രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം

MAY 25, 2022, 12:05 PM

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ആ പ്രഖ്യാപനം ഏറ്റു. കോൺഗ്രസിൽ ചേരുന്നതിന്റെ വക്കോളമെത്തിയശേഷം കക്ഷി അത് വേണ്ടെന്നു വച്ചു സ്ഥലം കാലിയാക്കിയപ്പോൾ   ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന് 'ദി ഗ്രാൻഡ് ഓൾഡ് പാർട്ടി' വിചാരിച്ചുകാണില്ല. അതേ, അദ്ദേഹം പുതിയൊരു പ്രവചനം നടത്തിയിരിക്കുന്നു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആസന്നമായ പരാജയം ആണ് കോൺഗ്രസിനെ കാത്തിരിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ മുൻകൂട്ടി പറയുന്നത്.

ചിന്തൻ ശിബിരം കൂടിയതുകൊണ്ടൊന്നും ഒരു കാര്യവും മാറാൻ പോകുന്നില്ലെന്നും പ്രശാന്ത് കിഷോർ ഉറപ്പിച്ചു പറയുന്നു. ഉദയ്പൂരിൽ നടത്തിയ ചിന്തൻ ശിബിരം കൊണ്ട് അർത്ഥവത്തായ ഒന്നും കോൺഗ്രസ് നേടിയിട്ടില്ലെന്നും നിലവിലുള്ള അതേ അവസ്ഥ തുടരുകയെയുള്ളൂവെന്നുമാണ് കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കുറച്ച് ആഴ്ച്ചകൾക്കു മുമ്പുവരെ പദ്ധതികൾ തയ്യാറാക്കി കൊടുത്ത പ്രശാന്ത് കിഷോർ പറഞ്ഞുവച്ചത്.

അത് കേട്ടിട്ടാണോ എന്നറിയില്ല. വളരെപെട്ടെന്നുതന്നെ ചിന്തൻ ശിബിരത്തിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്താനായി ഒരു രാഷ്ട്രീയ കാര്യ സമിതി തട്ടിക്കൂട്ടിയിരിക്കുന്നു. സമിതിയെ നയിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ സോണിയ ഗാന്ധി തന്നെ. ഇതുതന്നെയാണ് പ്രശ്‌നമെന്നാണ് പ്രശാന്ത് കിഷോർ പറയാതെ പറയുന്നതും.

vachakam
vachakam
vachakam

'ഉദയ്പൂർ ചിന്തൻ ശിബിരത്തെ കുറിച്ച് പ്രതികരിക്കാൻ പ്രശാന്ത് കിഷോറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. തന്റെ കാഴ്ച്ചപ്പാട് പറയുകയാണെങ്കിൽ, ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ആസന്നമായ തെരഞ്ഞെടുപ്പ് പരാജയം വരെ ഇപ്പോഴത്തെ നില തന്നെ തുടരുകയും അതുവരെ കോൺഗ്രസ് നേതൃത്വത്തിന് സമയം നീട്ടിക്കിട്ടും എന്നതിനും അപ്പുറത്തേക്ക് അർത്ഥവത്തായ എന്തെങ്കിലും സ്വായത്തമാക്കുന്നതിൽ ആ പരിപാടി പരാജയപ്പെട്ടു' എന്നാണ് പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചിട്ടത്.

ദേശീയ രാഷ്ട്രീയം ഇനിയും ഏറെക്കാലം വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിയാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് (ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ) നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കാണിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലും അംഗബലം കൊണ്ട് നിർണായകമായ സ്വാധീനം ചെലുത്തുന്ന ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി തുടർച്ചയായി രണ്ടാമതും അധികാരത്തിലെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി ജയിച്ച മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും അവരുടെ തുടർഭരണ വിജയത്തിന്റെ നിർണായകമായ രാഷ്ട്രീയ പ്രാധാന്യത്തെ അതൊട്ടും ദുർബലമാക്കുന്നില്ല. നിരവധി പ്രതികൂല രാഷ്ട്രീയ ഘടകങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ബി.ജെ.പിക്കെതിരായി ഉത്തർപ്രദേശിലുണ്ടായിരുന്നു. കർഷക സമരവും അലഞ്ഞുതിരിയുന്ന കന്നുകാലികളടക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ദളിതർക്കു നേരെയുള്ള അതിക്രമങ്ങളും വിലക്കയറ്റമടക്കം ദേശീയതലത്തിൽത്തന്നെ മോദി സർക്കാരിന്റെ നയങ്ങളുടെ ദുരിതഫലങ്ങളുമൊക്കയായി ചടുലവും സജീവവുമായ എതിർപ്രചാരണാന്തരീക്ഷം ഉത്തർപ്രദേശിലുണ്ടായിരുന്നു.

