വ്യക്തിപരമോ, രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രതിസന്ധിയിൽ എംജിആർ ചെന്നു പെടുമ്പോൾ, ജീവൻ വെടിഞ്ഞാണ് അണികളിൽ കുറെപ്പേർ അദ്ദേഹത്തോട് ഐക്യദാർഢ്യം അഥവാ സ്‌നേഹം പ്രകടിപ്പിച്ചത്. ഇതെല്ലാം എങ്ങിനെ സംഭാവ്യമാകും എന്ന് ഒരു പരിധി വരെ ആളുകൾ അത്ഭുതപ്പെട്ടേക്കാം. ഭാഷാഭ്രാന്ത്, പ്രാദേശിക വികാരം, എന്നീ തന്മകളാൽ വിലയിരുത്തപ്പെടാറുള്ള തമിഴരുടെ കൺകണ്ട ദൈവമായി വളർന്നു വലുതായി എന്നതിന്റെ പിറകിലെ വിസ്മയം എന്തായിരിക്കും?
മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ ജയൻ ലവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. ചിത്രീകരണം ഏതാണ്ട് അവസാനിക്കാറായി. അങ്ങിനെയിരിക്കെ ഒരു ദിവസം ജയൻ താമസിച്ചിരുന്ന പാംഗ്രോ ഹോട്ടലിൽ ജയനെ അടിക്കാൻ ചില ഗുണ്ടകൾ വന്നു. അയച്ചത് എംജിആർ ആണെന്നും ജയനെ അവസാനിപ്പിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തി.
ജയൻ കൈകെട്ടി നെഞ്ച് വിരിച്ചുനിന്നുകൊണ്ട് പറഞ്ഞു, ഇത്രയൊക്കെ നിങ്ങൾ പറഞ്ഞ നിലയ്ക്ക് ഞാൻ വേണമെങ്കിൽ അഭിനയം അവസാനിപ്പിക്കാം. എന്നാലും ലതയെ കെട്ടും അത് കട്ടായം..!!
അതോടെ പുലിപോലെ വന്ന മല്ലന്മാർ എലിപോലെ നിഷ്പ്രഭരായിപ്പോയി. അവർ പിന്നെ എന്തൊക്കെയോ അസഭ്യവാക്കുകൾ പറഞ്ഞുവീമ്പിളക്കി പോയി. മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അടക്കം അക്കാലത്ത് ജയനെ ലതയുമായുള്ള ഈ ബന്ധത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നതുകൊണ്ടാണ് ജയന്റെ മരണത്തിനു കാരണം എംജിആർ ആണെന്ന് പോലും അക്കാലത്ത് പ്രചാരണമുണ്ടായത്.
* * * * * * * *
തമിഴ്‌നാടിലെ ദരിദ്രരുടെ അനിഷേധ്യനായ ദൈവമായിട്ടാണ് എംജിആർ കൊണ്ടാടപ്പെട്ടത്. ദൈവനിഷേധികളായ ദ്രാവിഡപ്രസ്ഥാനത്തിന്റെ പരിണാമകാലത്താണ് എംജിആർ ആ പ്രസ്ഥാനത്തിന്റെ പുതിയ നേതാവായി ഉയർന്നുവന്നത് എന്നത് പുതിയ ദൈവത്തിന്റെ സൃഷ്ടിയായും വിലയിരുത്തപ്പെട്ടു. വ്യക്തിപരമോ, രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രതിസന്ധിയിൽ അദ്ദേഹം ചെന്നു പെടുമ്പോൾ, ജീവൻ വെടിഞ്ഞാണ് അണികളിൽ കുറെപ്പേർ അദ്ദേഹത്തോട് ഐക്യദാർഢ്യം അഥവാ സ്‌നേഹം പ്രകടിപ്പിച്ചത്.
