ലോകം അടക്കി ഭരിച്ചിരുന്ന ദിനോസറുകള്‍ പെട്ടെന്നാണ് ഭൂമിയില്‍ നിന്നും എന്നെന്നേയ്ക്കും അപ്രത്യക്ഷ്യമായത്. എല്ലാ ജീവജാലങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന ദിനോസറുകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നാം എന്ത് ചെയ്‌തേന്. ഒരു കണക്കിന് ദിനോസറുകളുടെ വംശനാശം മനുഷ്യന് അനുഗ്രഹമാണ്. എന്നാല്‍ അവര്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും വലിയൊരു ചോദ്യ ചിഹ്നമാണ്.
നിരവധി സിദ്ധാന്തങ്ങളും വസ്തുതാപരമായ തെളിവുകളും ഉണ്ടായിട്ടും, പല ശാസ്ത്രജ്ഞരും ഇപ്പോഴും ലോകത്തില്‍ നിന്ന് പ്രബലവും ശക്തവുമായ ഒരു മൃഗത്തിന്റെ വംശനാശത്തിന് കൂടുതല്‍ ബോധ്യപ്പെടുത്തുന്ന കാരണങ്ങള്‍ തേടുകയാണ്. ദിനോസറുകളുടെ വംശനാശത്തിന് പ്രാഥമികവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാരണം ബഹിരാകാശത്ത് നിന്ന് വന്ന് ഭൂമിയിലിടിച്ച ഒരു വസ്തുവിന്റെ ആഘാതമാണ്.
ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ പതിച്ച ഉല്‍ക്കയ്ക്ക് 10.6 മുതല്‍ 80.9 കിലോമീറ്റര്‍ വരെ വ്യാപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. യുകാറ്റാന്‍ പെനിന്‍സുലയ്ക്ക് സമീപം മെക്സിക്കോയിലെ ചിക്സുലബിലാണ് ഉല്‍ക്ക പതിച്ചത് എന്നാണ് ഗവേഷരുടെ പുതിയ കണ്ടെത്തല്‍. ഇത് വേലിയേറ്റത്തിനും വലിയ തിരമാലകള്‍ക്കും കാരണമായി.
140 കിലോമീറ്റര്‍ വീതിയുള്ള ഒരു അഗാധ ഗര്‍ത്തമാണ് ഇടിയുടെ പ്രത്യാഘാതത്തില്‍ നിര്‍മ്മിക്കപ്പെട്ടത്. ഭൂമിയിലെ വസ്തുക്കള്‍ ബഹിരാകാശത്തേക്ക് തെറിച്ചെന്നും ഭൂമിയെ മുഴുവനായി പരിവര്‍ത്തനം ചെയ്തെന്നും ശാസ്ത്രലോകം വിശദീകരിക്കുന്നു.
ഈ പരിവര്‍ത്തനം വലിയ ഭൂകമ്പങ്ങളിലും അഗ്നിപര്‍വ്വത സ്ഫോടനങ്ങളിലും കൊണ്ടെത്തിച്ചു. ഇത്തരത്തിലുള്ള വന്‍ ദുരന്തങ്ങളാകാം ദിനോസറുകളുടെ വംശനാശത്തിന്റെ പ്രധാന കാരണം എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയില്‍ വന്നിടിച്ച ഉല്‍ക്ക ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടതാകാം എന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്.
250 ദശലക്ഷം വര്‍ഷത്തിനകം ഇനിയുമൊരു ഉല്‍ക്ക ഭൂമിയില്‍ വന്ന് പതിക്കാനും സാദ്ധ്യതയുണ്ട്. എന്നാല്‍ അപ്പോഴേക്കും ബഹിരാകാശത്തെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും മാത്രം മനുഷ്യന്‍ സാങ്കേതിക പുരോഗതി നേടിയിട്ടുണ്ടാകും. ഈ സാങ്കേതികത ഉപയോഗിച്ച് മനുഷ്യന്‍ ദിനോസറുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 66 ദശലക്ഷണങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നതിനാല്‍ ദിനോസറുകളുടെ ഫോസില്‍ അസ്ഥികളില്‍ നിന്ന് ലഭിക്കുന്ന ഡിഎന്‍എ ഉപയോഗിച്ച് അവരെ പുനസൃഷ്ടിക്കാനാകില്ല.
എന്നാല്‍ ദിനോസറുകളുടെ പിന്‍ഗാമിയായ പക്ഷികളില്‍ നിന്നത് സാധ്യമാകും. മാംസം ഭക്ഷിക്കുന്ന ദിനോസര്‍ കുടുംബത്തില്‍ നിന്നാണ് അവ പരിണമിച്ചത്. പക്ഷികളുടെ ജനിതകഘടനയില്‍ അന്നത്തെ ഡിഎന്‍എയുടെ അവശേഷിപ്പുകള്‍ ഉണ്ടായിരിക്കാം എന്ന് ഗവേഷകര്‍ പറയുന്നു. ദിനോസറിന്റെ ഫോസില്‍ അസ്ഥികളിലുള്ള ഡിഎന്‍എയുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദിനോസറിനെ ഉണ്ടാക്കാന്‍ കഴിയില്ല. പകരം, ആധുനിക പക്ഷികളില്‍ കാണപ്പെടുന്ന ഡിഎന്‍എയുടെ ശകലങ്ങളുമായി അവ കൂട്ടിച്ചേര്‍ത്തുകൊണ്ട് സൃഷ്ടിക്കാനാകും.
ആ ജീവിയെ ഒരു യഥാര്‍ത്ഥ ദിനോസര്‍ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും അത് പക്ഷികളുടെയും ഉരഗങ്ങളുടെയും ജനിതക ഘടനയില്‍ നിന്ന് ഉണ്ടാകുന്ന ഒരു സങ്കര ജീവിയാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതിന് വേണ്ടിയുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1