രാജ്യത്തെ കൽക്കരി പ്രതിസന്ധി വിദേശ ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഖനി മന്ത്രാലയത്തിനു കീഴിലുള്ള ‘കോൾ ഇന്ത്യ’ ആയിരിക്കും കൽക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്.
ഇതിന് മുന്നോടിയായി പ്രത്യേക കൽക്കരി ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ടെൻഡർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ രാജ്യം സമാനതകളില്ലാത്ത കൽക്കരി ക്ഷാമത്തെ നേരിട്ടിരുന്നു. 6 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് രാജ്യം നേരിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഊർജ ഉത്പാദനത്തെ അടക്കം ഇത് സാരമായി ബാധിച്ചു.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനത്തിനും ഇടയാക്കി. സമാന സാഹചര്യം ഇക്കുറി ഉണ്ടാകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ രാജ്യത്ത് കൽക്കരി ക്ഷാമം വീണ്ടും കടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്ത്യയിലെ കൽക്കരി ഉത്പാദനം കഴിഞ്ഞ മാസം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. ഏപ്രിലിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ വർധനവുണ്ടായി. ഇത് റെക്കോർഡ് ഉൽപ്പാദനമാണെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആശ്വാസ റിപ്പോർട്ട് കേന്ദ്രം പുറത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്