റഷ്യന്‍ താരവുമായുള്ള ബന്ധം;ബില്‍ ഗേറ്റ്സിനെ ലൈംഗിക കുറ്റവാളി ഭീഷണിപ്പെടുത്തിയോ?

MAY 24, 2023, 1:17 AM

റഷ്യന്‍ യുവതിയുമായുള്ള ബില്‍ ഗേറ്റ്സിന്റെ ബന്ധം പുറംലോകത്തിന് വെളിപ്പെടുത്തുമെന്ന് ലൈംഗിക കുറ്റവാളിയായ വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ഭീഷണിപ്പെടുത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തന്റെ ചാരിറ്റി സംരംഭത്തില്‍ പങ്കുചേരാന്‍ ഗേറ്റ്സ് വിസമ്മതിച്ചതോടെയാണ് ചീട്ടുകള്‍ ഉപയോഗിച്ചുള്ള ബ്രിഡ്ജ് കളിയില്‍ അഗ്രഗണ്യയായ റഷ്യന്‍ യുവതിയുമായുള്ള ബന്ധം പുറത്താക്കുമെന്ന് എപ്സറ്റീന്‍ ഭീഷണിയുയര്‍ത്തിയിരുന്നത്.

മില ആന്റോനോവ എന്ന റഷ്യന്‍ യുവതിയുമായുള്ള ബന്ധം പരാമര്‍ശിച്ചുള്ള ഭീഷണികള്‍ 2017 ഇമെയില്‍ രൂപത്തിലാണ് എപ്സ്റ്റീന്‍ ഗേറ്റ്സിന് അയച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിട്ട് പൊതുസമൂഹത്തിന്റെ അധിക്ഷേപത്തിന് ഇരയായിരുന്ന എപ്സ്റ്റീന്‍ 2019ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുതിയ ആരോപണങ്ങള്‍ പുറത്തുവരുന്നത്.

2010ല്‍ ഒരു കാര്‍ഡ്സ് ടൂര്‍ണമെന്റിനിടെയാണ് ഗേറ്റ്സ് ആന്റോനോവയെ പരിചയപ്പെടുന്നതെന്നും വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി നോക്കാനായി ബേ ഏരിയയിലേക്ക് താമസം മാറിയെത്തിയതായിരുന്നു ആന്റോനോവ. ഗേറ്റ്സുമായി സൗഹൃദമുണ്ടെന്ന് 2010ലെ ഒരു വീഡിയോയില്‍ ആന്റോനോവ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യയായിരുന്ന മെലിന്‍ഡ ഗേറ്റ്സുമായി വിവാഹബന്ധത്തില്‍ തുടരുമ്പോള്‍ത്തന്നെ ആന്റോനോവയുമായി ഗേറ്റ്സിന് പ്രണയബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെപി മോര്‍ഗന്‍ ചേസുമായി ചേര്‍ന്ന് എപ്സ്റ്റീന്‍ ആരംഭിക്കാന്‍ ശ്രമിച്ചിരുന്ന കോടികള്‍ മൂല്യമുള്ള ചാരിറ്റി പദ്ധതിയില്‍ നിന്നും ഗേറ്റ്സ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഭീഷണിക്കത്ത് അയച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗേറ്റ്സ് ഫൗണ്ടേഷനു വേണ്ടി ഫണ്ടുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി 2010ല്‍ എപ്സ്റ്റീനുമായി ചില കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നെന്നും അതില്‍ കുറ്റബോധമുണ്ടെന്നും ബില്‍ ഗേറ്റ്സ് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വേശ്യാവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ എപ്സ്റ്റീന്‍ നിയമനടപടി നേരിട്ടത് ഇതിനും മുന്‍പ്, 2008ലായിരുന്നു.

എപ്സ്റ്റീന്റെ ഭീഷണികള്‍ക്ക് ഗേറ്റ്സ് വഴങ്ങിയിരുന്നില്ലെന്നും, ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ബില്‍ ഗേറ്റ്സിന്റെ വക്താവ് വിശദീകരിക്കുന്നുണ്ട്. അതേസമയം, എപ്സ്റ്റീന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പരിചയപ്പെടുമ്പോള്‍ തനിയ്ക്ക് അറിയില്ലായിരുന്നെന്നാണ് ആന്റോനോവ വാള്‍ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചിരിക്കുന്നത്. 'അയാള്‍ വിജയകരമായി മുന്നോട്ടു പോകുന്ന ഒരു ബിസിനസ്സുകാരനാണെന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. അയാള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്.' ബില്‍ ഗേറ്റ്സുമായി ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ആന്റോനോവ തയ്യാറായില്ല.

ഗേറ്റ്സുമായി ഒന്നിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം ആന്റോനോവ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഗേറ്റ്സിന്റെ അന്നത്തെ ഉപദേശകരിലൊരാളായ ബോറിസ് നികോളിക്കാണ് ആന്റോനോവയെ എപ്സ്റ്റീനു പരിചയപ്പെടുത്തിയത്. തന്റെ സോഫ്റ്റ്വെയര്‍ പഠനത്തിനു വേണ്ട സാമ്പത്തിക സഹായം ചെയ്യാമെന്ന് എപ്സ്റ്റീന്‍ വാഗ്ദാനം ചെയ്തതായി ആന്റോനോവ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു അക്കാലത്ത് എപ്സ്റ്റീന്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ ശ്രമിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍, ഗേറ്റ്സിന്റെ സഹായം ലഭിക്കില്ലെന്നു കണ്ടതോടെ ഭീഷണിയടക്കമുള്ള മറ്റു വഴികള്‍ നോക്കുകയായിരുന്നു.

നേരത്തേയും ബില്‍ ഗേറ്റ്സിന് വിവാഹേതര പ്രണയബന്ധങ്ങളുണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മൈക്രോസോഫ്റ്റിലെ ഒരു ജീവനക്കാരിയുമായി ഇരുപതു വര്‍ഷം നീണ്ട ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് ഗേറ്റ്സ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam