ഇറ്റലിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു വനിത പ്രതിനിധി എത്തുകയാണ്. ഇറ്റലിയില്‍ മുസോളിനിക്ക് ശേഷം മെലോണിയിലൂടെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നു. ജോര്‍ജിയ മെലോണിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് കൂടുതലറിയാം.
പതിനഞ്ചാം വയസില്‍ ഇറ്റലിയിലെ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനായി ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്‌മെന്റ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു കൊണ്ടാണ് മെലോണി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്ന് ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന പാര്‍ട്ടി മെലോണി സ്ഥാപിച്ചു. ശേഷം 2014 മുതലാണ് മെലോണി ശക്തമായി പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയത്.
'ഇറ്റലിയും ഇറ്റാലിയന്‍ ജനതയും ആദ്യം!' എന്നതായിരുന്നു മെലോണിയുടെ മുദ്രവാക്യം. 2020ല്‍ ജോര്‍ജിയ മെലോണി യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോര്‍മിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഇറ്റലിയുടെ ദേശീയനിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ചിഹ്നം.
ഇറ്റലിയുടെ ഫാസിസ്റ്റ് ഏകാധിപതിയായിരുന്ന മുസോളിനിയുടെ ശവകുടീരത്തിലെരിയുന്ന കെടാവിളക്കിന്റെ പ്രതീകമാണിത്. തന്റെ പാര്‍ട്ടിയെ മധ്യ-വലതുപക്ഷത്തേക്ക് എത്തിക്കാനാണ് മെലോണി ശ്രമിച്ചത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാനും മെലോണി പദ്ധതിയിട്ടിരുന്നു.
അതേസമയം തീവ്ര രാഷ്ട്രീയ സംഘങ്ങളുടെയും സ്വന്തം സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ ഈ വര്‍ഷം ജൂലൈയിലാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചത്. ഇത് വളരെ നേരത്തേയുള്ള ഒരു തിരഞ്ഞെടുപ്പിലേക്കാണ് ഇറ്റലിയെ തള്ളി വിട്ടത്. ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന 74കാരനായ ഡ്രാഗി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു.
രാജിയെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിടുകയും നേരത്തെയുള്ള ഒരു തിരഞ്ഞെടുപ്പ് സെപ്റ്റംബറിലേക്കോ ഒക്ടോബറിലേക്കോ പ്രഖ്യാപിക്കുകയല്ലാതെ പ്രസിഡന്റ് മറ്ററെല്ലയ്ക്ക് മറ്റു വഴികളില്ലായിരുന്നു. പുതിയ ഗവണ്‍മെന്റ അധികാരമേല്‍ക്കും വരെ ഡ്രാഗി താല്‍ക്കാലികമായി പ്രധാനമന്ത്രി പദത്തില്‍ തുടരാനാണ് സാധ്യത. അതേസമയം നിലവിലെ സാഹചര്യവും പോള്‍സും വെച്ച് നോക്കിയാല്‍ ജോര്‍ജിയ മിലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി നയിക്കുന്ന വലതുപക്ഷ സഖ്യം ഭരണത്തില്‍ വരാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു.
2021ല്‍ കോവിഡ് തരംഗങ്ങളോടും സാമ്പത്തിക പ്രശ്നങ്ങളോടും ഇറ്റലി മല്ലിടുന്ന സന്ദര്‍ഭത്തിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ മേധാവിയായിരുന്ന ഡ്രാഗി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഗവണ്‍മെന്റിനെ നിലനിര്‍ത്താനുള്ള ചില വിഫലശ്രമങ്ങള്‍ ഡ്രാഗിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
രാജ്യത്തിന്റെ രക്ഷയ്ക്കു വേണ്ടി സഖ്യകക്ഷികളുടെ അവരുടെ പരാതികളും ആവലാതികളും മാറ്റിവെച്ച് തനിക്കൊപ്പം നില്‍ക്കാന്‍ ഡ്രാഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വിലപ്പോയില്ല. ഒരു തീവ്ര വലതുപക്ഷഭരണത്തിനു കീഴില്‍ ഇറ്റലി അമര്‍ന്നാല്‍ അത് ലോകരാഷ്ട്രീയത്തിന് വരുത്തിവെയ്ക്കുന്ന ആഘാതങ്ങള്‍ വലുതായേക്കും എന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1