സിംഗപ്പൂര്‍: മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന പരാതി നല്‍കി. ദശകങ്ങള്‍ നീണ്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദിയാണ് രാജപക്‌സെയെന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍നാഷണല്‍ ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് പ്രൊജക്റ്റ് (ഐടിജെപി) എന്ന സംഘടനയാണ് സിംഗപ്പൂര്‍ അറ്റോണി ജനറലിന് പരാതി നല്‍കിയത്. ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഐടിജെപി.
2009 ല്‍ ശ്രീലങ്കന്‍ സൈനിക മേധാവിയായിരിക്കെ, എല്‍ടിടിയുമായി നടന്ന ആഭ്യന്തര യുദ്ധത്തില്‍ ജനീവ കണ്‍വെന്‍ഷന്റെ നഗ്നമായ ലംഘനമാണ് രാജപക്‌സെ നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നതെന്നും സിംഗപ്പൂരിന് അധികാരശ്രേണിയോട് സത്യം തുറന്നടിക്കാനുള്ള അസുലഭ ്‌വസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഐടിജെപിയുടെ അഭിഭാഷക അലക്‌സാന്‍ഡ്ര ലിലി കേതര്‍ പ്രതികരിച്ചു. പരാതിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സിംഗപ്പൂര്‍ അറ്റോണി ജനറല്‍ ഓഫീസ് വ്യക്തമാക്കി.
ജനാധിപത്യ പ്രക്ഷോഭകരെ ഭയന്ന് ജൂലൈ 13 ന് ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത ഗോതബായ രാജപക്‌സെ സിംഗപ്പൂരിലെത്തിയാണ് രാജി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ സിംഗപ്പൂരിലുള്ള രാജപക്‌സെക്ക് രണ്ടാഴ്ചത്തെ ഹ്രസ്വകാല സന്ദര്‍ശന വിസയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്