തിരുവനന്തപുരം: സംസ്ഥാന കൗണ്‍സിലില്‍ പ്രായ പരിധി മാനദണ്ഡം നടപ്പിലാക്കി സിപിഐ. പ്രായ പരിധി 75 എന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവ് സി.ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടേതായി ജില്ലയില്‍ നിന്നു തയ്യാറാക്കിയ പട്ടികയില്‍ സി. ദിവാകരന്റെ പേര് ഇല്ല.
അതേസയം ദിവാകരന്റെ പേര് മറ്റേതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്ക് 11 അംഗ ക്വാട്ടയാണ് തിരുവനന്തപുരത്തിനുള്ളത്.
ദേശീയ കൗണ്‍സിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മണ്ഡലം ജില്ലാ സെക്രട്ടറിമാര്‍ക്ക് 65 വയസെന്ന മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ചുവടുപിടിച്ചാണ് സിപിഐയും പ്രായപരിധി മാനദണ്ഡം കൊണ്ടു വന്നത്. എന്നാല്‍, പ്രായപരിധി മാനദണ്ഡം ഏര്‍പ്പെടുത്തുന്നതിനെതിരെ കെ.ഇ ഇസ്മയിലും സി. ദിവാകരനും സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുന്‍പ് പരസ്യമായി പ്രതികരിച്ചിരുന്നു.
ആരോഗ്യമുള്ളിടത്തോളം കാലം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സി.ദിവാകരന്റെ അഭിപ്രായം. എന്നാല്‍ ഔദ്യോഗിക നേതൃത്വം നിലപാടിലുറച്ചു നിന്നതോടെ സി. ദിവാകരന്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു. കേന്ദ്ര നേതൃത്വമാണ് പ്രായപരിധി നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും അതു നടപ്പിലാക്കുമെന്നും ദിവാകരന്‍ പ്രതികരിച്ചു.
പ്രായപരിധി മാനദണ്ഡം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രായ പരിധി മാനദണ്ഡം സംസ്ഥാന സമ്മേളനത്തില്‍ മാത്രം എങ്ങനെ ഒഴിവാക്കാനാകുമെന്ന് ഔദ്യോഗിക പക്ഷം ചോദിച്ചു. മാത്രമല്ല പ്രായപരിധി നടപ്പിലാക്കുന്നതിനെതിരെ ദിവാകരനും ഇസ്മയിലും നടത്തിയ നീക്കത്തിനു സമ്മേളനത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല.
അതേസമയം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടക്കുമെന്നാണ് സൂചന. അസി. സെക്രട്ടറി പ്രകാശ് ബാബു മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം സി.എന്‍ ചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്