മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസ് വിട്ടശേഷം നല്ല കാലം വന്നെന്നാണ് റിപ്പോര്‍ട്ട്. കാരണം മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ തടി 11 കിലോ കുറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് ജെയ്സണ്‍ മില്ലറെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്താണ് ഇതിന്റെ രഹസ്യം എന്നൊക്കെ ചോദിച്ചാല്‍ ഭയങ്കര രസകരമാണ് ഉത്തരം.
ഫ്ളോറിഡയില്‍ ചെന്നാണ് മില്ലര്‍ ട്രംപിനെ കണ്ടത്. തടിയൊക്കെ കുറച്ച് ആളങ്ങ് ചുള്ളനായല്ലോ എന്നായിരുന്നു മില്ലര്‍ക്ക് ആളെ കണ്ടപാടെ തോന്നി. അങ്ങനെയാണ് തടി കുറച്ച കാര്യം അദ്ദേഹം ട്രംപിനോട് ചോദിച്ചത്. ആ ചോദ്യത്തിന് ട്രംപ് പറഞ്ഞ മറുപടിയാണ് രസം. ''24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് കാന്റീന്‍ ഇപ്പോഴില്ലല്ലോ. പിന്നെ അല്‍പ്പം ഗോള്‍ഫ് കളി, പിന്നെ നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ 'പ്രോല്‍സാഹിപ്പിക്കുന്നതിന്റെ സന്തോഷം...അങ്ങനെ വളരെ കൂളായി ട്രംപ് തന്റെ അവസ്ഥയും മനോവ്യഥയും മില്ലറെ ഒരുപോലെ അറിയിച്ചു.
ബ്രിട്ടീഷ് ചാനലായ ജി ബി ന്യൂസുമായുള്ള അഭിമുഖത്തിലാണ് മില്ലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയതോടെ ട്രംപ് നല്ല സന്തോഷത്തിലും സമാധാനത്തിലുമൊക്കെ ആണെന്നാണ് മില്ലര്‍ വെച്ചുകാച്ചിയത്. എന്നാല്‍ ട്രംപിന്റെ അവസ്ഥ സിംഹാസനം നഷ്ടപ്പെട്ട രാജാവിന്റെ തന്നെയായിരുന്നു. ചെങ്കോലും കിരീടവും നഷ്ടപ്പെട്ട അവസ്ഥ. ബൈഡനെ വലിച്ച് താഴെയിടാനുള്ള തത്രപ്പാടില്‍ നേരാവണ്ണം ഭക്ഷണം കഴിക്കാന്‍ പോലും പാവത്തിന് സമയം കിട്ടുന്നില്ല എന്നതാണ് സത്യം.
കൂടാതെ ട്രംപുമായി ഏറെ അടുപ്പമുള്ള ഒരാളെ ഉദ്ധരിച്ച് ട്രംപിന്റെ ഭാരം ആറു കിലോ കുറഞ്ഞതായി ഈയടുത്ത് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കാര്യം ഏറെ ചര്‍ച്ചയായതിനു പിന്നാലെയാണ് മില്ലറിന്റെ അഭിമുഖം വന്നത്. എന്തായാലും അമിത ഭാരം കുറഞ്ഞത് നല്ലതൊക്കെ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ ഉള്ളിലെ അഗ്നിയെ കെടുത്താന്‍ ആര്‍ക്കും ആകില്ല. തന്റെ അണികളെ എങ്ങനെയൊക്കെ പ്രകോപിപ്പിച്ച് പുറത്താക്കാന്‍ പറ്റുമോ അതെല്ലാം ട്രംപ് ഈ പ്രായത്തിലും ഓടി നടന്ന് ചെയ്യുന്നുണ്ട്. അത് ശരീരത്തിന് നല്ല ഒന്നാന്തരം വ്യായാമമാണ്. പിന്നെ എങ്ങനെ സ്ലിം ആകാതിരിക്കും.
താന്‍ ഈയടുത്ത് ഫ്ളോറിഡയില്‍ ചെന്ന് ട്രംപിനെ സന്ദര്‍ശിക്കുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തപ്പോള്‍ ട്രംപിനോട് ശരീരം മെലിഞ്ഞതിനെ കുറിച്ച് അന്വേഷിച്ചതായി മില്ലര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു. ട്രംപിന്റെ ഭാരം പതിനൊന്ന് കിലോയോളം കുറഞ്ഞതായാണ് മില്ലറര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഉള്ളതാണോ എന്നോന്നും അറിയില്ല, പഴയതിലും ഉന്‍മേഷവാനും ശാന്തനുമാണ് ട്രംപ് എന്നാണ് മില്ലര്‍ പറയുന്നത്. ട്രംപ് ഇപ്പോള്‍ കുറച്ചു കൂടി ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പറഞ്ഞവെച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് കാന്റീനാണ് തന്റെ തടി കൂട്ടിയത് എന്ന് ട്രംപ് പറഞ്ഞുവെങ്കിലും, 24 മണിക്കൂറും അവിടെ ജോലിയൊന്നുമില്ലെന്നാണ് മുന്‍ കാന്റീന്‍ ജീവനക്കാര്‍ പറയുന്നത്. ഒരു പ്രസിഡന്റുമാരും നട്ടപാതിരായ്ക്ക് സ്നാക്സ് ചോദിക്കാറില്ലെന്നാണ് മുന്‍ ഷെഫ് ബില്‍ യോസസ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
ട്രംപ് ജങ്ക് ഭക്ഷണവും മധുര പരലഹാരങ്ങളും ഇഷ്ടപ്പെടുന്ന ആളാണെന്നാണ് മുന്‍ ഷെഫ് ബില്‍ യോസസ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ ട്രംപ് ഇടയ്ക്കിടെ സ്നാക്സ് കഴിക്കാറുണ്ടെന്ന് നേരത്തെ അദ്ദേഹവുമായി അടുപ്പമുള്ള ഒരാള്‍ ഇന്‍സൈഡറിനോട് പറഞ്ഞിരുന്നു. അന്നോക്കെ ചര്‍ച്ചകളും യാത്രകളും ഒക്കെയായി തിരക്കിട്ട ജീവിതം. ചുറ്റുപാടും സേവകര്‍. ഇപ്പോള്‍ അതല്ലല്ലോ അവസ്ഥ.
ട്രംപിന്റെ ഭാരം കൂടി 110 കിലോയില്‍ എത്തിയതായി 2020 ജൂണില്‍ എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് അധികാരത്തിന്റെ അവസാന വര്‍ഷം എത്തുമ്പോഴേക്കും പൊണ്ണത്തടിയനായി മാറിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ട്രംപിന്റെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായി വൈറ്റ് ഹൗസിലെ ചികില്‍സകനായിരുന്ന റോണി ജാക്സനും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. എന്തായാലും അധികാരം നഷ്ടപ്പെട്ടപ്പോള്‍ ആരോഗ്യം തിരിച്ച് കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1