ടൂള്‍ കിറ്റ് 11
ജോഷി ജോര്‍ജ്
നാലോ അഞ്ചോ ബജറ്റില്‍ കൂടുതല്‍ എത്ര മിടുക്കനായ മന്തി ആണങ്കില്‍ക്കൂടി എഴുതി അവതരിപ്പിക്കാന്‍ പാടില്ല എന്ന ആശയം ഇവിടെ നടപ്പില്‍ വരണം. കെ. എം മാണിയെപ്പോലുള്ളവര്‍ക്കിത് വെറും തമാശക്കളയായിരുന്നു. പലപ്പോഴും അവരുടെ ബജറ്റ് പുതിയ കുപ്പിയിലെ പഴയവീഞ്ഞല്ല, പഴയ കുപ്പിയിലെ പഴയവീഞ്ഞുതന്നെയായിരുന്നു. ആരംഭകാലത്ത് മാണി അങ്ങിനെയൊന്നുമായിരുന്നില്ല. അന്നൊക്കെ വേണ്ടതിലേറെ പുതിയ ഐഡിയകള്‍ ഉണ്ടായിരുന്നു. ചൂടും വെളിച്ചവുമുണ്ടായിരുന്നു. എം. ടി വാസുദേവന്‍ നായര്‍ കെ. ആര്‍ മീരയെപ്പോലെ നോവല്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ തോന്നുന്ന നിരാശയായിരിക്കും നമുക്കപ്പോള്‍ തോന്നുന്നത്. തോമസ് ഐസക്ക് ഇത്തവണ ധനമന്ത്രി ആയാലുള്ള അവസ്ഥയും വിഭിന്നമല്ല. ഇവിടെയാണ് ബാലഗോപാലന്റെ പ്രസക്തി. പത്രാസും പപ്പരാസികളും പടക്കുതിരകളുമില്ലാതെ വന്ന് ഒരു മണിക്കൂര്‍ കൊണ്ട് കാര്യം സാധിച്ചതിനെ അഭിനന്ദിക്കാതെ വയ്യ.
ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും ഉല്‍പ്രേക്ഷയും ഉപകഥകളും ഉള്‍ക്കൊള്ളിച്ചില്ലായെന്നതുതന്നെ ആശ്വാസം..!
എങ്കിലും,
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ
ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി
രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് പുരപ്പുറത്തുകയറി കൊട്ടിഘോഷിച്ചവനാണ്
മുന്‍ ധനമന്ത്രി തോമസ് ഐസക്ക്.
അതനുസരിച്ച് 5000 കോടി ഖജനാവില്‍
നീക്കിയിരിപ്പുണ്ടാകേണ്ടതാണ്. എന്നാല്‍ ഇതേക്കുറിച്ചൊരക്ഷരം പുതിയ
കോവിഡില്‍ മുക്കിയ ബജറ്റില്‍ പരാമര്‍ശം ഇല്ല. സംസ്ഥാനത്തിന്റെ ധന
സ്ഥിതിയെകുറിച്ച് വിശദീകരിക്കാനും
ധനമന്ത്രിയൊട്ട് തയ്യാറായതുമില്ല...!
ഇതറിയുമ്പോഴാണ് എവിടെയൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് കേന്ദ്ര മന്ത്രി വി.
മുരളീധരന്‍ പറയുന്നതില്‍ പന്തികേടില്ലെന്ന് തോന്നിപ്പോകുന്നത്.
അതെന്തായാലും ഭരണത്തുടര്‍ച്ചയ്ക്കു നന്ദി പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാന്‍
കേരളത്തില്‍ അവസരം ലഭിച്ചത് രണ്ടേ രണ്ടു ധനമന്ത്രിമാര്‍ക്കുമാത്രമാണ്.
സി.എച്ച് മുഹമ്മദ് കോയയ്ക്കും ബാലഗോപാലനും.
അങ്ങ് പത്തനാപുരം
കലഞ്ഞൂര്‍ ശ്രീനികേതനില്‍ പി. കെ. നാരായണപ്പണിക്കരുടെയും രാധാമണി
അമ്മയുടെയും മകന്‍. എം. കോം, എല്‍ എല്‍ എം ബിരുദധാരി. കോളജ് അധ്യാപികയായ
ആശാ പ്രഭാകരന്റെ പിന്തുണ മറ്റെന്തിനേക്കാളും വിലമതിക്കുന്നുണ്ടീ ധനമന്ത്രി.
മക്കളായ കല്യാണിയും ശ്രീഹരിയും പഠനത്തിന്റെ തിരക്കിലാണ്. പുനലൂര്‍ എസ്
എന്‍ കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററ്റായാണ് വിദ്യാര്‍ഥി
രാഷ്ട്രീയത്തിലേക്ക് ഈബാലഗോപാലന്‍ എടുത്തുചാടിയത്.
പഠനാനന്തരം ലഭിച്ച
പൊതുമേഖലാ ബാങ്കിലെ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ്
പൊതുപ്രവര്‍ത്തകനായവനാണ് ബാലഗോപാല്‍. അതുവെറുതെയായില്ല, മന്ത്രിയായി
ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചപ്പോള്‍ മലയാളികളുടെ
മനസില്‍ തെളിഞ്ഞത് പലതവണ ജയില്‍വാസവും പൊലീസ് മര്‍ദനവും ഏറ്റുവാങ്ങിയ പഴയ
വിദ്യാര്‍ഥി നേതാവിനെയായിരിക്കണം.
1998 മുതല്‍ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. രാജ്യസഭാംഗമായിരുന്ന് പരിചയമുള്ള ബാലഗോബാലനെയാണ് പിണറായി വിശ്വസിച്ച് ധനമന്ത്രിയാക്കിയത്. ആ വിസ്വാസം പിണറായിയെ മാത്രമല്ല കേരളജനതയെ ആകമാനം രക്ഷിക്കട്ടെയെന്ന് മുട്ടിപ്പായി നമുക്കുപ്രാര്‍ത്ഥിക്കാം. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍ തോമസ് ഐസക്കിന് വെല്ലുവിളിയായിരുന്നു. അതുപോലെ, ഈ ബാലഗോപാലെ എണ്ണതേപ്പിച്ച് കുളിപ്പിച്ചുകിടത്താന്‍ സതീശന്‍ കിണഞ്ഞുശ്രമിച്ചുകൂടായില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1