ദേശീയ പാർട്ടികളിൽ ആസ്തിയിൽ മുന്നിൽ ബിജെപി ആണ് ഒന്നാമതെന്ന് എല്ലാവർക്കുമറിയാം. കാലങ്ങളായി അത് തുടരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ആസ്തി വർധിച്ചതാണ് ആശ്ചര്യപ്പെടുത്തുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം തൃണമൂലിന് 633 ശതമാനം വർധനവുണ്ടായി. ആസ്തിയിൽ കോൺഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ.
കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021-22 സാമ്പത്തികവര്‍ഷം ബിജെപിയുടെ ആസ്തി 1917.12 കോടി രൂപയാണ്. 2020-21ല്‍ ഇത് 752.33 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 155 ശതമാനത്തിന്റെ വര്‍ധനയാണ് ബിജെപിക്ക് ഉണ്ടായത്. 2021-2022 സാമ്പത്തിക വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്തി 545.75 കോടി രൂപയാണ്.
74.42 കോടിയില്‍ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന പാര്‍ട്ടിയിലേക്കുള്ള തൃണമൂലിന്റെ വളര്‍ച്ച. അതായത്, ഒരു വര്‍ഷത്തിനിടെ ആസ്തിയിലുണ്ടായത് 633 ശതമാനത്തിന്റെ വര്‍ധന! 2021-22ല്‍ കോണ്‍ഗ്രസിന്റെ ആസ്തി 541.27 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 285.76 കോടിയില്‍ നിന്ന് 89.4 ശതമാനം വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടായത്.
ഇലക്ടറല്‍ ബോണ്ടുകളാണ് തൃണമൂലിനെ തുണച്ചത്. 2021-22ല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി 1033 കോടിയും കോണ്‍ഗ്രസ് 253 കോടിയും നേടിയപ്പോള്‍ തൃണമൂലിന്റെ നേട്ടം 528.14 കോടിയാണ്. ആസ്തിയുടെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തൃണമൂലിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
14.36 കോടി പാര്‍ട്ടി പ്രാഥമിക അംഗങ്ങളുടെ ഫീ, വരിസംഖ്യ, സംഭാവന എന്നിവയിലൂടെയും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൃണമൂലിന് ലഭിച്ച ഇലക്ടറല്‍ ബോണ്ട് വരുമാനത്തിലും വലിയ വര്‍ധനയുണ്ട്. 2020-21ല്‍ 42 കോടി മാത്രമായിരുന്നു ഇലക്ടറല്‍ ബോണ്ടിലൂടെ തൃണമൂലിന് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്