vachakam
vachakam
vachakam

ഇതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്ന് പറയുന്നത് ശരിയായ വിലയിരുത്തലാകില്ല. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി ഈ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഉയർത്തിക്കാട്ടുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിൽ നിന്ന്  തങ്ങളുടെ വോട്ടു ശതമാനവും സീറ്റുകളുടെ എണ്ണവും മോശമല്ലാത്ത തരത്തിൽ വർധിപ്പിക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പിയുടെ വിജയം തടയാൻ  കഴിയുന്ന വിധത്തിൽ ഇതൊന്നും രാഷ്ട്രീയ വളർച്ച നേടിയില്ല.  

2022ലെ യു.പി, യോഗി എന്ന തുടർച്ച ഒരു ആർ.എസ്.എസ് 'സാധു' സൂത്രം ഒപ്പം തന്നെ, ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ സാന്നിധ്യം ഉണ്ടായിരുന്ന മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി അതിന്റെ രാഷ്ട്രീയ സാന്നിധ്യത്തിന്റെ ഏറ്റവും ദരിദ്ര കാലത്തിലാണ്. ബി.എസ്.പിയുടെ ദളിത് വോട്ടുകൾ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകളും സംഭവവികാസങ്ങളും നോക്കിയാൽ ക്രമാനുഗതമായി ബി.ജെ.പിയിലേക്ക് പോകുന്നത് കാണാം. ഇത്തവണയാകട്ടെ മായാവതി മറ്റ് നാട്യങ്ങളൊന്നുമില്ലാതെത്തന്നെ ബി.ജെ.പി വിജയത്തിന് വിഘാതമുണ്ടാക്കാത്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്തു.

കേവലം 12 ശതമാനത്തോളം വോട്ടാണ് ആദ്യവിശകലനത്തിൽ ബി.എസ്.പിക്ക് ലഭിച്ചതായി കാണുന്നത്. ദേശീയതലത്തിൽത്തന്നെ മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ദളിത് സ്വത്വ രാഷ്ട്രീയത്തിന്റെ അവസാന വട്ടമാണ് ഇപ്പോഴത് ഓടിക്കൊണ്ടിരിക്കുന്നത്. സ്വത്വവാദ രാഷ്ട്രീയം അതിന്റെ ആദ്യവട്ടങ്ങളിലെ സ്വത്വപ്രഖ്യാപനത്തിനും രാഷ്ട്രീയ ശക്തിപ്രകടനത്തിനും ശേഷം വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൂട്ടാളികളോ നിശബ്ദ അനുകൂലികളോ ആയിത്തീരുകയോ അല്ലെങ്കിൽ മുന്നോട്ടു പോകാനുള്ള രാഷ്ട്രീയവികാസം അസാധ്യമാക്കും വിധം, അതിൽതന്നെയുള്ള സങ്കുചിതത്വത്തിന്റെ തടവുകാരോ ആയിമാറുന്ന അനിവാര്യതയാണ് ഇവിടെയും കണ്ടത്.

vachakam
vachakam

സമാജ്‌വാദി പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ഉത്തർപ്രദേശിലെ ഒരു ഗണ്യമായ പ്രതിപക്ഷ ശക്തി എന്ന സ്ഥാനം അത് തിരിച്ചു പിടിച്ചിട്ടുണ്ടെന്നു സമാധാനിക്കാം. യാദവ ഒ. ബി.സി രാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടത്തിൽ നിന്ന് പുറത്തുവരാനുള്ള ഒരവസരം കൂടിയാണ് അവർക്കിത്. ജാതി രാഷ്ട്രീയത്തിന്റെ സൂക്ഷ്മവഴികൾ വടക്കേ ഇന്ത്യയിൽ അവസാനിച്ചു എന്നിതിനർത്ഥമില്ല. എന്നാൽ, മണ്ഡൽ കമണ്ഡൽ രാഷ്ട്രീയ കാലത്തിനു ശേഷം കമണ്ഡൽ രാഷ്ട്രീയം മണ്ഡൽ രാഷ്ട്രീയത്തെ  തങ്ങളുടെ താത്പര്യങ്ങൾക്കൊത്ത് ഉച്ചാടനം ചെയ്യുന്നതിലും ആവാഹനം ചെയ്യുന്നതിലും വിജയിച്ചിരിക്കുന്നു എന്നു പറയേണ്ടി വരും.

ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഭഗവന്ത് മനും ജനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള സമരങ്ങൾക്ക് മാത്രമേ ബി.ജെ.പിക്കെതിരെ പിടിച്ചുനിൽക്കാൻ സമാജ്‌വാദി പാർട്ടിക്ക് സഹായകമാകൂ. അതവർ എത്രത്തോളം ഉപയോഗിക്കും എന്ന് കണ്ടറിയണം. ജാതി രാഷ്ട്രീയത്തിനുപകരം അതീവ ദുർബലവും അവസരവാദചരിത്രം ഏറെപ്പേറുന്നതുമെങ്കിലും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ രാഷ്ട്രീയം അല്പമെങ്കിലും ഉൾക്കൊള്ളാൻ എസ്.പി തയ്യാറായാൽ ഉത്തർപ്രദേശ് ഒരു ഏകപക്ഷീയ ഹിന്ദു രാജ്യമാകില്ല.

ബി.ജെ.പിയെ സംബന്ധിച്ച് ഇത് വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഊർജം നൽകുന്ന വിജയമാണ്. തങ്ങളുടെ വോട്ടു വിഹിതം നാല് ശതമാനത്തോളം വർധിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നരേന്ദ്രമോദി ദേശീയതലത്തിൽ ബി.ജെ.പിയിൽ അനുഭവിക്കുന്ന അപ്രമാദിത്തം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ഉറപ്പിച്ചുകഴിഞ്ഞു. മോദിയും യോഗിയും തമ്മിലുള്ള തൊഴിൽ വിഭജനം വല്യ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകും. യോഗിയെ പിണക്കാനോ അയാൾക്ക് മുകളിൽ എന്തെങ്കിലും തരത്തിലുള്ള അധികാര പ്രയോഗം നടത്താനോ കേന്ദ്ര ബി.ജെ.പിക്ക് ത്രാണിയില്ല. മോദിക്ക് ശേഷമുള്ള ബി.ജെ.പിയുടെ ദേശീയ പുരുഷനായി യോഗി അവകാശവാദമുന്നയിക്കുന്ന നിമിഷത്തിനെയാണ് ബി.ജെ.പിയും ആർ.എസ്.എസും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്.

അതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാകുമെന്ന് അവർക്കും അത്ര നിശ്ചയമില്ല എന്നതാണ് കാരണം. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എസ്.പി. നേതാവ്  അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന് നൽകുന്ന കാഴ്ച ഹിന്ദുത്വ വർഗീയതയുടെ രാഷ്ട്രീയം ഏതുതരത്തിലുള്ള പ്രതികൂല രാഷ്ട്രീയാന്തരീക്ഷത്തിലും തങ്ങളുടെ വിജയം ഉറപ്പിക്കാൻ കഴിയുന്ന തരത്തിൽ ഒരു ഭൂരിപക്ഷമതരാഷ്ട്രീയ ജനതയെ ഉണ്ടാക്കിയെടുത്തു എന്നതാണ്. അതിനെ മറികടക്കുക ഒട്ടും എളുപ്പമല്ല. ഭൂരിപക്ഷ മത രാഷ്ട്രീയത്തോട് അതിന്റെ ഏറിയും കുറഞ്ഞുമുള്ള വകഭേദങ്ങളിൽ തങ്ങളെ വാർത്തെടുത്ത് എതിരാളികളാക്കുന്ന കോൺഗ്രസിന്റേതടക്കമുള്ള രാഷ്ട്രീയ ആത്മഹത്യയുടെ ദുരന്തകാണ്ഡം അതിന്റെ ചരിത്രപരമായ അവസാനത്തിലേക്കെത്തുകയാണ്.

