മെക്‌സിക്കോയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ലക്ഷം ആളുകളെ കാണാതായി എന്നാണ് അവസാനത്തെ കണക്ക് വ്യക്തമാക്കുന്നത്. 1964 മുതലുള്ള ഗവണ്‍മെന്റ് ഡാറ്റ കാണിക്കുന്നത് മിക്കവാറും എല്ലാ തിരോധാനങ്ങളും ഉണ്ടായിരിക്കുന്നത് 2007ല്‍ അന്നത്തെ പ്രസിഡന്റ് ഫെലിപ് കാല്‍ഡെറോണ്‍ തന്റെ മയക്കുമരുന്നിനെതിരായ യുദ്ധം ആരംഭിച്ചതിനു ശേഷമാണ് എന്നാണ്.
'ഏറ്റവും വലിയ മാനുഷിക ദുരന്തം' എന്നാണ് ഐക്യരാഷ്ട്രസഭ ഈ തിരോധാനങ്ങളെ വിശേഷിപ്പിച്ചത്. കാണാതായ പലരും സംഘടിത കുറ്റകൃത്യങ്ങളുടെ ഇരകളാണ്. എന്നാല്‍, ഇതിന് ഉത്തരവാദികളാരും ശിക്ഷിക്കപ്പെടുന്നില്ല. മെക്സിക്കോയുടെ അറ്റോര്‍ണി ജനറലിന്റെ ഓഫീസില സൂക്ഷിച്ചിരിക്കുന്ന കാണാതായ ആളുകളുടെ ദേശീയ രജിസ്ട്രിയിലെ ഏറ്റവും പുതിയ അപ്ഡേറ്റ് കാണിക്കുന്നത്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാണാതായവരുടെ എണ്ണം 73,000ല്‍ നിന്ന് 100,000 ആയി ഉയര്‍ന്നു എന്നാണ്.
കാണാതായവരില്‍ നാലില്‍ മൂന്നും പുരുഷന്മാരാണ്. അഞ്ചിലൊന്നു പേരും കാണാതാകുമ്പോള്‍ 18 വയസിന് താഴെയുള്ളവരുമാണ്. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനില്ലെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ ഉദാസീനത കാട്ടുകയാണെന്നും കാണാതായവരുടെ ബന്ധുക്കള്‍ പറയുന്നു.
അധികൃതര്‍ വേണ്ടപോലെ അന്വേഷണം നടത്താത്തിനാല്‍ തന്നെ വീട്ടുകാര്‍ സ്വയം അന്വേഷണത്തിനിറങ്ങുകയാണ്. പലരും ആരുടേതെന്നറിയാത്ത കുഴിമാടങ്ങള്‍ കുഴിക്കുകയും അതിലുള്ള അവശിഷ്ടങ്ങള്‍ പരിശോധിക്കുകയുമാണ്. കാണാതായവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരില്‍ പലരും.
മെയ് പത്താണ് മെക്‌സിക്കോയിലുള്ളവര്‍ മാതൃദിനമായി കണക്കാക്കുന്നത്. അന്നേ ദിവസം നൂറുകണക്കിന് സ്ത്രീകള്‍ തെരുവില്‍ ചേരുകയും അധികൃതരോട് തങ്ങളുടെ കാണാതായിരിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ഈ നിര്‍ബന്ധിത തിരോധാനങ്ങള്‍ക്ക് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുഎന്‍ പറയുന്നതനുസരിച്ച് രേഖപ്പെടുത്തിയിരിക്കുന്ന തിരോധാനങ്ങളില്‍ 35 എണ്ണം മാത്രമാണ് കുറ്റവാളികളെ ശിക്ഷിക്കാന്‍ കാരണമായത്. ഒന്നിലും കാര്യമായ അന്വേഷണങ്ങളോ നടപെടിയെടുക്കലുകളോ ഉണ്ടായില്ല എന്നും യുഎന്‍ പറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ കടുത്ത പ്രയാസത്തിലാണ്. അതിനൊപ്പമാണ് അവരെ തിരഞ്ഞു കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും അവര്‍ തന്നെ അനുഭവിക്കേണ്ടി വരുന്നത് എന്ന് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
തിരോധാനങ്ങള്‍ തടയുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ നയം കൊണ്ടുവരാന്‍ ഇനിയും എത്രപേരെ കാണാതാവണം എന്ന് അവകാശ സംഘടനയായ സെന്‍ട്രോ പ്രോഡ് ട്വിറ്ററിലൂടെ ചോദിക്കുകയുണ്ടായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1