വാസ്തവത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലുള്ള ഒരേയൊരു ബ്രഹ്മാസ്ത്രം ശശിതരൂർ മാത്രമാണെന്നാണ് കോൺഗ്രസ് ഇതര പാർട്ടികളെല്ലാം കരുതുന്നത്. പക്ഷേ, അതുമനസ്സിലാക്കാൻ കോൺഗ്രസിലെ താപ്പാനകൾക്കും ഏറാൻ മൂളികൾക്കും കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. ഹൈക്കമാൻഡ് എന്നൊക്കെപ്പറയുന്നവർക്ക് കോൺഗ്രസ് പ്രസിഡന്റിനെ പോയിട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിയെപ്പോലും കണ്ടെത്താനാകുന്നില്ല. അഥവാ കണ്ടെത്തിവരുമ്പോൾ ആ വ്യക്തി വിലപേശൽ നാടകം നടത്തുക വഴി വെളുക്കാൻ തേക്കുന്നതത്രയും പാണ്ടായി തീരുകയും ചെയ്യുന്നു.
രാജസ്ഥാനിൽ നാമതു കണ്ടതാണ്. പിന്നീട് കർണ്ണാടകയിൽപ്പോലും മുൻ നിരയിലെത്താൻ കഴിയാത്ത മല്ലികാർജുന ഖാർഗെയെ കണ്ടെത്തുന്നു. ദോഷം പറയരുല്ലോ, അദ്ദേഹം സത്യസന്ധനായ മനുഷ്യനാണ്. സൈദ്ധാന്തികമായി ഗാന്ധി കുടുംബത്തെ എതിർക്കേണ്ടിവന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ ദേവരാശ് അരശിനോടൊപ്പം പോകുകയും അരശ് കോൺഗ്രസിന്റെ ദളിത് മുഖമായി ശോഭിക്കുകയും ചെയ്ത വ്യക്തിയുമാണ്.
കർണാടക നിയമസഭയിൽ 1972 മുതൽ 2009 വരെ അതായത് ഒമ്പത് വട്ടം മല്ലികാർജുന ഖാർഗെ എംഎൽഎയായിരുന്നിട്ടുണ്ട്. 2009ൽ ആദ്യമായി ലോക്‌സഭാ എംപിയായി. മൻമോഹൻ സിംഗ് സർക്കാരിൽ തൊഴിൽ, റെയിൽവേ എന്നിങ്ങനെ കൊള്ളാവുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 1969 ൽ കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് വിദ്യാർത്ഥി നേതാവായി വിലസിയവനുമാണ്. ലോക്‌സഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായിരുന്നിട്ടുണ്ട്.
137 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളിലൊന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അമേരിക്കയിലെ റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികളുടെയും ഇംഗ്ലണ്ടിലെ കൺസർവേറ്റീവ് ലേബർ പാർട്ടികളുടെയും ദക്ഷിണാഫ്രിക്കയിലെ നാഷണൽ കോൺഗ്രസിന്റെയും എല്ലാം ഗണത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടുന്നത്. എന്നാലിന്ന് പാണ്ടൻ നായയുടെ ശൗര്യം പഴയതുപോലെ ഫലിക്കുന്നില്ലെന്നതാണ് പ്രശ്‌നം.
മോദിയേയും അമിത് ഷായേയും പോലുള്ള എന്തിനും പോന്നവരുള്ളപ്പോൾ മുഖ്യ പ്രതിപക്ഷ പാർട്ടിയായി നിന്നു ജ്വലിക്കേണ്ട കോൺഗ്രസിന് ഒരു പ്രസിഡന്റുപോലും ഇക്കണ്ട കാലമത്രയും ഉണ്ടായിരുന്നില്ലെന്നു പറയുമ്പോൾ കാര്യങ്ങളുടെ കിടപ്പ് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ.
അവിടെയാണ് താൻ എതിരാളികളോടൊക്കെ മല്ലിടാൻ തയ്യാറാണെന്നു പറഞ്ഞ് ശശിതരൂർ രംഗത്തുവന്നത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂർ കോൺഗ്രസിന്റെ ശത്രുവാണെന്ന മട്ടിലാണ് ചെന്നികുത്തുള്ള ചില ചിന്നത്തലയന്മാമാരും മണ്ണുണ്ണിത്താൻമാരും കൊടിക്കുന്നേൽ കയറിനിന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
അരാഷ്ടീയ വർഗീയ വാദികളോട് വാക്കുകൾ കൊണ്ടെങ്കിലും മല്ലടിക്കാൻ ഇന്ന് കോൺഗ്രസിൽ ഒരേയൊരാളെയുള്ളു. അത് ശശിതരൂർ ആണ്. എല്ലാം ഹൈക്കമാന്റിലേക്ക് കേന്ദ്രീകരിക്കുന്നതിന് പകരം ഹിസ് മാസ്റ്റേഴ്‌സ് വോയിസ് അതേപടി അംഗീകരിക്കുന്ന ഒരു ഷാഡോ നേതാവിന് പകരം സ്വന്തമായി തലച്ചോർ പ്രവർത്തിപ്പിക്കുന്ന ഒരു മനുഷ്യൻ.
ശശിതരൂരിനെ ആദ്യമായി കോൺഗ്രസിലെക്ക് ക്ഷണിച്ചുകൊണ്ടുവന്നു. അന്ന് മൻമോഹൻ സിങ്ങ് രാജ്യസഭയിലൂടെ അദ്ദേഹത്തെ മന്ത്രിയാക്കാമെന്നു പറഞ്ഞപ്പോൽ, അതുവേണ്ടന്നും തെരഞ്ഞെടുപ്പിലൂടെ സ്വന്തം നാട്ടിൽ മത്സരിക്കാമെന്നും പറഞ്ഞയാളാണ് തരൂർ. തിരുവനന്തപുരത്ത് മത്സരിക്കാനായി തരൂർ വരുമ്പോൾ അവിടത്തെ ഡിസിസിയിലെ മുന്തിയ ഭാരവാഹി പറഞ്ഞതിപ്പോഴും ഓർക്കുന്നു.
'തരൂരിനെ ഞങ്ങൾ തിരുവനന്തപുരത്ത് കാൽ കുത്താൻ അനുവദിക്കില്ല' എന്നായിരുന്നു. എന്നിട്ടെന്തു സംഭവിച്ചുവെന്ന് എല്ലാവർക്കുമറിയാം..! ഇപ്പോഴും പൊതുജനത്തിന് മനസിലാകാത്ത ഒരേയൊരു കാര്യം ഇതാണ്. ഉന്നതാധികാരമുള്ള കോൺഗ്രസ് പ്രവർത്തകർ രഹസ്യമായി വോട്ടുചെയ്യുന്നു. അതിലൊരാൾ ജയിക്കുന്നു. അതിനിങ്ങനെ പക്ഷം പിടിക്കുകയും വിഴുപ്പലക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യേണ്ട എന്താവശ്യമാണുള്ളത്. അതോ, കോൺഗ്രസിന്റെ പുതിയ സംസ്‌ക്കാരമാണോ ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്