തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
അറുപതിനായിരത്തോളം ഇന്ത്യക്കാർ ഫിൻലാന്റിലുണ്ട്. അതിൽ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലാൻറിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് അംബാസിഡർ താൽപര്യപ്പെട്ടു.
കേരളത്തിലേക്ക് ഫിൻലാൻറിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഫിൻലാൻറിലെ പ്രധാനപ്പെട്ട ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കണം. അക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
20 ഫിന്നിഷ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അവരുമായി ചേർന്ന് തൊഴിലവസരം ഒരുക്കുന്നതിന് ശ്രമിക്കാമെന്ന് അംബാസിഡർ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഫിൻലാൻറിൽ എത്തിക്കാൻ ധാരാളം അവസരങ്ങളുണ്ട്. കേരളത്തിൽ നിന്നുള്ള കമ്പനികൾ ഫിൻലാന്റിൽ വന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കണം. തുടർന്ന് ഫിൻലാൻറ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള - ഫിൻലാൻറ് ഇന്നവേഷൻ കോറിഡോർ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡർ അറിയിച്ചു.
പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിൻലാൻറിൽ നടന്ന ചർച്ചയുടെ തുടർച്ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദർശിച്ചുവരികയാണ്. ഇതിൻറെ ഭാഗമായാണ് അംബാസിഡർ കേരളത്തിലെത്തിയത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലാന്റിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അധ്യാപക, വിദ്യാർത്ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡർ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പ് സർന്ദർശനത്തിൻറെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്