ഒരു കാലത്ത് കേരം തിങ്ങും കേരളത്തില്‍ കെ. ആര്‍ ഗൗരിയമ്മ നിറഞ്ഞുനിന്നിരുന്നു. നാട്ടിലുടനീളം പുകഴ്ത്തിപ്പാടിയും ഗൗരിയമ്മയെ ഒരു ഇതിഹാസ നായികയാക്കിയപ്പോള്‍ ഇന്ദിരാഗാന്ധിയേക്കാള്‍ വീര്യവും മിഴിവുമുള്ള വനിതയായി അവര്‍ മലയാളികളുടെ മനസില്‍ പ്രതിഷ്ഠിക്കപ്പെട്ടു.
ഇവരെ കേരളത്തിന്റെ അമ്മയെന്ന് ആരും വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെ ആരെങ്കിലും വിളിച്ചുകളയുമോ എന്ന് പേടിച്ചവരുണ്ട്.ഏവര്‍ മുപ്പതുകൊല്ലം മുമ്പ് കേളത്തിന്റെ അമ്മയെന്ന് വിളിച്ച് നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു. ഈ തന്ത്രം മനസ്സിലാക്കിയവര്‍ അത് ഏറ്റുവിളിച്ചില്ലെന്നു മാത്രം.
'വയലാര്‍
റാണി വിപ്ലവ റാണി. കെ. ആര്‍ റാണി നമ്മുടെ റാണി.' എന്ന് അകന്നുപോയ മറ്റൊരു
പാട്ടിന്റെ മര്‍മ്മരവും നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെവിടെയോ ഉണ്ട്.
കര്‍ഷകത്തൊഴിലാളി
സമരങ്ങളിലൂടെ, പോലീസ് മര്‍ദ്ദനങ്ങളുടെ തിക്താനുഭവങ്ങളിലൂടെ പൊരുതി
വളര്‍ന്നവളാണ് ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ പ്രചരണ
സംവിധാനം ഒരു നേതാവെന്ന നിലയില്‍ ഗൗരിയമ്മയുടെ പരിവേഷം വര്‍ണ്ണഭംഗിയോടെ
മലയാളക്കരയിലെങ്ങും എത്തിച്ചു.
1946 ല്‍ പി. കൃഷ്ണപിള്ളയില്‍ നിന്നും പാര്‍ട്ടി അംഗത്വം നേടിയ ഗൗരിയമ്മ അര്‍ഹിക്കാത്ത കിരീടങ്ങളും തലയിലേറ്റി മിണ്ടാതിരുന്നിട്ടുണ്ട്. 20 വര്‍ഷം മുമ്പ് അതിലൊരു കിരീടം അവര്‍ നിലത്തിട്ടു. വയലാര്‍ റാണി എന്ന് വിളിക്കരുത്. ഞാന്‍ പുന്നപ്ര സമരത്തില്‍ പങ്കെടുത്തിട്ടില്ല. എന്ന് ഗൗരിയമ്മ തുറന്നടിച്ചു. കയ്യൂര്‍ സമര സഖാവെന്ന കപട അവകാശവാദം ഉന്നയിച്ച നായനാര്‍ക്കുള്ള ഒരു കുത്തായിട്ടുകൂടി ഗൗരയമ്മയുടെ ഈ ഏറ്റുപറച്ചിലിനെ കാണാം. പൊയ്ക്കാലുകള്‍ ഇല്ലാതെ തന്നെ ഗൗരിയമ്മയ്ക്ക് ആധുനികരാഷ്ട്ീയ ചരിത്രത്തില്‍ സ്വന്തം സ്ഥാനമുണ്ട്. മനുഷ്യവര്‍ഗ സ്‌നേഹി എന്ന നിലയ്ക്കും മികച്ച ഭണാധികാരി എന്ന നിലയ്ക്കും ഇവര്‍ നല്‍കിയ സേവനങ്ങളുടെ മഹിമ ഒരിക്കലും മാഞ്ഞുപോകില്ല.
ഗൗരിയമ്മ നിയമസഭയില്‍ സുപ്രധാനമായ വകുപ്പുകളുടെ ചുമതല ആര്‍ക്കും പരാതി പറയാനിടയില്ലാത്ത വിധം ഭരിച്ചു. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശ നിയമം വന്ന ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പില്‍ പി. പി വില്‍സണോട് മത്സരിച്ചു തോറ്റുപോയി. ഈഴവ സമുദായത്തില്‍ ആദ്യമായി അഭിഭാഷക ബിരുദമെടുത്ത വനിതയാണ് ഇവര്‍.
കമ്മ്യൂണിസ്റ്റുകാരനായ മൂത്ത സഹോദരന്റെ പ്രേരണമൂലമാണ് ഗൗരിയമ്മ പൊതുരംഗത്തേക്ക് കടന്നത്. കയര്‍ത്തൊഴിലാളികളേയും കര്‍ഷകത്തൊഴിലാളികളേയുംസംഘടിപ്പിച്ച് അവകാശബോധം വളര്‍ത്തിക്കൊണ്ടിരുന്ന പുരുഷ തേജസ്സായ ടി. വി തോമസിനോടുള്ള അഭിനിവേശവും അനുരാഗവും ഭ്രാന്തമായ ആവേശത്തോടെ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ യുവതിയായ ഗൗരിയെ പ്രേരിപ്പിച്ചിരിക്കാം.