കോൺഗ്രസിന് ഉത്തർ പ്രദേശിൽ കേവലം രണ്ടു ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടു തരത്തിലുള്ള അപ്രസക്തിയെയാണ് കോൺഗ്രസ് നേരിടുന്നത്. ഒന്ന്, ഒരു മതേതര പ്രതിപക്ഷ ശക്തി എന്ന നിലയിൽ  ബി.ജെ.പി വിരുദ്ധ ജനത കോൺഗ്രസിനെ കാണുന്നില്ല. രണ്ട്, ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയുടേയും ഭൂവുടമകളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന വലതുപക്ഷ പാർട്ടിയെന്ന സ്ഥാനം കോൺഗ്രസിനെ ഇനി വിശ്വസിപ്പിച്ചേൽപ്പിക്കാൻ ഇന്ത്യയിലെ ഉപരിവർഗം തയ്യാറല്ല. അതായത് ചരിത്രപരമായ അപ്രസക്തിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്.  കോൺഗ്രസിന്റെ നേതൃത്വമാകട്ടെ ജീർണമായ ഹിന്ദു മതരാഷ്ട്രീയ നാടകങ്ങളും നെഹ്‌റു കുടുംബാശ്രിതത്വവും ചെന്ന ആത്മഹത്യാമിശ്രിതം ദിവസേന സേവിച്ച് സാവകാശ മരണത്തിനുള്ള അവസാന ഒരുക്കത്തിലുമാണ്.
ഉത്തരാഖണ്ഡിലും ബി.ജെ.പിയുടെ വിജയം ഉത്തർപ്രദേശിന് സമാനമായ അയൽപക്ക രാഷ്ട്രീയ കാലാവസ്ഥയിലാണ്. ഭരണം ബി.ജെ.പിക്ക് കിട്ടിയ സ്ഥിതിക്ക് ഇനി ജയിച്ചുവന്ന കോൺഗ്രസുകാരിൽ എത്ര പേർ ബി.ജെ.പിയിലേക്ക് പോകുമെന്നേ അറിയേണ്ടതുള്ളൂ.

പഞ്ചാബാണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു സാധ്യതയെ നിലനിർത്തിയ സംസ്ഥാനം. അവിടെ ആം ആദ്മി പാർട്ടി വമ്പൻ വിജയം നേടി. കോൺഗ്രസിന്റെ വോട്ടുകൾ ഒറ്റയടിക്ക് ആപ്പിലേക്ക് ഒഴുകിയെത്തി. ബി.ജെ.പിയുടെ ഹിന്ദുത്വ  ഭൂരിപക്ഷ മത രാഷ്ട്രീയത്തിന് ചരിത്രപരമായ കാരണങ്ങളാൽ വേരുറപ്പിക്കാൻ കഴിയാത്ത സംസ്ഥാനമാണ് പഞ്ചാബ്. അകാലിദളുമായുള്ള ബി.ജെ.പി കൂട്ടുകെട്ട് ചില തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇരുകൂട്ടർക്കും ഉണ്ടാക്കിയെങ്കിലും അകാലികളുടെ അസ്തിത്വ പ്രതിസന്ധിയിലേക്കാണ് ഈ തെരഞ്ഞെടുപ്പോടെ എത്തിച്ചേർന്നത്. ബി.ജെ.പി ബന്ധം ഒഴിയാൻ തീരുമാനിച്ചപ്പോഴേക്കും അകാലിദൾ അതിന്റെ വിധിയെഴുതിയിരുന്നു.

ഇന്ത്യയിൽ തമിഴ്‌നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായി നിലനിൽക്കുന്ന ബി.ജെ.പി വിരുദ്ധതയുടെ സ്വഭാവം പഞ്ചാബിൽ ഒരു പരിധിവരെ കാണാം. ഹിന്ദി പശുപ്രദേശത്തിന്റെയും ഹിന്ദു ഭൂരിപക്ഷത്തിന്റെയും ഇന്ത്യൻ ഭരണകൂടത്തിന്റെയുമൊക്കെ അടിച്ചേൽപ്പിക്കലിനോട് പലതരത്തിൽ ചെറുത്തുനിന്ന ഒരു ചരിത്രപശ്ചാത്തലം കൂടി പഞ്ചാബിനുണ്ട്. ഇത്തരത്തിൽ ഭൂരിപക്ഷ മതരാഷ്ട്രീയത്തോടും ഹിന്ദി പശുപ്രദേശത്തോടുമുള്ള മറ്റു പ്രദേശങ്ങളുടെ ചെറുത്തുനിൽപ്പു കൂടിയായിരിക്കും ഇനി ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു വൈരുധ്യം.
ആപ് ഇത്തരം രാഷ്ട്രീയ സംഘട്ടനങ്ങളെയൊന്നും പ്രതിനിധീകരിക്കുന്നില്ല.

