ന്യൂഡൽഹി: പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി.
- 1951-ൽ രാജസ്ഥാനിലെ ചെറിയ ഗ്രാമമായ കിത്താനയിൽ ഒരു കർഷക കുടുംബത്തിലാണ് ജഗ്ദീപ് ധൻഖർ ജനിച്ചത്. ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പോടെ സൈനിക് സ്കൂളിൽ പ്രവേശനം നേടി.
- രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ജഗ്ദീപ് ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്.
- 1989-91 കാലഘട്ടത്തില്‍ രാജസ്ഥാനിലെ ജുഹുന്‍ജുനു മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രതിനിധിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1993-ല്‍ രാജസ്ഥാനിലെ കിഷന്‍ഗണ്ഡ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.
- പി വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. എന്നാൽ രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ മുന്നേറ്റത്തോടെ അദ്ദേഹം ബിജെപിയിലേക്ക് മാറി.
- 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി ശ്രീ ധൻഖർ നിയമിതനായി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പരസ്യപോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ധന്‍കര്‍.