ഒരു വർഷവും ഒന്നര മാസവുമാകുന്നു കോൺഗ്രസിലെ പ്രമുഖരായ 23 പേർ ചേർന്ന് ഒരു കത്തെഴുതി സോണിയാഗാന്ധിക്ക് നൽകിയിട്ട്. കൃത്യമായി പറഞ്ഞാൽ 2020 ഓഗസ്റ്റ് 23ന്. ഇന്നുവരെ അതിന് ശരിയായൊരു മറുപടി നൽകിയതായി അറിയില്ല. സോണിയാഗാന്ധി താത്ക്കാലിക പ്രസിഡന്റ് എന്ന നിലയിൽ സ്ഥിരമായി തുടരുകയാണ്. സ്ഥിരമായ താത്ക്കാലികം ഒരു രീതിതന്നെ ആയിരിക്കുന്നു. സംഘടനാതെരഞ്ഞെടുപ്പിനവേണ്ടിയുള്ള തയ്യാറെടുപ്പുകളൊന്നും ഇതുവരെ പാർട്ടി കൈക്കൊണ്ടിട്ടില്ലാ എന്നതാണ് അതിലും രസകരമായ സംഗതി..!
അധികാരത്തിൽ നിന്നെല്ലാം ഒട്ടേറെ ദൂരം പോയ കോൺഗ്രസ് പാർട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. പാർട്ടിക്കുള്ളിൽ അച്ചടക്കവും ഐക്യവും നിലനിർത്തുന്നതിൽ ഹൈക്കമാന്റ് ബലഹീനമായി. ആ ബലഹീനത സംസഥാന ജില്ല നേതൃത്വങ്ങളേയും ഗ്രസിച്ചു. എന്നാൽ ആ പശ്ചാത്തലത്തെ മറികടക്കുവാൻ 23ജി നേതാക്കൾ താത്ക്കാലികമായെങ്കിലും ധൈര്യം കാണിച്ചു. സോണിയാഗാന്ധി സ്ഥാനമൊഴിഞ്ഞ് പുതിയ അധ്യക്ഷനെ ചുമതല ഏൽപ്പിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടാണ് ആ കോൺഗ്രസ് നേതാക്കൾ കത്തു നൽകിയത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോഗത്തിലാണ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യുപി പിസിസി അധ്യക്ഷനായിരുന്ന രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവർ കോൺഗ്രസിലെ ഇപ്പോഴും തുടരുന്ന പ്രശ്‌നങ്ങൾക്കു നേരെ പരസ്യമായി പ്രതികരിച്ചത്.
ഗുലാംനബിയുടെ സമ്പന്നമായ അനുഭവസമ്പത്ത് കോൺഗ്രസ് എന്തുകൊണ്ട് പ്രയോജനപ്പെടുത്താൻ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ല. 'ഗുലാംനബിയെ പാർലമെന്റിൽനിന്ന് ഒഴിവാക്കുകയാണെന്നറിഞ്ഞപ്പോൾ ദുഃഖം തോന്നിയെന്നാണ് പല കോൺഗ്രസ് നേതാക്കളും രഹസ്യമായി പറഞ്ഞത്. അദ്ദേഹം തുടരണമെന്ന് അവർ ആഗ്രഹിച്ചുവെന്നാണല്ലോ നാം മനസ്സിലാക്കേണ്ടത്.
'പുതിയ തലമുറയ്ക്ക് കോൺഗ്രസുമായി ബന്ധമില്ല. ഏറെ സഞ്ചരിച്ചാണ് ഇവിടെ എത്തിയത്. ആരും ജനാല വഴി ചാടിവന്നവരല്ല. വാതിലിലൂടെ നടന്നുവന്നവരാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വന്നവരാണ്. നിങ്ങൾ കോൺഗ്രസുകാരനാണോ എന്ന് ചോദിക്കാനുള്ള അവസരം ആർക്കും നൽകിയിട്ടില്ല.'ആനന്ദ് ശർമ പറഞ്ഞ ഈ വാക്കുകളും നാം ശ്രദ്ധിക്കേണ്ടതല്ലേ..?
