ടാസ്മാനിയയില്‍ കാണാതായ കപ്പലും ഇന്നും ചുരുളഴിയാത്ത ചില സമാന സംഭവങ്ങളും

MAY 24, 2023, 1:00 AM

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടാസ്മാനിയ തീരത്തു നിന്നും കാണാതായ എംവി ബ്ലൈത്ത് സ്റ്റാര്‍ എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1973 ഒക്ടോബര്‍ 13ന്, ഹോബാര്‍ട്ടില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം. പത്ത് ക്രൂ അംഗങ്ങളില്‍ ഒരാള്‍ കടലില്‍ വെച്ചു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് ക്രൂ അംഗങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷീണവും ഹൈപ്പോതെര്‍മിയയും മൂലം മരിച്ചു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഒക്ടോബര്‍ 26നാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ട് കരയിലെത്തിയത്. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും, ഇത്രയും വര്‍ഷങ്ങളായിട്ടും കപ്പലിന്റെ ചെറിയൊരു അവശിഷ്ടം പോലും കണ്ടെത്താനായിരുന്നില്ല. സിഎസ്ഐആര്‍ഒയിലെയും ടാസ്മാനിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഇപ്പോള്‍ എംവി ബ്ലൈത്ത് സ്റ്റാറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സമാനമായ മറ്റു കപ്പല്‍ തിരോധാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

1. മേരി സെലസ്റ്റ്


ഷെര്‍ലക് ഹോംസിന്റെ രചയിതാവായ ഡോ ആര്‍തര്‍ കോനന്‍ ഡോയല്‍ മേരി സെലസ്റ്റ് കപ്പല്‍ കഥയെ ആസ്പദമാക്കി ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. 1872 നവംബര്‍ 7-ന് ന്യൂയോര്‍ക്കില്‍ ഇറ്റലിയിലെ ജെനോവയിലേക്ക് മദ്യച്ചരക്കുമായി പുറപ്പെട്ട കപ്പലായിരുന്നു ഇത്. മേരി സെലസ്റ്റിനു സമീപത്തു കൂടി പോയ ഒരു ബ്രിട്ടിഷ് കപ്പലില്‍ നിന്നായിരുന്നു അപകടം സംബന്ധിച്ച ആദ്യത്തെ സന്ദേശം എത്തിയത്. മേരി സെലസ്റ്റ് നടുക്കടലിലൂടെ ഒഴുകി നടക്കുന്നു എന്നായിരുന്നു സന്ദേശം.

അകത്തേക്കു കയറി നോക്കിയപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ആറു മാസത്തേക്കുള്ള ഭക്ഷണവും വെള്ളവും അതില്‍ സുരക്ഷിതമായുണ്ടായിരുന്നു. ബോട്ടിലെ മദ്യച്ചരക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ക്യാപ്റ്റന്റെയും ക്രൂവിന്റെയും സ്വകാര്യ വസ്തുക്കളും കപ്പലില്‍ ഉണ്ടായിരനന്നു. യാത്രക്കാരില്‍ ആരെയും പിന്നീട് ആരും കണ്ടിട്ടില്ല. എന്താണ് മേരി സെലസ്റ്റ് കപ്പലിന് സംഭവിച്ചത് എന്ന കാര്യം ഇപ്പോഴും നി?ഗൂഢമാണ്.

2. കരോള്‍ എ. ഡീറിംഗ്

കരോള്‍ എ. ഡീറിംഗ് എന്ന ചരക്ക് കപ്പലും അതിലെ പത്തോളം ക്രൂ അംഗങ്ങളും 1920-ലാണ് അപ്രത്യക്ഷരായത്. നോര്‍ത്ത് കരോലിനയില്‍ നിന്ന് വിര്‍ജീനിയയിലേക്ക് മടങ്ങുന്ന വഴിയില്‍ അപ്രതീക്ഷിതമായി എന്തോ സംഭവിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് തീരദേശ സേന ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. അവര്‍ കപ്പല്‍ കണ്ടെത്തിയപ്പോള്‍ കപ്പലില്‍ ആരും ഉണ്ടായിരുന്നില്ല. കപ്പല്‍ ഏതാണ്ട് കത്തി നശിച്ച അവസ്ഥയില്‍ ആയിരുന്നു. ലൈഫ് ബോട്ടുകള്‍ ഇല്ലായിരുന്നു. അടുത്ത ദിവസം കപ്പലിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കപ്പലിലെ യാത്രക്കാരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.

3. ഹൈ എയിം നമ്പര്‍ 6

ഹൈ എയിം നമ്പര്‍ 6 എന്ന മത്സ്യബന്ധന ബോട്ട് 2002-ലാണ് തായ്വാനില്‍ നിന്ന് പുറപ്പെട്ടത്. 2003 ജനുവരിയില്‍ ഓസ്ട്രേലിയന്‍ നാവികസേന കപ്പലാണ് ഹൈ എയിം നമ്പര്‍ 6 നെ കടലില്‍ കണ്ടെത്തിയത്. ഈ സമയത്ത് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രധാന പെട്രോള്‍ ടാങ്ക് പൂര്‍ണമായും ശൂന്യമായിരുന്നു. എന്നാല്‍ ഓക്‌സിലറി ഇന്ധന ടാങ്കുകള്‍ നിറഞ്ഞു തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. കപ്പലില്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ക്രൂ അംഗങ്ങള്‍ കടല്‍ക്കൊള്ളക്കാരോടൊപ്പം ചേര്‍ന്ന് കപ്പലിന്റെ ക്യാപ്റ്റനെയും സീനിയര്‍ എഞ്ചിനീയറെയും കൊന്നതാണെന്നാണ് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നത് എന്ന് റീഡേഴ്‌സ് ഡൈജസ്റ്റ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

4. എച്ച്എംഎസ് റെസലൂട്ട്

ബ്രിട്ടീഷ് റോയല്‍ നേവി കപ്പലായിരുന്നു എച്ച്എംഎസ് റെസലൂട്ട്. 1854-ല്‍ കനേഡിയന്‍ ആര്‍ട്ടിക്കിലെ ബാഫിന്‍ ദ്വീപിന്റെ തീരത്തു നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ കപ്പല്‍ കണ്ടെത്തിയത്. എച്ച്എംഎസ് റെസലൂട്ടിലെ ക്രൂ അംഗങ്ങള്‍ മഞ്ഞുപാളി കണ്ടതിനെത്തുടര്‍ന്ന് കപ്പല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ബോട്ട് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എച്ച്എംഎസ് റെസലൂട്ട് കണ്ടെത്തുമ്പോള്‍ ക്യാപ്റ്റന്റെ ക്യാബിനില്‍ കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു ടേബിളിനു മുകളില്‍ ബൈബിളും മേശപ്പുറത്ത് സ്പിരിറ്റ് നിറച്ച ഗ്ലാസുകളും ഉണ്ടായിരുന്നു. കപ്പലിന്റെ കമാന്‍ഡറായിരുന്ന ക്യാപ്റ്റന്‍ കെല്ലറ്റ് തന്റെ കസേരയില്‍ ഒരു ബ്രിട്ടീഷ് പതാക പൊതിഞ്ഞിരുന്നു. 1879-ല്‍ എച്ച്എംഎസ് റെസലൂട്ടിനെ ഡീകമ്മീഷന്‍ ചെയ്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam