ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ട രാജി വയ്ക്കുമെന്നാണ് 80 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഭീഷണി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് തൊട്ട് മുമ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ എം.എല്‍.എമാര്‍ ശാന്തി കുമാര്‍ ധരിവാള്‍ എം.എല്‍.എയുടെ വസതിയില്‍ യോഗം ചേര്‍ന്നു. സ്പീക്കര്‍ക്ക് രാജി നല്‍കാനാണ് നീക്കം.
2020ല്‍ സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയപ്പോള്‍ പാര്‍ട്ടിയോടൊപ്പം നിന്ന എം.എല്‍.എമാരില്‍ നിന്ന് പുതിയ മുഖമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് ഗെലോട്ട് പക്ഷം പ്രമേയം പാസാക്കിയിരുന്നു. ഭൂരിപക്ഷ എം.എല്‍.എമാരുടെ ഇഷ്ടമനുസരിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് യോഗത്തില്‍ പങ്കെടുത്ത സന്യം ലോധ എം.എല്‍.എ പറഞ്ഞു. ഇതേത്തുടര്‍ന്ന് കേന്ദ്ര നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്റെയും സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം 7 മണിക്ക് നടക്കേണ്ടിയിരുന്ന നിയമസഭാകക്ഷി യോഗം ഏറെ വൈകി റദ്ദാക്കുകയായിരുന്നു.
നിരീക്ഷകരെ മടക്കി വിളിച്ച ഹൈക്കമാന്‍ഡ്, മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും സച്ചിന്‍ പൈലറ്റിനോടും ഇന്ന് ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശിച്ചു.
ധരിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ 92 എം.എല്‍.എമാര്‍ പങ്കെടുത്തതായി ഗെലോട്ട് പക്ഷം അവകാശപ്പെടുന്നു. ഈ എം.എല്‍.എമാര്‍ പിന്നീട് ഒരു ബസില്‍ സ്പീക്കര്‍ സി.പി ജോഷിയുടെ വസതിയിലെത്തി. നിയമസഭാകക്ഷി നേതൃമാറ്റം ഇപ്പോള്‍ വേണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ആലോചിക്കാമെന്നുമാണ് ഗെലോട്ട് പക്ഷം പറയുന്നത്. 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബി.എസ്.പി എം.എല്‍.എമാരുള്‍പ്പെടെ കോണ്‍ഗ്രസിന് 107 പേരുടെ പിന്തുണയാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്