയുള്ള. കാത്തിരുന്നു കണ്ടോളു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്