തൃശൂർ: എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവും തൃശൂർ ജില്ലാ എക്‌സി. അംഗവുമായ എ.എൻ. രാജൻ (72) അന്തരിച്ചു. കൊവിഡ് ബാധിതനായി അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (ഒക്ടോബർ 5) രാവിലെ പത്തിന് ചെറുതുരുത്തി പുണ്യതീരത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. പൊതുദർശനം ഉണ്ടാകില്ല.
തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എറണാകുളം പിറവം വടുകുന്നപ്പുഴയിൽ അമ്പാട്ടുമ്യാലിൽ നാരായണന്റെ മകനായി ജനിച്ച രാജൻ, വർഗബഹുജന സംഘടനാ പ്രവർത്തകനായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്. തൃശൂർ എം.ടി.ഐയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ പാസായ ശേഷം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു.
വിയ്യൂർ സബ് സ്റ്റേഷനിൽ സബ് എൻജിനിയറായാണ് വിരമിച്ചത്. ട്രേഡ് യൂണിയൻ രംഗത്ത് നിറഞ്ഞുനിന്ന എ.എൻ. രാജൻ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി. വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ കരുത്തുറ്റ സംഘടനയായി കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷനെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ദീർഘകാലം നീണ്ട സമരങ്ങൾക്ക് നേതൃത്വം നൽകി. സസ്‌പെൻഷനും ജയിൽവാസവും അനുഭവിച്ചു.
അഖിലേന്ത്യാ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ഐ.ടി ആൻഡ് അലൈഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സീതാറാം ടെക്െ്രസ്രെൽസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കേരള ലക്ഷ്മി മിൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കേരള ഫീഡ്‌സ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് ഫാർമസി വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, അപ്പോളോ ടയേഴ്‌സ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, കേരള സാങ്കേതിക സർവകലാശാല പ്രഥമ സിൻഡിക്കേറ്റ് അംഗം, ഇ.എസ്.ഐ കേരള റീജിയണൽ ബോർഡ് അംഗം, ഹോസ്പിറ്റൽ വർക്കേഴ്‌സ് മിനിമം വേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
20002005 ൽ ജില്ലാ പഞ്ചായത്തിലേക്ക് മുളങ്കുന്നത്തുകാവ് ഡിവിഷനിൽ നിന്ന് വിജയിച്ചു. കോലഴിയിലായിരുന്നു താമസം. ഭാര്യ: ഡോ. ഗിരിജ (റിട്ട. പ്രൊഫസർ, വൈദ്യരത്‌നം ആയുർവേദ കോളേജ്, ഒല്ലൂർ). മക്കൾ: ഹരിരാജൻ, ശ്രീരാജൻ. മരുമക്കൾ: വീണ, ആർഷ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1