ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ തലപ്പത്ത് അടക്കം എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ ടെസ്ലയിലെ ബിസിനസുകള്‍ക്ക് അടക്കം ഇത് വലിയ തിരിച്ചടിയായതോടെ ട്വിറ്ററില്‍ ചില മാറ്റങ്ങള്‍ക്ക് മസ്‌ക് നിര്‍ബന്ധിതനാവുകയായിരുന്നു.
ഇപ്പോള്‍ ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചിരിക്കുകയാണ്. എന്നാല്‍ അതാരാണെന്ന് മാത്രം മസ്‌ക് വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ യുവതി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ലിന്‍ഡ യാക്കറിനോയാണ് പുതിയ സിഇഒയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിന്‍ഡ യാക്കറിനോയെ തിരഞ്ഞെടുത്തതായി പിന്നീട് ഇലോണ്‍ മസ്‌ക് സ്ഥിരീകരിക്കുകയുെ ചെയ്തു. നിലവില്‍ സി.ഇ.ഒ ആയ താന്‍ ഇനി മുതല്‍ എക്‌സിക്യൂട്ടീവ് ചെയര്‍, സി.ടി.ഒ പദവികളാകും വഹിക്കുകയെന്നും മസ്‌ക് വ്യക്തമാക്കി. ലിന്‍ഡ ആറാഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും. ട്വിറ്ററിന്റെ ബിസിനസ് കാര്യങ്ങളിലാണ് ലിന്‍ഡ പ്രധാനമായും ശ്രദ്ധ ചെലുത്തുക. പ്രൊഡക്ട് ഡിസൈന്‍, പുതിയ ടെക്‌നോളജി എന്നിവയില്‍ മസ്‌കിന്റെ മേല്‍നോട്ടം തുടരും. 12 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ ലിന്‍ഡ രാജിവച്ചെന്ന് ഇന്നലെ എന്‍.ബി.സി യൂണിവേഴ്‌സലും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. അതിന് ശേഷം പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് മസ്‌ക് ട്വിറ്ററില്‍ നടപ്പാക്കിയത്.
ആരാണ് ലിന്‍ഡ യാക്കറിനോ?
മസ്‌കിന്റെ പ്രഖ്യാപനത്തോടെ ഈ പേരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ലിന്‍ഡ, എന്‍ബിസി യൂണിവേഴ്സലിന്റെ പരസ്യ മേധാവിയാണ്. ഇവര്‍ ട്വിറ്ററുമായി നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മസ്‌ക് കഴിഞ്ഞ ദിവസമാണ് പുതിയ ചീഫ് എക്സിക്യൂട്ടീവിനെ കണ്ടെത്തിയ കാര്യം പറഞ്ഞത്.
എന്നാല്‍ ആരാണെന്ന് മാത്രം അപ്പോഴും മസ്‌ക് വെളിപ്പെടുത്തിയിരുന്നില്ല. ഒരു ദശാബ്ദത്തോളമായി എന്‍ബിസി യൂണിവേഴ്സലിനൊപ്പമാണ് ലിന്‍ഡ യാക്കറിനോ. പരസ്യത്തിന്റെ മികവ് എത്രത്തോളം വര്‍ധിപ്പിക്കാമെന്നതിന്റെ കാര്യത്തിലാണ് അവര്‍ ശ്രദ്ധിച്ചിരുന്നത്. ഇന്‍ഡസ്ട്രി അഡ്വക്കേറ്റായിട്ടാണ് അവര്‍ അറിയപ്പെടുന്നത്. എന്‍ബിസിയെ വളര്‍ത്തുന്നതിലും അവരുടെ പങ്ക് വലുതായിരുന്നു. എന്‍ബിസിയുടെ സ്ട്രീമിംഗ് സര്‍വീസായ പീക്കോക്ക് ലോഞ്ച് ചെയ്യുന്നതില്‍ ലിന്‍ഡയുടെ സേവനം വളരെ വലുതായിരുന്നു. ഈ സര്‍വീസ് പരസ്യങ്ങള്‍ വരുന്നതുമായിരുന്നു. ലിന്‍ഡ യാക്കറിനോ 19 വര്‍ഷമായി ടര്‍നര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഒപ്പം നില്‍ക്കുന്നു.
കമ്പനിയുടെ പരസ്യ മേഖലയെ ഡിജിറ്റല്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതില്‍ അവര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ലിബറല്‍ ആര്‍ട്സും, ടെലി കമ്മ്യൂണിക്കേഷന്‍സുമാണ് അവര്‍ പഠിച്ചത്. കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന അഡ്വര്‍ട്ടൈസിംഗ് കോണ്‍ഫറന്‍സില്‍ വെച്ച് യാക്കറിനോ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. കോണ്‍ഫറന്‍സില്‍ വെച്ച് ലിന്‍ഡ കാണികളോട് മസ്‌കിന് വേണ്ടി കൈയ്യടിക്കാനും, അദ്ദേഹത്തെ അഭിനന്ദിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം എന്‍ബിസിക്ക് ലിന്‍ഡ യാക്കറിനോയുടെ രാജിയോടെ വന്‍ തിരിച്ചടിയാണ് വീണ്ടും ലഭിക്കുന്നത്. നേരത്തെ കോം കാസ്റ്റ്, എന്‍ബിസിയുടെ സിഇഒ ജെഫ് ഷെല്‍ കമ്പനി വിട്ടതായി അറിയിച്ചിരുന്നു. കമ്പനിയിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഷെല്ലിനെതിരെ അന്വേഷണം നടന്നിരുന്നു. അതേസമയം ലിന്‍ഡ മസ്‌കിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുത്ത ബന്ധം അവര്‍ക്കുണ്ട്. ട്രംപ് പ്രസിഡന്റ്സ് കൗണ്‍സിലേക്ക് നേരത്തെ ലിന്‍ഡയെ നിയമിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1