തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍.
സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ദിവാകരന്‍ പറഞ്ഞു.
'പാര്‍ട്ടി സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ആക്രാന്തം ചില ആളുകള്‍ക്ക് ആയേ പറ്റൂ, മാറൂല്ല, എനിക്ക് വിജയസാധ്യതയുണ്ട് അതൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ഒരു ചിന്തയും ഒരു വര്‍ത്തമാനവും അനുവദിക്കാന്‍ പാടുള്ളതല്ല. പാര്‍ട്ടി സമ്മേളനമല്ലേ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഏത് തീരുമാനവും ശിരസാവഹിക്കുമെന്നല്ലേ പറയേണ്ടത്' - വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സി ദിവകാരന്‍ പറഞ്ഞു.
'പാര്‍ലമെന്റ് ഇലക്ഷനില്‍ ഇവിടെ ഒരു ക്രൈസിസ് വന്നത് എല്ലാവര്‍ക്കും അറിയാം. മഹാഭൂരിപക്ഷം പേരും എതിരായിരുന്നു. അന്ന് പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍ നിന്നത്. ഇവിടെ പാര്‍ട്ടി തീരുമാനമല്ല. ഗൈഡ് ലൈനാണ് നടക്കുന്നത്. സമ്മേളനത്തില്‍ ആര്‍ക്കും മത്സരിക്കാം. ജയിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന് കഴിയും. സമ്മേളനത്തിലെ കമ്മറ്റി തെരഞ്ഞെടുപ്പില്‍ 50 ശതമാനം നാല്‍പ്പത്തിയഞ്ചിനും അറുപത്തിയഞ്ചിനും ഇടയിലുള്ളവരാവണം. 15 ശതമാനം സ്ത്രീകളാവണം. പട്ടികജാതി പട്ടികവര്‍ഗത്തിന് പ്രത്യേകപരിഗണന വേണം, യുവാക്കള്‍ക്ക് വേണം. ഇതിന്റെ പുറത്ത് 75 വയസ് കഴിഞ്ഞവര്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല'- സി ദിവാകരന്‍ പറഞ്ഞു.
'ഏത് മെമ്പറെയും ഏത് ഘടകത്തിലേക്ക് തെരഞ്ഞെടുക്കാമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ദേശീയ ഘടകം അങ്ങനെ നിര്‍ദേശം വച്ചെങ്കില്‍ ആ നിര്‍ദേശം നടപ്പാക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണഘടനയെ ഭേദഗതി ചെയ്ത് മര്യാദയ്ക്ക് വേണം നടപ്പാക്കാന്‍. ആല്ലാതെ ഏതാനും ആളുകളുടെ ഗൂഢസംഘം എന്തെങ്കിലും തീരുമാനിച്ച് നടപ്പാക്കാനാവില്ല. അതിനാണ് ഇവിടെയുള്ള സഖാക്കളുടെ എതിര്‍പ്പ്. ഇത് ചില ആളുകളെ ഒഴിവാക്കാനുള്ള കുറുക്ക് വഴിയായാണ് കാണുന്നത്. എന്നെ പോലെയുള്ളയാളുകല്‍ 75 കഴിഞ്ഞവരാണ്. എനിക്ക് നിര്‍ബന്ധമായും നിന്നേ പറ്റൂ എന്ന് ഒരുകാലത്തും താന്‍ പറഞ്ഞിട്ടില്ല. ആരുടെയും ഗ്രൂപ്പ് പിടിച്ചിട്ടില്ല. ആരെയും താന്‍ സ്വാധിനിച്ചിട്ടില്ല. എപ്പോ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. പാര്‍ട്ടിയുടെ പരീക്ഷണഘട്ടങ്ങളിലെല്ലാം ഞാന്‍ എന്റെ നിലപാട് എടുത്തിട്ടുണ്ട്. ഇനിയും അത് എടുക്കും. അതില്‍ വിട്ടുവീഴ്ചയില്ല. പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ല. ഇത് ഒരുതരം സ്ലോട്ടറിങ്ങ് പോലെയാണ്. റബര്‍ മരമൊക്കെ, കറയൊക്കെ തീരുമ്പോള്‍ പിന്നെ വെട്ടിവില്‍ക്കാമെന്നുള്ള കശാപ്പുകാരന്റെ ഒരു മനോഭാവം സിപിഐ പോലുള്ള ഒരു പാര്‍ട്ടിക്ക് പാടില്ല'- സി ദിവാകരന്‍ പറഞ്ഞു.
അതേസമയം സി ദിവാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിലേക്ക് പ്രായപരിധി നടപ്പാക്കും. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്ന് കാനം പറഞ്ഞു.
'സിപിഐയുടെ ഭരണഘടനയനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് ദേശീയ കൗണ്‍സിലിനും സംസ്ഥാന സമ്മേളനത്തിന് മുന്‍പ് സംസ്ഥാന കൗണ്‍സിലിനും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ നടപ്പാക്കാനുള്ള അവകാശമുണ്ട്. അതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മാസം 11, 12 തീയതികളില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവും 13, 14 തീയതികളില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലും നിര്‍ദേശിച്ച മാര്‍ഗരേഖയാണ് കേരളത്തില്‍ പിന്നീട് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവും കൗണ്‍സിലിലും അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതലിങ്ങോട്ട് നടത്തിയത്. അന്നൊന്നും ഇല്ലാത്ത അഭിപ്രായം ഇപ്പോള്‍ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഇത് പാര്‍ട്ടിയുടെ കുറ്റമല്ല'- കാനം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്