തുര്‍ക്കിയില്‍
വീണ്ടും അധികാരമുറപ്പിച്ചിരിക്കുകയാണ് തയ്യിപ് എര്‍ദോഗാന്‍. വിജയിച്ചതിന്
പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള
നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി ആഗോളതലത്തില്‍ ഏത്
രീതിയിലായിരിക്കും എര്‍ദോഗാന്‍ ഇടപെടുക എന്ന കാര്യം ലോക
രാജ്യങ്ങള്‍ക്കിടയില്‍ അവ്യക്തമായി തുടരുകയാണ്.
നൂറ്റാണ്ടുകളായി
ഏഷ്യയേയും യുറോപ്പിനേയും ബന്ധിപ്പിക്കുന്ന ഒരു പാലമായി
പ്രവര്‍ത്തിച്ചിരുന്ന രാജ്യമായിരുന്നു തുര്‍ക്കി. എന്നാല്‍ എര്‍ദോഗാന്‍
അധികാരത്തിലേറിയതോടെ സൗഹൃദാന്തരീക്ഷം പൂര്‍ണ്ണമായി ഇല്ലാതായി. കടുത്ത
യുറോപ്യന്‍ വിരുദ്ധ നിലപാടാണ് അദ്ദേഹം പിന്തുടര്‍ന്ന് പോന്നത്. മതേതര വാദം
പൂര്‍ണ്ണമായി ഒഴിവാക്കിയ എര്‍ദോഗാന്‍ അധികാരത്തില്‍ തുടരാന്‍ യാഥാസ്ഥിതിക
മുസ്ലിം പാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്.
അതേസമയം
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ്
ഷോള്‍സ്, നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോട്ടന്‍ബെര്‍ഗ്, യുറോപ്യന്‍ കമ്മീഷന്‍
അധ്യക്ഷന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, തുടങ്ങിയവര്‍ എര്‍ദോഗാന്
അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ഭാഗത്ത് സ്വീഡന്റെ
അംഗത്വവുമായി ബന്ധപ്പെട്ടുള്ള എര്‍ദോഗന്റെ നിലപാട് നാറ്റോ മേധാവിയെ
ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അംഗത്വം അനുവദിക്കുന്നത് എതിര്‍ത്ത്
എര്‍ദോഗന്‍ വീറ്റോ അധികാരം ഉപയോഗിച്ചിരുന്നു. വീറ്റോ നീക്കം ചെയ്യാനും
എര്‍ദോഗന്‍ തയ്യാറായിട്ടില്ല. തുര്‍ക്കി-സിറിയ ബന്ധത്തിലെ പൊട്ടിത്തെറികളും
ഇതോടൊപ്പം തന്നെ ചര്‍ച്ചയാകുന്നുണ്ട്. അതേസമയം റഷ്യ-ഉക്രെയിന്‍
സംഘര്‍ഷത്തിലും ഒരു മധ്യസ്ഥന്റെ സ്ഥാനം എര്‍ദോഗാന്‍ കാര്യമായി
ഉപയോഗപ്പെടുത്തുന്നുണ്ട്. നാറ്റോയിലെ ഒരു പ്രധാന അംഗമായിരുന്നിട്ടും
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി അടുപ്പം പുലര്‍ത്താനാണ്
എര്‍ദോഗാന്റെ ശ്രമം. റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് മേല്‍
ഉപരോധമേര്‍പ്പെടുത്താന്‍ എര്‍ദോഗന്‍ തയ്യാറായില്ല.
ഇക്കാര്യത്തില്‍
തുര്‍ക്കിയ്ക്കെതിരെ അമേരിക്ക നടപടിയെടുക്കാത്തതും ആഗോളതലത്തില്‍
ചര്‍ച്ചയായി. അത്തരം നടപടി എര്‍ദോഗാന്‍-പുടിന്‍ ബന്ധം കൂടുതല്‍
ശക്തമാക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. എന്നാല്‍ ധാന്യങ്ങളുടെ
കരാറുകളിലൂടെ ഉക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയ്ക്കും
തുര്‍ക്കി ഭരണകൂടം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. യുദ്ധത്തെ അപലപിച്ചുള്ള
പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തുര്‍ക്കി
റഷ്യയോടൊപ്പം നില്‍ക്കില്ലെന്ന പ്രതീക്ഷ സെലന്‍സ്‌കിയ്ക്ക് നല്‍കാനും
എര്‍ദോഗാന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം പ്രസിഡവന്റ് തിരഞ്ഞെടുപ്പ്
വിജയത്തില്‍ എര്‍ദോഗനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ആഗോള പ്രശ്നങ്ങളില്‍ സഹകരണം
ഉറപ്പാക്കാനും ഇന്ത്യ-തുര്‍ക്കി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും
കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസ. നേരത്തെ
കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായ നിലപാടാണ് തുര്‍ക്കി
സ്വീകരിച്ചത്. ഇതോടെ ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായിരുന്നു. എന്നാല്‍
നിലവില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എര്‍ദോഗന്‍
ശ്രമിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
'
അധികാരം വീണ്ടും ഉറപ്പാക്കിയതോടെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ കൂടുതല്‍
ശ്രദ്ധിക്കാന്‍ അദ്ദേഹം ശ്രമിക്കും. പാകിസ്ഥാനിലെ രാഷ്ട്രീയ-സാമ്പത്തിക
അസ്ഥിരത തന്നെയാണ് അതിന് കാരണം,'' തുര്‍ക്കിയിലെ നെക്മെറ്റിന്‍ എര്‍ബക്കന്‍
സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകനായ ഗോഖന്‍ സിങ്കാര പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന എല്ലാ പ്രവചനങ്ങളെയും
അട്ടിമറിച്ചുകൊണ്ടുള്ള വിജയമാണ് ഇത്തവണ എര്‍ദോഗന്‍ നേടിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1