ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് അഞ്ച് ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആണ് കുറിക്ക് കൊള്ളുന്ന ചോദ്യം ശരങ്ങള്‍ ബിജെപിക്ക് നേരെ തൊടുത്തത്.
അദാനി ഗ്രൂപ്പിന് ശ്രീലങ്കയില്‍ വിന്‍ഡ് മില്ല് സ്ഥാപിക്കാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതിനെ കുറിച്ച് ഇ.ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ഇതിനായി പ്രധാനമന്ത്രി ഇടപ്പെട്ടതിന് തെളിവുകളുണ്ട്. അന്വേഷിക്കാന്‍ ഇ.ഡിക്ക് ധൈര്യമുണ്ടോയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. പി പി ഇ കിറ്റ് അഴിമതി പകല്‍ പോലെ വ്യക്തമായതാണ്. അദാനി ഗ്രൂപ്പിന്റെ നിരവധി ക്രമക്കേടുകള്‍ എന്തുകൊണ്ട് കാണാതെ പോകുന്നു. ഇഡിയുടെ വിശ്വാസ്യത ഇല്ലാതായെന്നും പ്രതിപക്ഷ നേതാക്കളെ രാവിലെ വിളിച്ച് വരുത്തി പാതിരാത്രിയില്‍ ഇറക്കി വിടുന്നതാണോ ഹീറോയിസം എന്നും കോണ്‍ഗ്രസ് ചോദിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം. പല ഇടപാടുകളിലും മോഡി സെയില്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമോ? ഗുജറാത്തിലെ ഹെറോയിന്‍ വേട്ട, വ്യാപം അഴിമതി ഇതിലൊന്നും ഇ.ഡി ഇടപെടാത്തത് എന്തുകൊണ്ടെന്നും ഗൗരവ് വല്ലഭ് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്