തെരഞ്ഞെടുപ്പ് അടുത്ത സമയം മുതല്‍ നേമം മണ്ഡലം ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ബിജെപി ഏറ്റവുമധികം പ്രതീക്ഷവെച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു നേമം. നേമത്തെ തോല്‍വിയില്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവമാകും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയിച്ച മണ്ഡലത്തില്‍ ഇത്തവണ ബിജെപി നേരിട്ടത് അപ്രതീക്ഷിത തോല്‍വിയാണ്. അവസാന റൗണ്ടുവരെ നീണ്ട് നിന്ന മത്സരത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് വിജയക്കൊടി പാറിച്ചത്. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയാണെന്നതില്‍ ബിജെപിയില്‍ ചോദ്യങ്ങള്‍ ഉടര്‍ന്നിരിക്കുകയാണ.്
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67,813 വോട്ടുകള്‍ നേടിയാണ് ഒ രാജഗോപാല്‍ നിയമസഭയിലേക്ക് എത്തിയത്. സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി 59,142 വോട്ടുകളിലൊതുങ്ങി രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള 13,860 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഇതോടെയാണ് നേമത്ത് രാജഗോപാലിന്റെ വിജയം ഉറപ്പായത്. കോണ്‍ഗ്രസ് മോശം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണ് മണ്ഡലത്തില്‍ ബിജെപിക്ക് വിജയമുറപ്പിച്ചതെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. ഈ ആരോപണത്തിന് മറുപടി നല്‍കാനാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കെ മുരളീധരനെ കോണ്‍ഗ്രസ് ഗോദയിലിറക്കിയത്.
വി ശിവന്‍കുട്ടി, കുമ്മനം രാജശേഖരന്‍, കെ മുരളീധരന്‍ എന്നിവര്‍ മത്സരിച്ച നേമത്ത് അവസാന റൗണ്ടുവരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവുല്‍ ശിവന്‍കുട്ടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. 55837 വോട്ടുകളുമായി ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തിയപ്പോള്‍ 51888 വോട്ടുകള്‍ പിടിച്ച കുമ്മനം രാജശേഖരന്‍ മികച്ച മത്സരം കാഴ്ചവെച്ചു. എന്നാല്‍, വിജയമുറപ്പെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തിറക്കിയ കെ മുരളീധരന്‍ ഒരിക്കല്‍ പോലും ഇരു സ്ഥാനാര്‍ഥികള്‍ക്കും വെല്ലുവിളിയായില്ല എന്നതാണ് ശ്രദ്ധേയം. യുഡിഎഫ് വോട്ടുകള്‍ ധാരാളമുള്ള മണ്ഡലത്തില്‍ 36524 വോട്ടുകള്‍ മാത്രമാണ് മുരളീധരന് നേടാനായത്.
മുരളീധരന്‍ എത്തിയതോടെ ശിവന്‍ കുട്ടിയുടെ വിജയത്തിന് അടിത്തറ പാകുകയായിരുന്നു. ബിജെപിക്ക് ലഭിച്ചേക്കാവുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ മുരളീധരന് സാധിച്ചു. ഇതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കോണ്‍ഗ്രസ് വോട്ടുകള്‍ മുരളീധരന് അനുകൂലമായതോടെ ബിജെപിക്ക് സ്വന്തം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതോടെ സാഹചര്യം ശിവന്‍കുട്ടിക്ക് അനുകൂലമായി മറി.
നേമത്ത് തിരിച്ചടിയുണ്ടായെങ്കിലും യുഡിഎഫിന് ആശ്വസിക്കാനുള്ള വകയുണ്ട്. ബിജെപിയിലേക്ക് ഒഴുകിയ യുഡിഎഫ് വോട്ടുകള്‍ പിടിച്ച് നിര്‍ത്താന്‍ മുരളീധരനായി എന്നതില്‍. നേമത്തെ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്ത് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാതെ പോയതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നതില്‍ വിശദമായ പഠനം നടത്താനാണ് ബിജെപി തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ബിജെപി ദേശീയ നേതൃത്വത്തിന് മുന്നില്‍ മറുപടി പറയേണ്ടിവരും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1