ടൂള്‍ കിറ്റ് 18 ജോഷി ജോര്‍ജ്
ലോക്‌നാഥ് ബെഹറ. ഒരിക്കലും പോലീസുകാരന്റേതായ ഗാംമ്പീര്യമോ, ക്രൂരതയോ നിഴലിക്കാത്ത മുഖഭാവം. ഇനിയും മലയാളിയ്ക്ക് പിടികിട്ടാത്തൊരു ഹൗറാഭാവം..! ഒഡീഷയില്‍ ജനിച്ച് കേരളക്കര കര്‍മ്മ ഭൂമിയാക്കി മാറ്റിയ പോലീസ് വര്യന്‍.
കേവലമൊരു
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പോലീസ് മേധാവി പെരുമാന്നതെന്ന്
ഒരിക്കലല്ല, പലവട്ടം പറഞ്ഞിട്ടുള്ളത് മുന്‍ കെപിസിസി അധ്യക്ഷന്‍
മുല്ലപ്പള്ളി രാമചന്ദ്രനാണ്.
മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റ
അഭിപ്രായം കുറച്ചുകൂടി കടുപ്പമുള്ള താണ്. സിപിഎമ്മിന്റെ താളത്തിനൊത്ത്
തുള്ളുന്ന സേനയാണ് പോലീസെന്ന് പറഞ്ഞാണ് സെന്‍കുമാര്‍ തന്റെ
വിമര്‍ശനത്തിന്റെ അമിട്ട് പൊട്ടിച്ചത്. ലോക്നാഥ് ബഹ്രയ്ക്ക് പകരം 'കേരള
പോലീസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്ഐയെക്കാള്‍ മോശം ഘടകമായി
മാറിയിരിക്കുന്നുവെന്നായിരുന്നു പുളിളിക്കാരന്റെ മുഖ്യ ആരോപണം.
തീര്‍ന്നില്ല, ഹാസ്യ താരം പാഷാണം ഷാജിക്ക് ബഹ്റയുടെ നല്ല ഛായയുണ്ട്.
അതുകൊണ്ട് പാഷാണം ഷാജിയെ ഡിജിപിയാക്കിക്കൂടെ എന്നൊരാള്‍ സെന്‍ കുമാറിനോട്
ചോദിച്ചുവത്രെ..!
അപ്പോള്‍ പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്കൊരു ബെറ്റര്‍ ഡിജിപിയെ കിട്ടുമെന്നാണ് അതിയാന്‍ മറുപടി കൊടുത്തതത്രെ. പോലീസിനെ ഇത്രയും മോശമാക്കി ഇല്ലാതാക്കിയ സാഹചര്യം അടിയന്തരാവസ്ഥക്കാലത്ത് പോലുമുണ്ടായിട്ടില്ല എന്ന അഭിപ്രായക്കാരന്‍ കൂടിയാണീ സെന്‍ കുമാര്‍.
സര്‍വീസിലിരുന്നപ്പോള്‍ മിടുക്കനെന്നു പേരുനേടിയ സെന്‍ കുമാര്‍ സര്‍വീസ് വിട്ടതോടെ പശുപ്രേമവും ചാണകസ്‌നേഹവും സങ്കിസ്വരവും കൊണ്ടുനടക്കുന്നതിനിടയില്‍ ഇങ്ങനെയൊക്കെ പറയുന്നതിനെ കേരളത്തിലധികം പേര്‍ കാര്യമായി എടുത്തില്ല എന്നത് വേറെ കാര്യം. ഈ സെന്‍ ഗുരുവിന്റെ ഒരു കാര്യം.
എന്നാല്‍ നിങ്ങള്‍ക്കൊന്നും ഒരു ചുക്കുമറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധം മാത്രമാണ് തനിക്കുള്ളതെന്ന് തറപ്പിച്ചും ഉറപ്പിച്ചും വിറപ്പിച്ചും പറയുന്നു ബെഹറാജി. പിണറായിയുടെ നിര്‍ദേശങ്ങള്‍ എപ്പോഴും എവിടേയും കര്‍ക്കശമാണ്, കര്‍ശനമാണ്. ഇരട്ടച്ചങ്ക് ഉള്ളതാണ് പ്രശ്‌നമെന്ന് കൂടെ നടക്കുന്നതുകൊണ്ട് ബെഹറയ്ക്ക് നന്നായി അറിയാം. ഇരുവരും തമ്മില്‍ ഇന്നേവരെ ഒരു ഭിന്നത പോലും ഉണ്ടായിട്ടില്ല. അതുകൊണ്ട് അസൂയാലുക്കള്‍ തട്ടിവീക്കുന്ന പാഴ്‌വ്ാക്കുകളാണിതത്രയും. ഉരുക്കുപോലെ ഉറപ്പിച്ചും തറപ്പിച്ചുമാണ് ബെഹറ ഇത് പറയുന്നത്.
ഇങ്ങനെയൊക്കെ പറയുന്നവര്‍
ഒന്നോര്‍ക്കണം. മുന്‍ മുഖ്യമന്ത്രി കരുണാകരനുമായും നല്ല ബന്ധമായിരുന്നു
കക്ഷിക്കുണ്ടായിരുന്നത്. അന്നാരും ബെഹറ ഐഎന്‍ടിയുസിക്കാരനെപ്പോലെയാണ്
പെരുമാറുന്നത് എന്നൊന്നും പറഞ്ഞില്ലല്ലോ..?