അത് ഇന്ത്യൻ ഹിന്ദു മധ്യവർഗത്തിന്റെ പാർട്ടിയാണ്. എന്നാൽ ബി.ജെ.പിയെപ്പോലൊരു പാർട്ടി ഭൂരിപക്ഷ മതവർഗീയത ഉപയോഗിക്കുന്ന രീതിയിലല്ല ആപ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്. അത് ഇന്ത്യൻ മധ്യവർഗത്തിന്റെ തങ്ങൾക്കുകൂടി ഇടമുള്ള മുതലാളിത്ത സമൂഹമെന്ന അഭിലാഷത്തെയാണ് പ്രതിനിധീകരിക്കുന്നത്.  അതുകൊണ്ടുതന്നെ ഒരു നീണ്ട കാലയളവിലേക്ക് നോക്കിയാൽ ഇന്ത്യൻ മധ്യവർഗത്തിന്റെ വോട്ടുവിഹിതത്തിനായി ആപും ബി.ജെ.പിയും തമ്മിൽ കടുത്ത മത്സരം നടന്നേക്കാം. അത്തരത്തിലൊരു മധ്യവർഗം വേണ്ടത്രയില്ലാത്ത ഉത്തർപ്രദേശും മധ്യപ്രദേശുമൊക്കെ അപ്പോഴും ആപ് പോലൊരു പാർട്ടിക്ക് കാര്യമായ പിന്തുണയില്ലാതെ പ്രദേശങ്ങളായി തുടരുകയും ചെയ്യും.

ഇടതുപക്ഷവും ഇടതുപക്ഷ കക്ഷികളും കാഴ്ചക്കാരായി മാത്രം നിന്ന തെരഞ്ഞെടുപ്പുകളാണ് കഴിഞ്ഞുപോയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരങ്ങളിലൊന്നിന്റെ പരിമിതമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രതിഫലനത്തിന്റെ ഗുണഭോക്താവാകാൻ ആപ് പോലൊരു മധ്യവലതുപക്ഷ കക്ഷിയെ അനുവദിക്കേണ്ട തരത്തിൽ ദുർബലമാണ് ഇന്ത്യയിലെ ഇടതുപക്ഷം. തീർച്ചയായും അതിനെല്ലാം ഉത്തരം പറയേണ്ടത് ഇടതുപക്ഷ കക്ഷികളുടെ നേതൃത്വമാണ്. എന്നാൽ അത്തരത്തിലുള്ള ഒരുതരത്തിലുള്ള രാഷ്ട്രീയ സ്വയംവിമർശനങ്ങൾക്കും പൊതുസംവാദങ്ങൾക്കും ശേഷിയില്ലാതെ, കടന്നലുകളും കുന്തക്കാരും കൊട്ടാരം കവികളുടെ വാഴ്ത്തുപാട്ടുകളുമൊക്കെയായി കഴിയുകയാണ് ഇടതുപക്ഷം. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ ചെയ്യുന്നത് ബി.ജെ.പിയും ആപും തങ്ങൾക്കൊപ്പം നിർത്താൻ പാടുപെടുന്ന മധ്യവർഗത്തിന്റെ താത്പര്യങ്ങളെ ഉപരിവർഗത്തിന്റെ നിയോലിബറൽ സാമ്പത്തിക അജണ്ടയോട് പരസ്പര ഗുണാശ്രിതത്വം വാഗ്ദാനം ചെയ്തുകൊണ്ട് ഒപ്പം നിർത്തുകയാണ്.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്ന വലിയൊരു രാഷ്ട്രീയമാറ്റം ഇന്ത്യയുടെ ഭൗമ രാഷ്ട്രീയ ഭൂപടത്തിലേതാണ്. ഹിന്ദി പശുപ്രദേശത്തിലെ കനത്ത സ്വാധീനം കൊണ്ട് ബി.ജെ.പി എന്ന ഹിന്ദുത്വ രാഷ്ട്രീയ കോർപറേറ്റ് കൂട്ടുകെട്ടിന്റെ കക്ഷി രാജ്യം മുഴുവനായും തുടർച്ചയായി ഭരിക്കാനുള്ള തന്ത്രം വിജയകരമായി നടപ്പാക്കുകയാണ്. ഇത്തരത്തിലൊരു ഹിന്ദി പശുപ്രദേശ ഭൂരിപക്ഷ മത രാഷ്ട്രീയാധിപത്യത്തിന്റെ സാധ്യതകൾ പ്രകടമാകാൻ തുടങ്ങിയ സാഹചര്യത്തിൽ, മതേതരവും ഫെഡറലിസത്തിലൂന്നിയതുമായ ഒരു രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച്  ഏറെ ഗൗരവമായ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam