രാഷ്ട്രം വികസനപാതയില്‍ അതിവേഗം മുന്നോട്ടു കുതിക്കുമ്പോഴും അത് കാലത്തെ അതിജീവിക്കുന്നതും പരിസ്ഥിതിക്കും തലമുറകള്‍ക്കും ദോഷം ചെയ്യാത്ത തരത്തിലുമാകണമെന്ന ആശയത്തോടെ മുന്നോട്ട് നയിക്കുന്ന ശൈലി തന്നെയാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭരണത്തെ വേറിട്ടു നിര്‍ത്തിയത്. കാലാവസ്ഥയും ശുദ്ധജലവുമെല്ലാം വെല്ലുവിളിയായിരിക്കുന്ന ഒരു രാജ്യത്തെ സുസ്ഥിരമായ അവസ്ഥയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്തിന് കഴിഞ്ഞു.
പ്രകൃതി വിഭവശേഷിയും മാനവ വിഭവശേഷിയും കുറഞ്ഞ ഒരിടത്തെ ലോകത്തിന് അസൂയയുണ്ടാക്കും വിധം നേട്ടങ്ങളിലേക്ക് നയിക്കാനായത് തീര്‍ച്ചയായും ദീര്‍ഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, കാര്‍ഷിക രംഗങ്ങളില്‍ രാജ്യമിന്ന് സുസ്ഥിര വികസനപാതയില്‍ സഞ്ചരിക്കുമ്പോള്‍ അതിലെല്ലാം ശൈഖ് ഖലീഫയുടെ കൈയൊപ്പ് കാണാനാകും.
പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഭരണരംഗങ്ങളിലേക്കുള്ള ചുവടുവെപ്പ്. 2004 നവംബര്‍ രണ്ടിന് പിതാവ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ വിയോഗ ശേഷമാണ് അബൂദബി ഭരണാധികാരിയായി ശൈഖ് ഖലീഫ സ്ഥാനമേറ്റെടുത്തത്. തൊട്ടടുത്ത ദിവസം യു.എ.ഇ പ്രസിഡന്റുമായി.
1948 സെപ്റ്റംബര്‍ ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. അബൂദബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ അബൂദബി ഇന്‍വെസ്റ്റ്മന്റെ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് ഖലീഫ.
1948 സെപ്റ്റംബര്‍ ഏഴിന് അബൂദബി എമിറേറ്റിലെ അല്‍ ഐനിലെ അല്‍ മുവൈജി കൊട്ടാരത്തിലായിരുന്നു ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ഹസ്സ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫയുടെയും മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. സാന്‍ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാഡമിയില്‍ നിന്ന് ബിരുദം നേടി്.
1966ല്‍ പിതാവ് ശൈഖ് സായിദ് അബുദാബി ഭരണാധികാരിയായപ്പോള്‍ ശൈഖ് ഖലീഫ അബൂദബിയുടെ കിഴക്കന്‍ മേഖലയായ അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് ശൈഖ് ഖലീഫയെ അബുദാബി കിരീടാവകാശിയായി നിയമിച്ചു. അടുത്ത ദിവസം അബൂദബി പ്രതിരോധ വകുപ്പിന്റെ തലവനായും നിയമിച്ചു.
1971ല്‍ യുഎഇ രൂപീകൃതമായ ശേഷം പ്രതിരോധ സേനയുടെ മേല്‍നോട്ടവും ശൈഖ് ഖലീഫയെ തേടിയെത്തി. യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിനു കീഴില്‍ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവന്‍, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ച ശേഷം അബൂദബി മന്ത്രിസഭ അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സിലായി.
1973 ഡിസംബര്‍ 23ന് യുഎഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായി. 1976 മെയിലാണ് രാഷ്ട്രപതിയുടെ കീഴില്‍ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ തലവനായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1