ഇന്ത്യൻ രാഷ്ടീയത്തിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനെന്ന് സ്വയം അഭിമാനിച്ചിരുന്ന ശരത്‌യാദവ് കൂടി മൺമറഞ്ഞിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയേ മനുഷ്യസംസ്‌ക്കാരത്തെ ഉയർത്തിക്കാട്ടാനാകു എന്നു വിശ്വസിച്ചിരുന്ന മനുഷ്യൻ..! അക്കാര്യത്തിലൊരു വിദഗ്ധനായ ശരത്‌യാദവ് ജയപ്രകാശ് നാരായണന്റെ ജെ പി മൂവ്‌മെന്റിൽ അംഗമായാണ് രാഷ്ട്രീയ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.
മദ്ധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ തികച്ചുമൊരു കർഷകകുടുംബത്തിൽ പിറന്നു. കർഷകനായ നന്ദകിഷോർ യാദവിന്റെയും സുമിത്രയുടേയും മകനായതുകൊണ്ടുതന്നെ കലപ്പയേന്തിയ കർഷകർക്കിടയിലായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ കൃഷി ഉപജീവനമാക്കണമെന്നാഗ്രഹിച്ചെങ്കിലും ജയപ്രകാശ് നാരായന്റെ രാഷ്ടീയ കൃഷിയിൽ ആകൃഷ്ടനായി. ജബൽപൂർ എൻജിനീയറിങ്ങ് കോളേജിൽ നിന്നു ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടി ടിയാൻ ജബൽപ്പൂർ റോബർട്ട്‌സൻ കോളേജിൽ നിന്നും ബി.എസ്.സി.ബിരുദവും കരസ്ഥമാക്കി.
എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലറിയപ്പെടാൻ ആഗ്രഹിച്ചെങ്കിലും പേരും പെരുമയും നേടിയെടുക്കണമെങ്കിൽ രാഷ്ടീയ കൃഷിയാണ് നല്ലെതെന്നുകണ്ട് ആ വഴിക്ക് സഞ്ചാരം തുടങ്ങി. 1974ൽ ജബൽപ്പൂരിൽ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണന്റെ സ്ഥാനാർത്ഥിയായിട്ടാണ് വരവുതന്നെ. 1974ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്‌സഭയിൽ അംഗമായി. അന്നുമുതൽ ഡൽഹി തട്ടകമാക്കിയെടുത്തു. ഏഴു തവണ ലോക്‌സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1988ൽ ജനതാദളിന്റെ രൂപീകരണത്തോടെ വി.പി.സിംഗിനൊപ്പം ഉറച്ച് നിന്നു. 1989-1990ലെ വി.പി. സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
വാജ്‌പേയ് മന്ത്രിസഭയിലും മന്ത്രിക്കുപ്പായത്തിൽ തിളങ്ങിയിരുന്നു. 1997ൽ ജനതാദളിന്റെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബീഹാറിൽ ലാലുപ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കുന്നതിന്റെ മുഖ്യ ശില്പി ശരത് യാദവ് ആയിരുന്നു. ഇടയ്‌ക്കെപ്പോഴോ ഇരുവരും കീരിയും പാമ്പും കളിച്ചുനടന്നെങ്കിലും യാദവന്മാർ തമ്മിലെന്തോ ഒരു ലിങ്ക് എപ്പോഴും ഉണ്ടായിരുന്നുവെന്ന് ശത്രുപക്ഷം പറയുന്നു. 1999ൽ എൻ.ഡി.എ. സഖ്യത്തിൽ ചേരാനുള്ള ശരദ് യാദവിന്റെ തീരുമാനം മറ്റൊരു പിളർപ്പിന് വഴിവച്ചു. തീരുമാനത്തെ എതിർത്ത ജനതാദളിലെ വിമത വിഭാഗമായിരുന്ന ദേവഗൗഡ 1999ൽ ജനതാദൾ(സെക്യുലർ) എന്നൊരു പുതിയ പാർട്ടി രൂപീകരിച്ചു. 1999ൽ ജനതാദൾ അങ്ങനെ രണ്ട് പാർട്ടികളായി വിഭജിക്കപ്പെട്ടു.
അങ്ങിനെ ശരദ് യാദവിന്റെ ജനതാദൾ (യുണൈറ്റഡ്) രൂപം കൊണ്ടു. ദേവഗൗഡയുടെത് ജനതാദൾ സെക്യുലറായും നിലയുറപ്പിച്ചു. 2003ൽ സമതാ പാർട്ടി അടക്കമുള്ള ചിന്നപ്പാർട്ടിസുകളെ പാട്ടിലാക്കി ജനതാദൾ (യുണൈറ്റഡ്)ൽ ലയിച്ച ചാമക്യ തന്ത്രം ശരത് യാദവന്റേതായിരുന്നു. അതുവഴി 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ ദേശീയ നേതാവായി വിലസി ശരത് യാദവ്ജി.2017ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്നും അധികാരക്കൊതിമൂത്ത് മറുകണ്ടം ചാടി. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. പാളയത്തിൽ കയറിക്കൂടി.
കാലുമാറിയ നിതീഷിനൊപ്പം നിൽക്കാതെ ആ നടപടിയെ ശക്തമായി എതിർത്ത് പുറത്തുകടന്നു. തന്റെ രാജ്യസഭാംഗത്വം ശരത് യാദവ ് പുല്ലുപോലെ വലിച്ചെറിഞ്ഞ് മനസിലെ സോഷ്യലിസ്റ്റ് ചിന്താഗതിയെ അരക്കിട്ട് ഉറപ്പിച്ചു. തുടർന്ന് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്നൊരു പാർട്ടി തട്ടിക്കൂട്ടി. പിന്നെ 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ശരത് യാദവിന്റെ പാർട്ടി ലയിപ്പിച്ച് തന്റെ രാഷ്ട്രീയ ദൗത്വം അവസാനിപ്പിക്കുകയായിരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്