അടുത്തിടെ അരങ്ങേറിയ മറ്റൊരു സംഭവം കപിൽ സിബിലുമായി ബന്ധപ്പെട്ടതാണ്. കോൺഗ്രസ് പാർട്ടിക്കിപ്പോൾ അധ്യക്ഷനില്ലെന്നും ആരാണിപ്പോൾ തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും പഞ്ചാബ് പ്രശ്‌നം ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞതിനശേഷം സംഭവിച്ചതെന്താണ്.
നേതൃത്വത്തെ വിമർശിച്ച കപിൽ സിബലിന്റെ വീടിനുമുന്നിൽ ഒരു പറ്റം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധാരവങ്ങളാണ് കണ്ടത്.കപിൽ സിബിലിന് ഭ്രാന്തിണെന്ന് പറയാതെ പറഞ്ഞുകൊണ്ട്
'വേഗം സുഖംപ്രാപിക്കൂ കപിൽ സിബൽ' എന്നെഴുതിയ പ്ലക്കാർഡും തക്കാളിപ്പെട്ടിയുമായാണ് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ എന്നവകാശപ്പെട്ടുകൊണ്ട് ഒരു പറ്റം ആളുകൾ എത്തിയത്. അവർ കപിൽ സിബലിന്റെ ജോർ ബാഗിന്റെ വസതിക്കുമുന്നിൽ ഒട്ടേറെ പേക്കൂത്തുകൾ നടത്തി. ഇതെല്ലാം കോൺഗ്രസിന് ഭൂഷണമാണോ എന്നപോലും ആരും ഗൗരവമായി ചിന്തിക്കുന്നില്ലെന്നാതാണ് കഷ്ടകരമായകാര്യം.
്‌കോൺഗ്രസിന് 'ദൃശ്യ'വും 'സജീവ'വുമായ മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആര് ആവശ്യപ്പെട്ടാലും അതിനെ എങ്ങിനെ കുറ്റം പറയാനാകും.
ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രതിസന്ധി വ്യക്തമായി തുറന്നുകാണിക്കുന്നതാണ് കോൺഗ്രസിലെ ഇന്നത്തെ സ്ഥിതി. സംഘടനയുടെ ചലനാത്മകതയ്ക്ക് തടസമാകുന്ന സങ്കീർണ്ണമായ ആന്തരീകഘടന. കാലാകാലങ്ങളിലുണ്ടാകുന്ന രാഷ്ടീയ വെല്ലുവിളികളോട് അപ്പാപ്പോൾ തന്നെ ശക്തമായി പ്രതികരിക്കാൻ കഴിയുന്നില്ല.
നിലപാടുകളിൽ പലപ്പോഴുള്ള ചാഞ്ചാട്ടം, പാർട്ടി താല്പര്യം മറന്ന് സ്ഥാനമാനങ്ങളോടുള്ള ഒടുങ്ങാത്ത ആർത്തി. അച്ചടക്കം അനുശ്വാസിക്കുന്നതിനു പകരം ഭീഷണിക്കുവഴങ്ങുന്ന ബലഹീനമായ നേതൃത്വം. ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങളുള്ളതിൽ ഒന്നപോലും ചർച്ച ചെയ്ത് പരിഹരിക്കാൻ പാർട്ടിക്കിതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികൂല സാഹചര്യങ്ങൾ ഒട്ടേറെയുണ്ടായിരുന്നിട്ടും 2019ൽ ബിജെപി 2014 നെക്കാൾ തെരഞ്ഞെടുപ്പിൽ ശക്തി പ്രാപിക്കുന്നതാണ് നാം കണ്ടത്. സാമ്പത്തീക നില തകർന്നു, തെഴിലില്ലായ്മ ഏറി, ഗ്രമീണ മേഖലകളിലുണ്ടായ വമ്പിച്ച തകർച്ച, ന്യൂനപക്ഷങ്ങളോടുള്ള തികഞ്ഞ പക്ഷപാതം, കൊടിയ അഴിമതി, കോർപ്പറേറ്റുകളോടുള്ള അമിത ചങ്ങാത്തം...
അങ്ങനെ എടുത്തുപറയാൻ ഒട്ടേറെകാര്യങ്ങളുണ്ടായിട്ടും കോൺഗ്രസിൽ ജനം ഒരു ബദൽ ശക്തിയെ കണ്ടില്ല എന്ന കാര്യം മറക്കരുത്. അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുന്ുവെന്നല്ലെ ഇതിൽ നിന്നും മനസിലാക്കേണ്ടത്. കോൺഗ്രസ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷമായി മാറണം.