ഇതെല്ലാം എങ്ങിനെ സംഭാവ്യമാകും എന്ന് ഒരു പരിധി വരെ ആളുകൾ അത്ഭുതപ്പെട്ടേക്കാം. ഭാഷാഭ്രാന്ത്, പ്രാദേശിക വികാരം, എന്നീ തന്മകളാൽ വിലയിരുത്തപ്പെടാറുള്ള തമിഴരുടെ കൺകണ്ട ദൈവമായി വളർന്നു വലുതായി എന്നതിന്റെ പിറകിലെ വിസ്മയം എന്തായിരിക്കും? മാത്രമല്ല, ബിംബക്കെണി (ദ ഇമേജ് ട്രാപ്പ്) എന്ന പഠനഗ്രന്ഥത്തിൽ ഡോ.എം.എസ്.എസ് പാണ്ഡ്യൻ നിരീക്ഷിക്കുന്നതുപോലെ; ചരിത്രരാഷ്ട്രീയപരവും മാനുഷികവുമായ നന്മകളുടെ പര്യായമായി കൊണ്ടാടപ്പെട്ട താരപ്രരൂപം, മുതലമൈച്ചർ (മുഖ്യമന്ത്രി) ആയി പരിണമിച്ച് സംസ്ഥാന ഭരണം കൈയാളിയതോടെ, അത് മദ്യരാജാക്കന്മാരുടെയും റിയൽ എസ്റ്റേറ്റ് കൊള്ളക്കാരുടെയും ആർത്തിപ്പണ്ടാരങ്ങളായ ഭരണകക്ഷി നേതാക്കളുടെ സർവവ്യാപനത്തിന്റെയും ഒരു ദുഷിച്ച സ്ഥലകാലമായി സ്ഥിരീകരിക്കപ്പെട്ടു.
എംജിആറിനോടുള്ള സ്‌നേഹത്തിന്റെ വിചിത്രമായ ഒരു പ്രകടനമായിരുന്നു (എംജിആറിന്റെ) ഇദയക്കനി എന്നറിയപ്പെട്ടിരുന്ന ജയലളിതയോടുള്ള മമതയുടെയും പിന്നിൽ. കുറെക്കാലം, സിനിമാതാരവും പിന്നെ കുറെക്കാലം രാഷ്ട്രീയനേതാവായും തമിഴകം നിറഞ്ഞു നിന്ന, തമിഴകത്തെ നയിച്ച അത്ഭുതപ്രഭാവനാണ് എംജിആർ.
ആദ്യകാലത്ത് അദ്ദേഹം നേടിയെടുത്ത ജനപ്രിയത, അക്കാലത്തെ സിനിമകളിൽ അദ്ദേഹം സ്വീകരിച്ച വിജയകരമായ കഥാപാത്രങ്ങളോട് ബന്ധപ്പെട്ടാണ് നിൽക്കുന്നത്. 1936ൽ മദ്രാസ് സ്റ്റുഡിയോവിലാണ് അദ്ദേഹം സിനിമാഭിനയം തുടങ്ങുന്നത്. ആദ്യ ചിത്രം സതിലീലാവതി. ഒരു സബ് ഇൻസ്‌പെക്ടറുടെ അപ്രധാന റോൾ. ചരിത്രം കൃത്യമായി പരിശോധിച്ചാൽ അദ്ദേഹം ഒരന്യദേശക്കാരനല്ലെന്നു കാണാം.
ഡിഎംകെ എന്നപാർട്ടിയുടെ മുഖ്യ നേതാവായ കലൈഞ്ജർ കരുണാനിധി, തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്നു എന്നതോർക്കേണ്ടതാണ്.
ഈ സാഹചര്യം, എംജിആറിനെ, ജീവിതവും ഇമേജും പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം ഒന്നാണ് എന്ന രീതിയിലേക്കെത്തിച്ചു. സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള ഒരു സംലയനം ഇവിടെ സംഭവിക്കുന്നുണ്ടെന്നു ചുരുക്കം. വോട്ടിംഗിലും തെരഞ്ഞെടുപ്പു വിജയങ്ങളിലുമൊക്കെ ഇത് പ്രകടമായ രീതിയിൽ തന്നെ സ്വാധീനം ചെലുത്തുകയും അധികാരരാഷ്ട്രീയം അതിനനുസരിച്ച് മാറിത്തീരുകയും ചെയ്തു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1