ഇങ്ങനെ പറയുന്നവര്‍
ഒന്നോര്‍ക്കണം, സൈബര്‍ സുരക്ഷ എന്നത് കണ്ണിലെ ക്രിഷ്ണമണിയേക്കാള്‍ ഭദ്രമായി
കാക്കണമെന്ന് നിര്‍ബന്ധമുള്ളയാണ് ബഹറാജി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്ന് സൈബര്‍ സുരക്ഷ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ധന്മാരുടെ
ഒരു നിരയെതന്നെ കണ്ടുപിടിച്ച് അവരുടെ സേവനം രാജ്യത്തിന്റെ സൈബര്‍
സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താന്‍ എത്രകഷ്ടപ്പെട്ടു കക്ഷി. അങ്ങിനെയാണ്
സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സ്ട്രാവാ
ടെക്നോളജീസ്, സ്ട്രാവാ സൈബര്‍ ലാബ്സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ
സ്ട്രാവാ ഡിഫെന്‍്സ് സെന്ററിന് തുടക്കം കുറച്ചത് എന്നറിയുന്നവര്‍
ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുകയാണ്. എന്തുമാത്രം
കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് ബെഹറാജി അതൊക്കെ ഇവിടെ പടുത്തുയര്‍ത്തിയതെന്ന്
ഒന്നോര്‍ക്കണം. അതുകൊണ്ടൊക്കെ എന്തുമെച്ചമുണ്ടായി എന്നൊക്കെ
ദോഷൈകദൃക്കുകള്‍ ചോദിച്ചേക്കാം. അതൊക്കെ ആര് കണക്കിലെടുക്കുന്നു.
സ്ഥാപനങ്ങളും
വ്യക്തികളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഈ
കാലഘട്ടത്തില്‍ രാജ്യത്ത് ഒരു സൈബര്‍ ഡിഫൈന്‍സ് സെന്ററിന്റെ ആവശ്യകത
മനസിലാക്കാത്തവരോട് എന്തുപറയാന്‍! സൈബര്‍ ഡിഫൈന്‍സ് സെന്റര്‍ ആരംഭിച്ചതോടെ
നമ്മള്‍ സിംഗപ്പൂര്‍ നിലവാരത്തിലായി എന്ന് കിറ്റക്‌സ് എംഡി ഒഴികെ എത്ര
പേര്‍ക്ക് അറിയാമെന്നറിയില്ല.
ഇസ്രയേല്‍, ജര്‍മ്മനി, യു.എസ്,
സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന
കമ്പിനികളേയും വിദഗ്ധരേയും ഏകോപിപ്പിച്ചുള്ള ഒരു സൈബര്‍ ഇന്നോവേഷന്‍ ഹബ്
കൂടിയായി സ്ട്രാവാ സൈബര്‍ ലൈബ്സ് മാറ്റാനാണ് ലക്ഷ്യം തന്നെ. ഇതിലൂടെ
സാധാരാണക്കാര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ സൈബര്‍
നിയമങ്ങള്‍, സൈബര്‍ സുരക്ഷയെക്കുറുള്ള അറിവുകള്‍, കമ്പിനികള്‍ക്ക് അവരുടെ
സൈബര്‍ രംഗത്തുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും അവയുടെ സുരക്ഷ
പരിശോധിക്കുവാനും വേണ്ടി ടൂഗില്‍ എന്ന സൈബര്‍ ടെസ്റ്റ് ബെഡ്, സൈബര്‍
ത്രെറ്റ് ഇന്റലിജന്‍സ്, സൈബര്‍ ഓഡിറ്റിങ്, എന്നുവേണ്ട ഇനി
സാധാരണക്കാര്‍ക്കൊന്നും പിടികിട്ടാത്തത്ര കുന്ത്രാണ്ടങ്ങള്‍ സൈബര്‍
ഡിഫെന്‍സ് സെന്റര്‍ വഴി ലഭ്യമായിക്കൊണ്ടിരിക്കുമത്രെ..!
ഭീകരപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗ് കേന്ദ്രം കേരളമായതുകൊണ്ട് ബഹ്‌റജി
പടിയിറങ്ങിയെങ്കിലും ഇവിടെയൊക്കെ തന്നെ കാണുമത്രെ. അങ്ങിനെ ഒരു താക്കീതും
കൊടുത്തിട്ടാണ് തന്റെ പിന്‍ഗാമിയായ അനില്‍കാന്തിന് അധികാരം കൈമാറിയുള്ളു.
ഒന്നുപറയാന്‍
വിട്ടു. സൈബര്‍ ക്രൈം അന്വേഷണ മേഖലയിലെ മിന്നല്‍ പ്രകടനം കണ്ട് അതില്‍
മതിമറന്നുനിന്നുപോയ ഡേറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും പിന്നെ
നാസ്‌കോം ഭാരവാഹികളും ഒത്തുചേര്‍ന്ന് മുട്ടനോരു ലൈഫ് ടൈം അച്ചീവ്‌മെന്റ്
അവാര്‍ഡ് ഈ ഉത്ക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സന്തതിക്ക് കൊടുക്കുകയുമുണ്ടായി.
നാരായണഗുരു
ഭക്തനായ ബെഹറാജി ഗുരുദേവനാല്‍ എഴുതപ്പെട്ട 'ദൈവദശകം' ഒഡിയ ഭാഷയിലേക്ക്
മൊഴിമാറ്റം ചെയ്യുകവഴി ഭക്തിമാര്‍ഗത്തിലേക്കൊരു വഴി വെട്ടുകയും
ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1