ന്യൂഡെല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള (എല്‍ജി) ഏറ്റുമുട്ടല്‍ ഒഴിവാക്കി ഡെല്‍ഹിയുടെ വികസനത്തിന് നയതന്ത്രം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ ഉപദേശം. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ 'ചായ്-പക്കോഡ' നയതന്ത്രം ഇതില്‍ മാതൃകയാക്കാമെന്നും മാക്കന്‍ ഉപദേശിച്ചു. ഉദ്യോഗസ്ഥ നിയമന വിഷയത്തില്‍ കെജ്രിവാള്‍-എല്‍ജി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് മാക്കന്റെ ട്വീറ്റ്.
2000 ല്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രിയും താന്‍ ഗതാഗത മന്ത്രിയുമായിരിക്കെയാണ് ഡെല്‍ഹിയിലെ പൊതുഗതാഗതം സിഎന്‍ജിയിലേക്ക് മാറ്റാനുള്ള നിര്‍ണായക പദ്ധതി നടപ്പാക്കുന്നത്. ഇതിനിടെ പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ എല്‍ജി പൊടുന്നനെ മാറ്റി നിയമിച്ചു. വാര്‍ത്തകളിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞത്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി അപേക്ഷിച്ചെങ്കിലും തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.
പ്രകോപിതനായി വാര്‍ത്താ സമ്മേളനം വിളിക്കാന്‍ പോയ തന്നെ മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. ദൗത്യം പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞാല്‍ അവര്‍ പിന്നെ സര്‍ക്കാരിനെ വകവെക്കില്ല. പുതിയ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി 'ചായ്-പക്കോഡ' നല്‍കി സല്‍ക്കരിക്കാനും അദ്ദേഹത്തിന്റെ കടന്നു വരവില്‍ സര്‍ക്കാരിന് ഏറെ സന്തോഷമുണ്ടെന്ന് അറിയിക്കാനും ഷീല നിര്‍ദേശിച്ചു. ഈ ഉദ്യോഗസ്ഥനുമായി നല്ല രീതിയില്‍ ഒത്തു പ്രവര്‍ത്തിക്കാനും ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയ സമ്പൂര്‍ണ സിഎന്‍ജി പൊതുഗതാഗത സംവിധാനം നടപ്പിലാക്കാനും സാധിച്ചെന്ന് മാക്കന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരോട് മര്യാദയോടെ പെരുമാറാനും ചര്‍ച്ചകള്‍ നടത്താനും ഡെല്‍ഹിയുടെ മുന്നേറ്റത്തിന് അവരുടെ സഹായം തേടാനും കെജ്രിവാളിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്കന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്