നീണ്ട 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്, ലോകത്തെ അതിസമ്പന്നരായ ജോഡികള്‍ പിരിയാന്‍ തീരുമാനിച്ച വാര്‍ത്ത ലോകം അദ്ഭുതത്തോടെ കേട്ടതാണ്. പിരിയുമ്പോള്‍ പത്നി മെലിന്‍ഡക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 180 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണെന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ബില്‍ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനിയായ കാസ്കേഡിന് രണ്ടു മുന്‍നിര കമ്പനികളായ കൊക്കോ കോള, ഗ്രൂപോ ടെലിവിസ എന്നിവയിലുള്ള ഓഹരികളാണ് മെലിന്‍ഡക്ക് കൈമാറിയത്. മെലിന്‍ഡയുടെ കമ്പനിയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സിലേക്കാണ് മേയ് മൂന്നിന് ഓഹരി കൈമാറ്റം പൂര്‍ത്തിയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജീവകാരുണ്യ രംഗത്ത് ലോകത്തുടനീളം വന്‍തുക ചെലവിട്ട ദമ്പതികളുടെ പേരിലുള്ള ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനെ വിവാഹമോചനം ബാധിക്കുമെന്നാണ് സൂചന. ഫൗണ്ടേഷന്‍ ഇതുവരെ 5,000 കോടി ഡോളര്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം, ലിംഗ സമത്വം എന്നിവയിലും വിനിയോഗിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ മുന്നിലുള്ള ബില്‍ഗേറ്റ്സിന് 14,420 കോടി ഡോളര്‍ (10,65,573 കോടി രൂപ) ആസ്തിയുണ്ടെന്നാണ് കണക്ക്. മൈക്രോസോഫ്റ്റില്‍ മുമ്പ് മാനേജര്‍ പദവി കൈകാര്യം ചെയ്തിരുന്നു, മെലിന്‍ഡ ഗേറ്റ്സ്.
ബില്‍ ഗേറ്റ്സിന്റെ ഏറ്റവും വലിയി ആസ്തിയായാണ് 'കാസ്കേഡ് കമ്പനി' പരിഗണിക്കപ്പെടുന്നത്. കാര്‍ഷിക ഉപകരണ നിര്‍മാതാക്കളായ ഡിയര്‍ ആന്‍റ് കമ്പനി, മാലിന്യ ശേഖരണ കമ്പനി റിപ്പബ്ലിക് സര്‍വീസസ് തുടങ്ങിയവയില്‍ കാസ്കേഡിന് ശതകോടികളുടെ ഓഹരി പങ്കാളിത്തമുണ്ട്.
ബില്‍ ഗേറ്റ്സ് ദമ്പതികള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ പെട്ടവര്‍ കൂടിയാണ്. വാഷിങ്ടണിലെ ഇവരുടെ 'മെഡിന' വസതിക്കു മാത്രം 66,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്