തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു.
മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് രമ പറഞ്ഞു.
പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാത്തതും കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. നിയമസഭയിൽ എത്തിയിട്ടും മുഖ്യമന്ത്രി ഫ്ലോറിൽ വന്നില്ല. സഭയിൽ വരാതെ മുഖ്യമന്ത്രി നിയമസഭയിലെ മുറിയിലിരിക്കുകയായിരുന്നു. ഇതുതന്നെ സർക്കാരിന്റെ ഉദാസീനതയുടെ ഉദാഹരണമാണ് പ്രതിപക്ഷം ആഞ്ഞടിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോർജാണ് മുഖ്യമന്ത്രിക്ക് പകരം മറുപടി നൽകിയത്. അതേസമയം ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് മറുപടി നൽകി. കാലടി സർവകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ പൂമാലയിട്ട് സ്വീകരിക്കുകയല്ല ചെയ്തത്, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആർജ്ജവം സർക്കാരിനുണ്ട്. കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന അതിക്രമങ്ങളിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ട്? അത്തരം അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള ആളാണ് താനും. തൃക്കാക്കര, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഈ ആക്രമണങ്ങൾ കണ്ടതാണെന്നും വീണാ ജോർജ് തിരിച്ചടിച്ചു. ഇതോടെ സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്