ഇവിടെ രാഹുൽ ഗാന്ധി പറഞ്ഞൊരു കാര്യം ശ്രദ്ധിക്കേണ്ടതാണ് ഗാന്ധി കുടുംബത്തിൽ നിന്നല്ലാതൊരാൾ നയിക്കട്ടെ എന്ന്. നിർഭാഗ്യവശാൽ 'ഗാന്ധി ഒൺലി' എന്ന് ഗാന്ധി കുടംബത്തിന്റെ പിൻബലത്തിൽ വളർന്ന കോൺഗ്രസുകാർ പറഞ്ഞു. ഗാന്ധി നേതൃത്വത്തിലല്ലാതെ കോണ്ഡഗ്രസിന് നിലനിൽപ്പില്ല എന്ന് അന്ധമായി വിശ്വസിക്കുന്നവരാണവർ.
ലോക്‌സഭ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 2019 മോയ് 25ന് രാഹുൽ ഗാന്ധി രാജിവെച്ചു. 11 ആഴ്ചകൾ പിന്നിട്ട് പ്രവർത്തക സമിതി ചേർന്നപ്പോഴും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേരുമാത്രമാണ് പ്രവർത്തക സമിതിയിൽ ഉണ്ടായിരുന്നുള്ളു. മറ്റു പേരുകളൊക്കെ കേവലം ആലങ്കാരികമായിരുന്നുവെന്ന് ആർക്കാണറിയാത്തത്.
ഇതുകൊണ്ടോരു ഗുണം കിട്ടി രാഹുൽ ഗാന്ധി അഭിപ്രായ സ്ഥിരതയുള്ള നേതാവാണെന്നു തെളിഞ്ഞു. ഇവർക്കാർക്കും കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യമല്ല മറിച്ച്, ഗാന്ധി കുടുംബത്തിന്റെ ചിറകിനടിയിൽ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ ഉറപ്പിച്ചെടുക്കുക മാത്രമാണ് ലക്ഷ്യം.
സത്യത്തിൽ നെഹറുകുടുംബത്തിന്റെ മേൽവിലാസത്തിലാണ് കോൺഗ്രസ് പാർട്ടി നിലനിൽക്കുന്നതെന്ന വാദം നിലനിൽക്കുന്നതല്ല. അവർ വർഷങ്ങളോളം കയ്യടക്കിവച്ചിരുന്ന അമേഠി മണ്ഡലം മഹാരാഷ്ടക്കാരി സ്മൃതി ഇറാനി എന്ന ബിജെപിക്കാരിയുടെ കൈകളിലമർന്നുകഴിഞ്ഞില്ലെ..?
പല സംസ്ഥാനങ്ങളിലും പഴയ കോൺഗ്രസ് നേതാക്കൾ തന്നെ ഇപ്പോൾ പ്രമുഖ രാഷ്ട്രീയ ശക്തികളാണ്. ബംഗാളിൽ മമതാ ബാനർജി,
ആന്ധ്രായിൽ ജഗ് മോഹൻ റെഡ്ഡി, തെലുങ്കാനയിൽ ചന്ദ്രശേഹര റാവു ഇവരെല്ലാം പഴയ കോൺഗ്രസുകാരാണെന്നോർക്കണം. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കുന്നുമുണ്ട്.
ഇങ്ങനെ നോക്കമ്പോൾ കോൺഗ്രസ് സംസ്‌ക്കാരത്തോട് യോചിക്കുന്ന പാർട്ടികളേയും ബിജെപിയോട് എതിർക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികളേയും ഒന്നിപ്പിച്ച് ഒരു ബദൽ ശക്തിയാകാനല്ലേ കോൺഗ്രസ് ശ്രമിക്കേണ്ടത്. അങ്ങിനെ സംഭവിച്ചില്ലെങ്കിൽ പഴയ സോഷ്യലിസ്റ്റുകളുടെ ഗതിയാകും കോൺഗ്രസിനും സംഭവിക്കുക.
സ്‌പെഷ്യൽ റിപ്പോർട്ടർ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1