നാഗ്പുര്‍ വിമാനത്താവളത്തിന് അധികമാരും കേട്ടിട്ടില്ലാത്ത ഒരു സംഭവബഹുലമായ കഥ പറയാനുണ്ട്. ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയുടെ കഥ. പെട്ടെന്നൊരു ദിവസം എത്തി 24 വര്‍ഷമായി വിമാനത്താവളം സ്വന്തം തറവാടാക്കി മാറ്റിയ കഥ. അത് മറ്റാരുമല്ല, ബോയിങ് 720 എന്ന വിമാനമാണ്. കാരണം 1991ല്‍ നാഗ്പുര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ആ വിമാനം അടുത്ത 24 വര്‍ഷം മറ്റൊരിടത്തേക്കും തിരിച്ചു പറന്നിട്ടേ ഇല്ല.
1991 ജൂലൈ 21നാണ് ബോയിങ് 720 വിമാനം നാഗ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. അന്ന് കോണ്ടിനെന്റല്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം സ്വകാര്യ യാത്രയ്ക്കാണ് ഉപയോഗിച്ചിരുന്നത്. സാധാരണയായി സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ തൊട്ടു പിന്നാലെ കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പ്രശ്നങ്ങള്‍ പരിഹരിക്കാറാണ് പതിവ്.
എന്നാല്‍ വിമാനത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ആരും എത്തിയില്ലെന്നു മാത്രമല്ല ബോയിങ് 720 വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ഒറ്റപ്പെട്ടു കിടന്നു. അത് ദിവസങ്ങളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം നീണ്ടു. 2015 വരെ വിമാനം ആ സ്ഥാനത്ത് നിന്ന് അനങ്ങിയിട്ടേയില്ല. വിമാനത്തെ തേടി ആരും എത്തിയതുമില്ല.
വിമാന കമ്പനി പറഞ്ഞത് പഴഞ്ചന്‍ വിമാനം തിരിച്ചെടുക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നാണ്. റണ്‍വേയില്‍ പാര്‍ക്ക് ചെയ്തതില്‍ വിമാനത്തിനുള്ള പാര്‍ക്കിങ് ഫീസ് ലക്ഷങ്ങളോളം ഉയര്‍ന്നെങ്കിലും തുക അടയ്ക്കാനും സി.എ.പി.എല്‍ തയ്യാറായില്ല. ഒടുവില്‍ കേസ് മുംബൈ ഹൈക്കോടതിയില്‍ വരെയെത്തി.
വര്‍ഷങ്ങള്‍ പിന്നിടും തോറും വിമാന സര്‍വീസുകളുടെ എണ്ണം കൂടി. വിമാനത്താവളത്തില്‍ ഒരു സ്ഥാനത്ത് തന്നെ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം വലിയ പ്രശ്നമായി തുടര്‍ന്നു. മറ്റ് വിമാനങ്ങള്‍ വന്നു പോകുന്നതിന് തടസം നേരിട്ടു. തുടര്‍ന്ന് വിമാനം നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1993ല്‍ നിരന്തര പരിശ്രമത്തിനു ശേഷം വിമാനത്തെ 90 മീറ്റര്‍ നീക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. എന്നിരുന്നാലും ബോയിങ് 720 ഉണ്ടാക്കിയ തടസം പൂര്‍ണമായും ഒഴിവാക്കാനായില്ല. മറ്റ് സര്‍വീസുകള്‍ക്കുള്ള തടസം പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ 150 മീറ്റര്‍ എങ്കിലും വിമാനത്തെ നീക്കണമായിരുന്നു.
വിമാനം പൂര്‍ണമായും നീക്കണമെന്ന് നിരവധി തവണ ഡിജിസിഎ നാഗ്പുര്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇവയെല്ലാം അവഗണിക്കപ്പെട്ടു. ഒടുവില്‍ 2011ല്‍ വിമാനത്താവളത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്ന് ഡിജിസിഎ കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബോയിങ് 720 റണ്‍വേയില്‍ നിന്ന് 600 മീറ്റര്‍ നീക്കിവെച്ചത്.
ഒടുവില്‍ 2015ല്‍ നാഗ്പുര്‍ വിമാനത്താവളത്തിന്റെ ചുമതലയേറ്റെടുത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോയിങ് 720ന്റെ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങുകയായിരുന്നു. വര്‍ഷങ്ങളായിട്ടുള്ള പ്രശ്‌നത്തിന് വെറും അര മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടു. അങ്ങനെ വിമാനം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2015 സെപ്തംബര്‍ 29ന് ബോയിങ് വിമാനം നാഗ്പുര്‍ ഫ്ളൈയിങ് ക്ലബ്ബ് എന്ന പുതിയ വീട്ടിലേക്ക് പറന്നു.
വര്‍ഷങ്ങളോളം നാഗ്പുര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി കേസും കോടതിയും അങ്ങനെ പ്രശ്‌നങ്ങളുടെ പെരുമഴക്കാലം തന്നെ സൃഷ്ടിച്ച ആ വിമാനത്തിന് അതിന്റെ പുതിയ കൂട്ടിലേക്ക് പറക്കാന്‍ പുതിയ ജോഡി ടയറുകള്‍ മാത്രം മതിയായിരുന്നു. ആ തിരിച്ചറിവ് അധികൃതരില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത് !
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1