2008 നവംബര്‍ 26-ന് മുംബൈയില്‍ ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രതിരോധ വിദഗ്ധനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോസി ജോസിന്റെ 'ദി സൈലന്റ് കൂപ്പ് - എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ്പ് സ്റ്റേറ്റ്' എന്ന പുസ്തകത്തിലാണ് പരാമര്‍ശം. രഹസ്യവിവരം അവര്‍ ഇന്ത്യയെ അറിയിച്ചില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ഭീകരവാദികളെ സഹായിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ സംരക്ഷിക്കുന്നതിലായിരുന്നു അമേരിക്കയുടെ താല്‍പര്യമെന്ന് ജോസി ജോസി പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ആക്രമിക്കാന്‍ ഭീകരവാദികള്‍ ഒരുങ്ങുന്നതിനെക്കുറിച്ചും അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും അമേരിക്കയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ലഷ്‌കറെ തൊയ്ബയ്ക്കു വേണ്ടി പലവട്ടം ഹെഡ്ലി മുംബൈ സന്ദര്‍ശിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
ഡാനിഷ് ദിനപത്രത്തില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് യൂറോപ്പില്‍ ഭീകരാക്രമണം നടത്താനായിരുന്നു ഹെഡ്ലിയുടെ പദ്ധതി. ഇയാളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അപ്പോഴേക്കും അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനിടെ ഹെഡ്ലി നല്‍കിയ വിവരങ്ങളും പദ്ധതിയുമനുസരിച്ച് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു.
നരിമാന്‍ ഹൗസ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളെക്കുറിച്ച് ഭീകരര്‍ക്ക് വ്യക്തമായ വിവരം നല്‍കിയതും ഹെഡ്ലിയായിരുന്നു. ഒസാമ ബിന്‍ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സി.ഐ.എയുടെ ഉറവിടമായിരുന്നു ഹെഡ്ലി. ഇന്റലിജന്‍സ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടര്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് പ്രതിരോധമന്ത്രാലയത്തിന് കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നാവികസേനയേയും കോസ്റ്റ് ഗാര്‍ഡിനെയും ജാഗ്രതപ്പെടുത്തുകയും ചെയ്തു. ഇത്രയും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കാര്യമായി നടപടിയുണ്ടായില്ലെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
2007 ഡിസംബര്‍ മുതല്‍ 2008 ഒക്ടോബര്‍ വരെ മഹാരാഷ്ട്ര പൊലീസിന് 20 ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് 2006 ഓഗസ്റ്റു മുതല്‍ 2007 ഫെബ്രുവരി വരെ അഞ്ചു മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. കടല്‍ വഴിയുള്ള ആക്രമണവും താജും ഒബ്റോയിയും കേന്ദ്രീകരിച്ചുള്ള ആക്രമണവുമൊക്കെ ഈ മുന്നറിയിപ്പുകളില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. പക്ഷെ, കേവലം ഡെസ്‌ക് ഓഫീസറാണ് ഇതൊക്കെ കൈകാര്യം ചെയ്തിരുന്നതെന്നും ജോസി പറയുന്നു.
മുന്നറിയിപ്പുകള്‍ അവഗണിക്കുകയും നടപടിയില്‍ വീഴ്ച വരുത്തുകയും ചെയ്ത ഒറ്റ ഉദ്യോഗസ്ഥനും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ലെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1