ജോഷി ജോര്‍ജ്
ഇത് കേവലമൊരു മരണമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ മനുഷ്യത്വമുള്ളവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിലെ
ഏറ്റവും വലിയ ജനാധിപത്യമെന്ന് അവകാശപ്പെടുന്ന അഹിംസയുടെ ആള്‍രൂപമായിരുന്ന
മഹാത്മജിയുടെ നാട്ടില്‍ ഇങ്ങെനയൊരു മനുഷ്യത്വരഹിതമായ സംഭവം! നാടേ നാണിക്കൂ.
നമ്മുടെ സര്‍ക്കാറുകള്‍ ദളിതര്‍ക്കും ആദിവാസികൾക്കുമെതിരെ നടത്തിവന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ചു എന്നതാണ് ഈ മനുഷ്യന്‍ ചെയ്ത പൊറുക്കാനാകാത്ത തെറ്റ്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നുവെന്നോര്‍ക്കണം. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറം ലോകം അറിഞ്ഞത് മുംബൈ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ പരിഗണിക്കവെയായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് ഉടന്‍ 'ഞങ്ങള്‍ക്കു പറയാന്‍ വാക്കുകളില്ല.' എന്നാണ് മുബൈ ഹൈക്കോടതി പ്രതികരിച്ചത്.
2017 ഡിസംബര്‍ 31 ന് പൂനെയില്‍ നടന്ന ഒരു കോണ്‍ക്ലേവില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൂനെയ്ക്കടുത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് സ്റ്റാന്‍സ്വാമിയും കാരണമായതായി പോലീസ് ആരോപിച്ചിരുന്നു. മാത്രമല്ല, മാവോയിസ്റ്റ് ബന്ധമുള്ള ആളുകളാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചതെന്നും പോലീസ് പറയുന്നു.
അതെന്തായാലും എന്‍ഐഎ ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ ഒന്‍പതിന് റാഞ്ചിയില്‍ നിന്ന് അറസ്റ്റു ചെയ്തു.
ഇതേ
കേസില്‍ തന്നെ ഇതിനകം മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്,
വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ,
അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ
അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും
എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ്
തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ, ദല്‍ഹി സര്‍വകലാശാലയിലെ
അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ്
ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവരെക്കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ
ഒക്ടോബര്‍ മുതല്‍ തലോജ ജയിലിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.
പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച അദ്ദേഹത്തിന്
പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത
അവസ്ഥയിലായിരുന്നു. മനുഷ്യസ്‌നേഹിയായ ഈ പുരോഹിതന്റെ വേര്‍പാടില്‍ ഞങ്ങള്‍
അത്യന്തം വ്യസനത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1