ചിന്താശീലരായ എല്ലാ യുവാക്കളുടേയും കാല്‍പ്പനീക കിനാവായിരുന്നല്ലൊ അക്കാലത്ത് 'കമ്മ്യൂണിസം' അല്പം വിപ്ലവം, അല്പം പ്രേമം, അല്പം മോഹഭംഗം എന്ന മട്ടില്‍ അല്പന്മാരായി നടന്നവരല്ല പഴയ കമ്മ്യൂണിസ്റ്റുകാര്‍. അവരുടെ തീവ്രമായ ആത്മാര്‍ത്ഥത അധികാരത്തിന്റെ ഇടനാഴികളിലെവിടെയോ വച്ച് നഷ്ടപ്പെട്ടു. എങ്കിലും വേല ചെയ്യുന്നവരുടെ കശുമാവും കറുവപ്പട്ടയും പോലെ കമ്മ്യൂണിസം ഈ മണ്ണില്‍ വേരുപിടിച്ചു. ഉപരിവിദ്യാഭ്യാസം സിദ്ധിച്ച് ഐ. സി. എസ്സിലും നീതിപീഠങ്ങളിലും മറ്റ് ഉന്നത ഉദ്യോഗം കാംക്ഷിച്ചു കഴിഞ്ഞിരുന്ന ചെറുപ്പക്കാരെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വല വീശി. കല്‍ക്കത്ത തിസ്സീസിനുശേഷം ജനാധിപത്യ പരീക്ഷണം തുടങ്ങുകയായിരുന്നു. സി. അച്ച്യുതമേനോന്‍, വി. ആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശേരി, കെ. ആര്‍ ഗൗരി എന്നിവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാകാന്‍ വേണ്ടി നേരിട്ട് രംഗത്തുവന്നവരാണ്.
എന്‍.എസ്സ്.എസ്സ് കരയോഗവുമായി നടന്ന എം. എന്‍ ഗോവിന്ദന്‍ നായര്‍ക്കും ചെങ്കൊടി ഇഷ്ടമായി. ഈ ചരിത്രമൊന്നും ആരും പറയാറില്ല. സൗകര്യപൂര്‍വ്വം മറച്ചുപിടിച്ച് ചെകുത്താനെ ചെഗുവരയാക്കുന്ന പ്രചരണ വിദ്യയിലൂടെ എന്തെല്ലാം വിപ്ലവം കേരളത്തില്‍ അരങ്ങേറിയിരിക്കുന്നു.
തത്വങ്ങളല്ല ലോകം ഭരിക്കുന്നത്, വ്യക്തി
ബുദ്ധിയാണ് എന്ന് മഹാനായ റസ്സര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഏത്
വിപ്ലവപ്രസ്ഥാനത്തിലും ആര്യ-ദ്രാവിഡ യുദ്ധം തുടര്‍ക്കഥയാണ്.
തത്വങ്ങളെ
മാറ്റി നിര്‍ത്തി വ്യക്തി അവന്റെ മേധശക്തികൊണ്ട് ആധിപത്യം
ചെലുത്തുമെന്നുള്ള സത്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളേയും എന്നേ
കീഴടക്കിക്കഴിഞ്ഞു.
കെ. ആര്‍ ഗൗരിയമ്മ സി. പി. എംല്‍ ഏകാകിയായി പൊരുതുമ്പോഴാണ് ഇഎംഎസ്സിന്റെ ഭാര്യ ആര്യ അന്തര്‍ജനത്തെ 'കേരളത്തിന്റെ അമ്മ' എന്ന്
വിശേഷിപ്പിച്ചുകൊണ്ട് സി. ഭാസ്‌ക്കരന്റെ ഭാര്യ തുടര്‍ ലേഖനം എഴുതിയത്.
എസ്. ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരുന്ന മലയാളം വാരികയില്‍ കവര്‍
സ്റ്റോറിയായി വന്നു. ആര്യ അന്തര്‍ജനം കേരളത്തിന്റെ അമ്മയാകുമ്പോല്‍
കേരളത്തിന്‍രെ അച്ഛനാരെന്നത് വ്യംഗ്യം..!
'താന്‍പോരിമ' യിലൂടെ സ്വയം നശിച്ച നേതാവാണ് ഗൗരിയമ്മ എന്ന് പാര്‍ട്ടി പറഞ്ഞു. 35 സംവത്സരം കഴിഞ്ഞാണ് ആ നാശത്തിന്റെ വിത്ത് കണ്ടെത്തിയത്. അതെ. പി. ആര്‍ കുഞ്ഞിക്കണ്ണന്‍, പി. ഗംഗാധരന്‍, എം. വി രാഘവന്‍ തുടങ്ങിയ നേതാക്കളുടെ 'തിന്മ'യെ പ്രോല്‍സാഹിപ്പിച്ചുകൊടുത്തവര്‍ ശിക്ഷിക്കാന്‍ കണ്ടെത്തിയ കാരണങ്ങളെല്ലാം ജന്മനാ അവരോടൊപ്പം ഉള്ളതായിരുന്നു എന്നുമറന്നു. മത്തായി മാഞ്ഞൂരാനും ശ്രീകണ്ഠന്‍ നായര്‍ക്കും ഇടം ലഭിക്കാതെ പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'അഹങ്കാരം' ഒരിക്കലും അലങ്കാരമായി കരുതിയില്ല. എന്നാല്‍ ഗൗരിയമ്മയുടെ അഹങ്കാരം പാര്‍ട്ടിക്ക് അസ്സഹനീയമായത് അവരുടെ 76-ാം വയസിലാണെന്നത് ഏറെ വിചിത്രമായകാര്യം തന്നെ..!
എന്തായാലും കേരളത്തിന്റ ഈ വിപ്ലവത്വേജസ്സിന് പണാമം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1